സഫലം ഈ യാത്ര.

“കുടുക്ക് പെണ്മണിയേ ഞൊടുക്കു വിദ്യകളാൽ മാടപ്രാപിറപോലെ പാട്ടിലാക്കണം.തുടുത്ത..എല്ലാ കണ്ണുകളും അപ്പുക്കുട്ടന്റെ നേർക്കു തിരിഞ്ഞു. കോരിച്ചൊരിയുന്ന മഴ, സമയം രാത്രി 9:55, മൈസൂരിലെ വൃന്ദാവനത്തിലെ സരസ്വതി ദേവിയുടെ കയ്യിലെ കുടത്തിൽ നിന്നും നിലയ്ക്കാതെ വീഴുന്ന ചെറുനീർ ധാര പോലെ കേരളത്തിന്റെ സ്വന്തം ആനവണ്ടിയുടെ മുകളിൽ നിന്ന് നിർത്താതെ ഇറ്റിറ്റ് വീഴുന്ന കരിവെള്ളം, നിർത്താതെയുള്ള കുട്ടികളുടെ കരച്ചിൽ, കണ്ണിൽ ഗ്ലിസറിനൊഴിച്ച് കരയാനായി മാത്രം പിറന്ന മലയാള ചാനലിലെ സ്ത്രീകഥാപാത്രങ്ങളെ പോലെ ഇതെല്ലാം അടക്കിപ്പിടിച്ചിരുന്നവർ അലറി “ഏത് പന്നപ്പുന്നാരേടെ ഫോണാടാ അത്?”. ദീർഘദൂര യാത്രയിൽ നേരം ഇരുട്ടിത്തുടങ്ങിയാൽ യാത്രക്കാരുടേയും യാത്രക്കാർക്കും ശല്യം വേണ്ടാ എന്ന് ഡ്രൈവർ-കണ്ടക്ടർമാരും യാത്രക്കാരും തമ്മിൽ ഒരു സന്ധിയുള്ളതിന്റെ ഭാഗമായി ലൈറ്റുകൾ അണച്ചിരുന്നതിനാൽ ബാഗിന്റെ സൈഡ് പോക്കറ്റിലിരുന്ന ഫോൺ എടുത്ത് വരുമ്പോഴേക്കും സഹയാത്രികർ വീട്ടിലുള്ളവരുടെയൊക്കെ ഹാജരെടുത്തു കഴിഞ്ഞിരുന്നു.

ഹാ പറഞ്ഞിട്ടു കാര്യമില്ല, വല്ലാത്തൊരു യാത്രയായിപ്പോയി. അപ്പുക്കുട്ടൻ ആത്മഗതം ചെയ്ത് ഫോണെടുത്തു.

“ ഹലൊ ”.

“ ഹലൊ, ഡാ വീട്ടിലെപ്പൊ എത്തി? ”.

അങ്ങാടിയിൽ തോറ്റതിനു അമ്മയുടെ നെഞ്ചത്ത്. തനിക്ക് കിട്ടിയ സമ്മാനങ്ങളൊക്കെ മൊബൈൽ ഫോണിന്റെ മറുവശത്ത് സംസാരിക്കുന്ന അശോകന് സമ്മാനിച്ചു അപ്പുക്കുട്ടൻ.

…………., പന്നി.

“ എന്തു പറ്റിയെടാ? ”. അശോകന്റെ വാക്കുകളിലെ ഉത്കണ്ഠയും ആകാംക്ഷയും, ചൂടുകുരുവുള്ളവന്റെ പുറത്ത് “ഡെർമി കൂൾ” പൌഡറിട്ടത് പോലെ തോന്നി അപ്പുക്കുട്ടന്.

