സീതാലക്ഷ്മി,........നീ വരുന്നോ എന്റെ കൂടെ….


പുറത്ത് ചാറ്റൽമഴ പെയ്ത്കൊണ്ടിരുന്നു. അട്ടത്തെ പത്തായത്തിനു മുകളിലിരുന്നു ഞാൻ ആ വലിയ അമ്പലക്കുളത്തിലേക്ക് നോക്കിക്കൊണ്ടിരുന്നു. സീത അവിടെ വന്നു കൈകാട്ടി വിളിക്കാറുള്ളതും, ആ പടവിലിരുന്നു മണിക്കൂറുകളോളം സംസാരിച്ചതും, അവളുടെ മടിയിൽ കിടന്നു ഉറങ്ങിയതും എല്ലാം ഓർമ്മയിൽ മിന്നിമറഞ്ഞു. ഒരു നല്ല നൊസ്റ്റാൾജിക്ക് ഫീലിങ്ങ്. അച്ഛൻ മരിച്ചതിനു ശേഷം ആദ്യമായിട്ടാണ് ഇങ്ങോട്ട് വരുന്നത്. 10 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു. പക്ഷെ ഈ പത്തായവും, അമ്പലക്കുളവും, നാലുകെട്ടും,  ഈ നാടും നാട്ടുകാരും എല്ലാം അങ്ങനെ തന്നെയുണ്ട്. ഒരു മാറ്റവുമില്ല. “Frozen in time”..
എട്ടും‌പൊട്ടും തിരിയാത്ത പ്രായത്തിൽ, ഒരു യാത്ര പോലും പറയാതെ, ഒരു KSRTC സൂപ്പർ ഫാസ്റ്റിന്റെ ഡ്രൈവറുടെ അശ്രദ്ധയാൽ സ്വർഗ്ഗവാസികളായതാണ് അമ്മയും അച്ഛനും അനിയനും, പിന്നെ മോഹിച്ച പെണ്ണിനെ തരാതെ ആട്ടിയിറക്കിയ അമ്മാവൻ, എല്ലാത്തിൽ നിന്നും, ഞാൻ ഉദ്യാന നഗരിയിൽ അഭയം കണ്ടെത്തി.  പണത്തിന്റെ മായിക ലോകം കാണിച്ചു തന്ന എന്റെ ഫാദർ ഇൻ ലോ. അയാളുടെ പച്ചപ്പരിഷ്ക്കാരിയായ മകളെ എന്നെ കൊണ്ട് കെട്ടിച്ചു. ഒരു വിവര സാങ്കേതിക വിദ്യ കമ്പിനിയുടെ CEO ആക്കാം എന്ന പ്രലോഭനത്തിൽ ഞാൻ വീണു. എല്ലാം മറന്നു. പത്ത് വർഷം വെറും പത്ത് ദിവസങ്ങൾ പോലെ കടന്ന് പോയി. തിരിച്ചു വരാത്ത, തിരിച്ചെടുക്കാൻ കഴിയാത്ത പത്ത് വർഷങ്ങൾ.