“ ഒന്നും പറയണ്ട. നീയെഴുന്നേൽക്കുന്നതിനു മുമ്പേ റൂം വിട്ട ഞാൻ 6 മണിക്ക് ഒരു കാസർഗോഡ് ബസ് കിട്ടി. ഓണക്കാലമാവുന്നതേ ഉള്ളെങ്കിലും എല്ലാ ശെയ്ത്താന്മാരും നാട്ടിൽ പോക്ക് തുടങ്ങിയെടാ. തിരക്കോട് തിരക്ക്. കാസറഗോഡെങ്കിൽ കാസറഗോഡ് എന്ന് വിചാരിച്ച് കേറിയതാ.. നാല് മണിക്ക് അവിടെ എത്തേണ്ടതാണ്, ദാ ഇപ്പൊ ജാൽ‌സൂർ-കാസറഗോഡ് വഴിയിലാ. ഇനിയും ഒരു മണിക്കൂറെങ്കിലും വേണമെത്രേ. വഴി നീളെ നല്ല മഴയായിരുന്നു. പോരാത്തതിനു നമ്മുടെ സുരാജ് വെഞ്ഞാറമ്മൂടന്റെ കോമഡിയേക്കാളും ബോറൻ പഴയ ആനവണ്ടിയും ” .

“ഹ ഹ ഹാ ”. അപ്പുറത്ത് ഗംഭീര ചിരി. ഡെർമി കൂളിട്ട പുറത്ത് ആരോ തീപ്പന്തം കൊണ്ട് ചൊറിഞ്ഞ പോലെ.

“ നിനക്കിത് വേണം, നമ്മുടെ സ്വപ്നമായ ലഡാക്കിലെ കർദോംഗ് ലെ പാസ്സിലൂടെ ബുള്ളറ്റ് ഓടിച്ചുള്ള യാത്രയുടെ റിഹേർസിലായി രണ്ട് ദിവസം കൂടി കഴിഞ്ഞാൽ ഒരു ബാംഗ്ലൂർ-കണ്ണൂർ യാത്ര സംഘടിപ്പിക്കാമെന്ന് എന്ന് ഞാൻ പറഞ്ഞപ്പോ നിനക്ക് പുച്ഛം. നിനക്കിത് വേണം ”.

അവന്റെയൊടുക്കത്തെ ലഡാക്ക് യാത്ര. നേരത്തെ സഹയാത്രികർ പുതുതായി സംഭാവന ചെയ്തതും മുമ്പേ ഡാറ്റാബേസിലുള്ളതുമായ ഒന്നു രണ്ട് മുഴുത്ത തെറികൾ ശരിയാ‍ക്കുമ്പോഴേക്കും അപ്പുറത്തെ സീറ്റിലിരിക്കുന്ന ചേച്ചിയുടെ കൊച്ചുണർന്ന് ഉച്ചത്തിൽ കരയുന്ന കുട്ടികളുടെ കോറസ്സിൽ ചേർന്നു. താനാണ് “ഈ രണ്ടിനും” കാരണക്കാരൻ എന്ന രീതിയിൽ ദഹിപ്പിക്കുന്ന നോട്ടം തന്നേയും കുട്ടിയേയും മാറിമാറി നോക്കിയപ്പോൾ, പന്തികേട് തോന്നി വാവിട്ട തെറിയെ വിഴുങ്ങിക്കളഞ്ഞ് ഫോൺ കട്ട് ചെയ്തു. മലയാളിയുണ്ടായത് മുതലുള്ള പഴമൊഴിയെ തിരുത്തിയതിൽ പ്രതിഷേധിച്ച് ഭൂമി പിളരുമാറൊച്ചയിൽ ഇടിയും മിന്നലുമൊരുമിച്ചെത്തി. ഞെട്ടിത്തരിച്ചെങ്കിലും പാപ്പാൻ സ്റ്റിയറിങ്ങിലെ പിടിവിടാതെ ആനയെ തെളിച്ചു കൊണ്ടേയിരുന്നു. പിന്നേയും മണിക്കൂർ നീളുന്ന ദുരിതയാത്ര..



അതിസാഹസികവും സംഭവബഹുലവുമായ ആ ദുരിതയാത്രയ്ക്കൊടുവിൽ അപ്പുക്കുട്ടൻ കാസറഗോഡിറങ്ങുമ്പോൾ സമയം 11:25. ലോകത്തിലെ മോസ്റ്റ് ഹാപ്പനിങ്ങ് സിറ്റികളായ ടോക്ക്യോ, ലാസ് വേഗാസ് എന്നിവിടങ്ങളിലുള്ളത് പോലെയുള്ള തിരക്ക്, ചൂതാട്ടകേന്ദ്രങ്ങൾ, ടൈം ഈസ് മണി എന്നറിഞ്ഞ് സമയമാകുന്ന കാലന്റെ പിന്നാലെ പോകുന്ന ജനത ഇതൊക്കെ കാസറഗോഡ് നഗരം കേട്ടിട്ടുപോലുമില്ല എന്നുള്ള നിൽ‌പ്പ് കണ്ടപ്പോൾ, മന്ത്രിപുംഗുവന്മാർ “കാസറഗോഡോ, അങ്ങനെയൊരു ജില്ലയുണ്ടോ? ” എന്ന് ചോദിക്കുന്നതിൽ തെറ്റില്ലെന്ന് തോന്നി അപ്പുക്കുട്ടന്. കെനിയയും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് മത്സരം അമേരിക്കയിലെ ന്യൂട്രൽ വെന്ന്യൂവിൽ നടത്തിയാൽ സ്റ്റേഡിയം പോലെ ബസ്‌സ്റ്റാന്റ്റ് വിജനം. ഹേവേയ്ക്കരികിൽ ബൈക്കിലിരുന്ന് ബീഡി വലിയ്ക്കുന്ന ഒരു തലേൽക്കെട്ടുകാരനെ മാത്രം കാണായി. ആശ്വാസത്തോടെ അപ്പുക്കുട്ടൻ കാര്യങ്ങൾ അന്വേഷിച്ചു.

“ അതേയ് ചേട്ടാ, കണ്ണൂർക്ക് അടുത്ത ബസ് എപ്പോഴാ? ”. ഇവനേതാ ശവം എന്നുള്ള നോട്ടം കണ്ടപ്പോഴേ കാര്യം കത്തി. ഇന്നിനി ബസ്സില്ല.

“ കാലത്ത്ണ്ട്. ജാവ് ഒരു 8:30 കയിഞ്ഞാ പിന്നെ ഏട്ക്കും ബസ്സില്ല. ”.

കണ്ണൂർ കാസറഗോഡിന്റെ അയൽ “സംസ്ഥാന”മായത് കൊണ്ടും നായനാരുടെ കാലത്തെ ദൂർദശനിലെ ഏക കോമഡി ശോ ആയ “മുഖ്യമന്ത്രിയോട് ചോദിക്കാം” എന്ന പരിപാടി മുടങ്ങാതെ കണ്ടിരുന്നത് കൊണ്ടും അപ്പുക്കുട്ടന് അയാൾ പറഞ്ഞത് അക്ഷരം പ്രതി മനസ്സിലായി. രാത്രി എട്ടേ മുപ്പതോ? അതിനെ ആരെങ്കിലും രാത്രി എന്നു വിളിക്കുമോ?.  “ചേട്ടാ, അങ്ങ് ബാംഗ്ലൂരിൽ” വേണ്ട ഇയാളോടൊന്നും പറഞ്ഞിട്ട് കാര്യമില്ല. കൺ‌ട്രി പീപ്പ്‌ൾസ്.. വരുമെന്ന് വീട്ടിൽ പറയാതിരുന്നത് നന്നായെന്ന് അപ്പുക്കുട്ടന് തോന്നി. ഇനിയെന്ത്? ഇവിടെയുള്ള വല്യച്ഛന്റെ വീട്ടിൽ പോകാം. ഭാഗം വെച്ച് പിരിഞ്ഞതിനു ശേഷം പോയിട്ടില്ലെങ്കിലും ഇപ്പൊ അത് തന്നെ ശരണം. പോകാനൊരുങ്ങിയ തലേൽക്കെട്ട് കാരന്റെ കൂടെ മംഗലാപുരം ഭാഗത്തേക്ക് ബൈക്ക് എന്ന് തോന്നിക്കുന്ന മീൻ വണ്ടിയായ എം.80 യിൽ ഇരുന്ന് ചാറ്റൽ മഴയിലൂടെ ഒരു യാത്ര. അപ്പുക്കുട്ടൻ വീണ്ടും ആത്മഗതം പറഞ്ഞു, “അശോകാ, ഇതാണെടാ ലഡാക്കിനേക്കാളും വലിയ എക്സ്പീരിയൻസ്”.