മഴയ്ക്കു ശക്തി കൂടി. പാടത്ത് ഞാറു നട്ടുകൊണ്ടിരുന്ന സ്ത്രീകൾ പണി നിർത്തി. എന്റെ തോളത്ത് ആരോ തൊട്ടപ്പോൾ ചിന്തകൾ എല്ലാം നിർത്തി ഞാൻ തിരിഞ്ഞു നോക്കി. സീതാലക്ഷ്മി നിൽക്കുന്നു പിറകിൽ. “എന്താ ഇപ്പോ ഇവിടെ വന്നിരിക്കാൻ? ഇവിടെ ഇപ്പൊ ആരും വരാറില്ല. കൃഷി നിർത്തിയേപ്പിന്നേ പത്തായവും ഒഴിഞ്ഞു.” ഞാൻ അമ്പലക്കുളത്തിലേക്ക് തിരിഞ്ഞു നോക്കി, അവളും നോക്കുന്നതു കണ്ടു. ഗതകാല സ്മരണകൾ, ഒരു ഊഷ്മളമായ പഴയകാലത്തിന്റെ നനുത്ത ഓർമ്മകൾ. എന്റെ മോൾ കോലായിലിരുന്നു കളിക്കുന്നുണ്ടായിരുന്നു.  ഇറയത്തിരുന്നു കുശലം പറയുന്ന കാർണവ സഭയിൽ ചേർന്നു ഞാൻ മിണ്ടാതിരുന്നു. കുറച്ചു കഴിഞ്ഞു സീത വരുമ്പോൾ അവളുടെ കയ്യിലിരുന്നു നിഷ്കളങ്കമായി ചിരിക്കുന്ന എന്റെ മോളെ കണ്ടപ്പോൾ അവളുടെ അമ്മയുടെ കയ്യിൽ ഇരുന്നു കളിച്ച് ചിരിക്കുന്ന അതേ സന്തോഷമായിരുന്നു എന്റെ പോന്നുമോൾക്ക്. ജാതക ദോഷത്തിന്റെ പേരിൽ മാംഗല്യ ഭാഗ്യം ഇല്ലാതെ പോയ പാവം സീത, ഒരമ്മയുടെ വാത്സല്യം നൽകുന്നുണ്ടാ‍യിരുന്നു എന്റെ മകൾക്ക്.
അമ്മാവന്റെ പിണ്ഡം വെപ്പും മറ്റു കർമ്മങ്ങളും ഇന്നേക്ക് കഴിയുന്നു. 12 ദിവസമായി അദ്ധേഹം മരിച്ചിട്ട്. ഈ വലിയ വീട്ടിൽ ഇനി സീത ഒറ്റയ്ക്കാണ്. ഒരു വല്ലാത്ത ഫീലിങ്ങ് ആണ് ഉറ്റവരുടെ മരണം. മനസ്സിന്റെ സമനില തെറ്റാതെ സൂക്ഷിക്കാൻ ഭയങ്കര പാടാണു. ബാംഗ്ലൂരിലെ ഫ്ലാറ്റിൽ രുക്മിണി കാൻസറിനു കീഴടങ്ങിയപ്പോൾ ഞാൻ ഹിസ്റ്റീരിയയുടെ വക്കത്തെത്തിയതാണു. എന്റെ മകളാണ് ഞാൻ അന്നും ഇന്നും  നോർമൽ ആയിരിക്കാൻ കാരണം.
കുറച്ച് ദിവസങ്ങളായി നൊ ബ്ലാക്ക് ബെറി, നൊ കാൾസ്, നൊ ഇമൈയിൽ‌സ്. മനസ്സിനു സുഖം തോന്നുന്നു. ഇന്ന് വൈകീട്ട് തിരിച്ചു പോണം. ഞാൻ പാക്കിങ്ങ് കഴിഞ്ഞ് ഇറങ്ങി, മകളെ സീറ്റ് ബെൽറ്റിട്ടിരുത്തി. ഞാൻ ഒന്നു തിരിഞ്ഞു നോക്കി. ഇറയത്ത് സീത മാത്രം നിറകണ്ണുകളോടെ നിൽക്കുന്നു. ആ കണ്ണുകൾ പലതും സംസാരിക്കുന്നുണ്ടായിരുന്നു. പത്ത് വർഷങ്ങൾക്കു മുമ്പ് അമ്മാവന്റെ പ്രതാപത്തിനേയും ഉഗ്രകോപത്തിനേയും പേടിച്ച് പുറത്ത് വരാതെ പോയ ഒരു ചോദ്യം ഉള്ളിൽ കിടക്കുന്നുണ്ടായിരുന്നു. അത് ഞാൻ അറിയാതെയോ അറിഞ്ഞോ പുറത്ത് വന്നു, സീതാലക്ഷ്മി,……….. നീ വരുന്നോ എന്റെ കൂടെ.
Related Posts with Thumbnails