വല്യച്ഛന്റെ വീട്ടിലേക്കുള്ള വഴിയിൽ ഇറങ്ങി, തലേൽക്കെട്ട്കാരനോട് ആയിരത്തൊന്ന് നന്ദി പറഞ്ഞ് തീരുന്നതിനു മുമ്പേ ഓടിച്ച് പോയ അയാൾ കുറച്ച് ദൂരം പോയി തിരിച്ചു വന്ന് അടുത്ത് നിർത്തി പറഞ്ഞു “ പോലീസ് കേട്ടാല് എന്നെ നിങ്ങ കണ്ടിറ്റ്ലാ‍ട്ടാ..”. ഒരു മിന്നൽ‌ അപ്പുക്കുട്ടന്റെ ഹൃദയത്തിലൂടെ ഓടി. തിരിഞ്ഞു നോക്കിയപ്പോ വർഷങ്ങൾ പഴക്കമുള്ള ഒരു പരിചയ മുഖം. ദാമോദരൻ, അതേ ദാമുവേട്ടൻ.

ഹലൊ ദാമുവേട്ടാ, എന്തായീടേ? ഈ സമയത്ത്? അപ്പുക്കുട്ടൻ കാസറഗോഡൻ ഭാഷ കലർത്താനുള്ള ശ്രമം തുടങ്ങിയിരുന്നു.

“ ആ, ആരിദ്? മോനോ. എത്രകാലായി കണ്ടിറ്റ്? സുഖല്ലേ? അപ്പനും അമ്മ? എല്ലാർക്കും? ”.

കുറച്ച് മലയാളവും പിന്നെ തനി കാസറഗോഡൻ ഗോത്രഭാഷയുമായി ദാമുവേട്ടൻ അലക്ക് തുടങ്ങി. ദാമുവേട്ടൻ മുത്തശ്ശന്റെ കാലം തൊട്ടേ തറവാട്ടിൽ പണിക്ക് വരുന്ന ആളായിരുന്നു. തന്റെ പഴയ തറവാടിന്റെ തെങ്ങിന്തോപ്പിന്റെ മൂലയിലാണ് ദാമുവേട്ടനും കുടുംബവും താമസം. തന്നെയൊക്കെ ഒരുപാട് എടുത്ത് നടന്നിട്ടുണ്ടെത്രേ. കാണുമ്പോഴൊക്കെയും അത് പറയുകയും ചെയ്യും. കൺ‌ട്രി പീപ്പ്‌ൾസ് എന്ന് പറയാൻ തോന്നിയെങ്കിലും ആ രാത്രിയുടെ നിസ്സഹായത അപ്പുക്കുട്ടനെ അതിനനുവദിച്ചില്ല. തന്റെ യാത്രാദുരിതം മുഴുവനും ചർദ്ദിച്ചപ്പോ ആ മദ്ധ്യവയസ്കന്റെ മനസ്സലിഞ്ഞിരുന്നു.

“ മോനേ ഞാനീടെ ബന്ന്റ്റ് അരമണിക്കൂറായി, ഒരു ഓട്ടോയും ബന്ന്റ്റ്ലാ‍. കയില് ടോർച്ച് ഇണ്ട്ങ്ക് നടക്കായിര്ന്ന്. അതു ഇല്ലാ‍ ”

അപ്പുക്കുട്ടൻ തന്റെ മൊബൈലിലേക്ക് നോക്കി, മതി ഇത് മതി. ഇനിയും മഴയുടേയും പ്രകൃതിയുടേയും മനുഷ്യന്റേയും ക്രൂരകൃത്യങ്ങൾ സഹിക്കാൻ വയ്യ. നമുക്ക് നടക്കാം.



ഒരു ചെറിയ ഊട് വഴി, അത് പിന്നിട്ടാൽ ദൂരത്തോളം പരന്നു കിടക്കുന്ന നെൽപ്പാടങ്ങൾ, പിന്നെ ഒറ്റ ഇലക്ട്രിക്ക് പോസ്റ്റ് കമഴ്ത്തി തോടിനു കുറുകേയിട്ട പാലം, ഹാ‍ജിയാരുടെ അടയ്ക്കാതോട്ടം, ചേറുള്ളകുളം അതും കഴിഞ്ഞ് വലിയൊരു കുന്ന്. കുന്നിറങ്ങിയാൽ മണ്ഡരി ബാധിച്ച് തലപോയ തെങ്ങിന്തോപ്പ്. അത് തന്റെ അച്ഛന് കിട്ടിയതാണല്ലൊ, അപ്പുക്കുട്ടനോർത്തു. അതിലൂടെ നടന്നാൽ തന്റെ ബാല്യകാല സ്മരണകളുണർത്തുന്ന തറവാട്. അവിടെയെത്താൻ മൂന്നിലധികം കിലോമീറ്റർ താണ്ടണമെന്നുള്ള കാര്യം അപ്പുക്കുട്ടൻ മനപ്പൂർവ്വം വിസ്മരിച്ചു. വഴിനീളേ ദാമുവേട്ടൻ പല പഴയ കഥകളും സംഭവങ്ങളും പറഞ്ഞുകൊണ്ടേയിരുന്നു, മുത്തശ്ശന്റെ പ്രതാപവും, വല്യച്ഛന്റെ നോട്ടക്കുറവും അങ്ങനെ അങ്ങനെ.

“ ബാബു വന്നിട്ട്ണ്ടാ? ” ദാമുവേട്ടന്റെ മകനെക്കുറിച്ച് ചോദിച്ചു.

“ ഹും. ഇന്ന് ബന്നിറ്റ്ണ്ട്. കൊറച്ച് നുപ്പട്ട് എന്നെ ബിൾച്ചിറ്റിണ്ടായി ”. ഇയാൾടെ കയ്യിൽ മൊബൈലൊന്നുമില്ലല്ലൊ? പിന്നെ എങ്ങനെ ഇയാളെ വിളിക്കും? അങ്ങോട്ട് വിളിച്ചതാവും തെറ്റിപ്പോയതാ..

“ മോൻ പുത്യ കമ്പിനിയിലേക്ക് മാറിയാ? ”.

“ഹും ഇല്ലാ”. ശ്ശെടാ ഇതെങ്ങനെ ഇയാളറിഞ്ഞു. അമ്മയോ അച്ഛനോ ഫോൺ വിളിച്ച് ഇവിടെ പറഞ്ഞിട്ടുണ്ടാകും, അത് നാട്ടുകാർ മൊത്തം അറിഞ്ഞു കാണും. “ ഛെ ” ഇവരുടെയൊക്കെ ഒരു കാര്യം. താനാണെങ്കിൽ പേപ്പറിടുന്നതിനെപ്പറ്റി ആലോചിക്കുന്നതേ ഉള്ളൂ. ദേഷ്യത്തോടെ നടക്കുന്നതിനിടയിൽ ഉരുണ്ട് കൂടിയ കാർമേഘങ്ങൾ വീണ്ടും ഗർജ്ജനം തുടങ്ങി. ശക്തമായി “മയ” പെയ്യാനും. കൂടെ ദാമുവേട്ടനുള്ളതിന്റെ ധൈര്യത്തിൽ, കുടയുണ്ടായിട്ട് കൂടി നനഞ്ഞ കില്ലർ ജീൻസ് വീണ്ടും സ്വന്തം ബയോളജിക്കൽ വേസ്റ്റിട്ട് നനപ്പിച്ചില്ലെങ്കിലും ആ കുന്നൊക്കെ ഭീതിയുളവാക്കുന്നതായിരുന്നു. ദാമുവേട്ടൻ ഇതൊന്നും ശ്രദ്ധിക്കാതെ ഗതകാല സ്മരണകൾ അയവിറക്കിക്കൊണ്ടേയിരുന്നു. മണ്ടപോയ തെങ്ങുകൾ മാത്രമുള്ള തെങ്ങിന്തോപ്പ് എത്തിയപ്പോൾ ഇനി തന്റെ ജീൻസ് സ്വയം നനപ്പിക്കേണ്ടതില്ലെന്നും മഴയുടെ ശക്തി തെല്ലൊന്നു കുറഞ്ഞതായും അപ്പുക്കുട്ടന് മനസ്സിലായി.

“ ദാമുവേട്ടാ, നിങ്ങളുടെ വീട്ടിൽ ആരുമുറങ്ങിയിട്ടില്ലെന്നു തോന്നുന്നു. നല്ല വെളിച്ചം കാണുന്നുണ്ടല്ലോ? എല്ലാരും കാത്തിരിക്കുകയായിരിക്കും. ദാ ടോർച്ചുമായി ആരോ ഇങ്ങോട്ടു വരുന്നുണ്ടല്ലോ? ”.

“ ഹും. അതെ. ”

ടോർച്ച് വെട്ടം അടുക്കുന്നുണ്ടാ‍യിരുന്നു. അപ്പൊ ദാമുവേട്ടൻ പറഞ്ഞു.

“ മോൻ നടന്നൊ, ഞാൻ മൂത്രൊയ്ച്ചിട്ട് ബരാ ”.

അപ്പുക്കുട്ടൻ പിറുപിറുത്തു,  വീടെത്തി, എന്നാലും ഈ വഴിവക്ക് വൃത്തികേടാക്കണം. കൺ‌ട്രീസ് തന്നെ.ടോർച്ച അടുത്തെത്തിയപ്പോൾ ആളെ തിരിച്ചറിഞ്ഞ് കൊണ്ട് അപ്പുക്കുട്ടൻ വിളിച്ചു.

“ ബാബു.. നീ വന്നിട്ടുണ്ടെന്ന് ഞാനറിഞ്ഞു.. കുറേകാലമായില്ലേടാ കണ്ടിട്ട് ”. “ ഇവിടെ നിന്നു മാറിയതിൽ‌പ്പിന്നെ ആരെയും കണ്ടിട്ടേയില്ല. എല്ലാർക്കും സുഖമാണോടാ..”

ബാബു അപ്പുക്കുട്ടന്റെ കൈപ്പിടിച്ചു. ആ ക്ഷീണിച്ചു കലങ്ങിയ, മങ്ങിയ കണ്ണുകളിൽ നിന്നും ഒന്നു രണ്ട് കണ്ണീർത്തുള്ളികൾ ആനവണ്ടിയെ അനുസ്മരിപ്പിക്കും വിധം തന്റെ കൈകളിലേക്ക് പതിച്ചു. 

"അച്ഛൻ, അച്ഛൻ..ഇന്നു കാല്ത്തെ "

അവന്റെ വീട്ടിൽ നിന്നും അടക്കിപ്പിടിച്ച തേങ്ങലുകൾ കേൾക്കാമായിരുന്നു.



മൂന്നു ദിവസം കഴിഞ്ഞ് കണ്ണൂരുള്ള വീട്ടിലേക്ക് അപ്പുക്കുട്ടനെ അന്വേഷിച്ച് അശോകന്റെ ഫോൺ വിളിയെത്തി. അമ്മ ഫോണെടുത്ത് സംസാരിക്കുന്നത് അപ്പുക്കുട്ടൻ കേൾക്കുന്നുണ്ടായിരുന്നു.

“ഹാ, മോനാണോ? എപ്പൊ എത്തി? ഉണ്ടുണ്ട്. ഇവിടെത്തന്നെയുണ്ട്. ഒരാഴ്ച കഴിഞ്ഞേ ബാംഗ്ലൂർക്കുള്ളൂ എന്ന് എന്നോട് പറയാൻ പറഞ്ഞു. അവിടെ എന്തെങ്കിലും പ്രശ്നമുണ്ടായോ മോനേ? അധികമൊന്നും മിണ്ടുന്നില്ല. വന്നത് മുതൽ ചുരുണ്ട് കൂടി കിടപ്പാ. എന്തോ കണ്ട് പേടിച്ചത് പോലെ.. വന്നപ്പോ മുതൽ പനിയാ.. നല്ല പനി”.

37 comments:

Mohamedkutty മുഹമ്മദുകുട്ടി said...

ഇവിടെ ഞാന്‍ തന്നെ തേങ്ങയുടക്കണോ?.എനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല!

പട്ടേപ്പാടം റാംജി said...

കഴിഞ്ഞ പോസ്റ്റായ ഹാജിയാര്‍ സന്തുഷ്ടനാണ്‌ എന്നതിന്റെ എഴുത്തിനെക്കാള്‍ വളരെ താഴെയായിപ്പോയി ഈ പോസ്റ്റ്. കുഴപ്പമില്ല. ഒന്നുരണ്ട് പോസ്റ്റുകള്‍ കൂടി കഴിയുമ്പോള്‍ ശരിയാവും.
എല്ലാവിധ് ആശംസകളും നേരുന്നു.

മഹേഷ്‌ വിജയന്‍ said...

ആദ്യം വായിച്ചിട്ട് ക്ലൈമാക്സ് കത്തിയില്ല.. അതുകൊണ്ട് പിന്നെയും വായിക്കേണ്ടി വന്നു... എന്റെ വിവരക്കേട് കൊണ്ടാണോ അതോ ഞാന്‍ ഇപ്പോള്‍ കുടിച്ചു കൊണ്ടിരുന്ന ബിയറിന്റെ വിവരക്കൂടുതല്‍ കൊണ്ടാണോ അങ്ങനെ സംഭവിച്ചത് എന്നറിയില്ല....

എന്തായാലും അതൊന്നു ശ്രദ്ധിച്ചാല്‍ നന്നായിരുന്നു.

ഈ പാരഗ്രാഫ് ആണ് വില്ലന്‍ ആയതു..
"ബാബു അപ്പുക്കുട്ടന്റെ കൈപ്പിടിച്ചു. ആ ക്ഷീണിച്ചു കലങ്ങിയ, മങ്ങിയ കണ്ണുകളിൽ നിന്നും ഒന്നു രണ്ട് കണ്ണീർത്തുള്ളികൾ ആനവണ്ടിയെ അനുസ്മരിപ്പിക്കും വിധം തന്റെ കൈകളിലേക്ക് പതിച്ചു. അച്ഛൻ, അച്ഛൻ..ഇന്നു കാല്ത്തെ… അവന്റെ വീട്ടിൽ നിന്നും അടക്കിപ്പിടിച്ച തേങ്ങലുകൾ കേൾക്കാമായിരുന്നു"

തമാശയും സീരിയസ്സും മിക്സ്‌ ചെയ്തതില്‍ പിഴവ് പറ്റി.. പിന്നെ പ്രാധാനപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധിക്കപ്പെടുന്ന വിധത്തില്‍ പാരഗ്രാഫ് തിരിച്ചേ പറയാവൂ... അതായത് ഇങ്ങനെ..
-----------------------
ബാബു അപ്പുക്കുട്ടന്റെ കൈപ്പിടിച്ചു.
ആ ക്ഷീണിച്ചു കലങ്ങിയ, മങ്ങിയ കണ്ണുകളിൽ നിന്നും ഒന്നു രണ്ട് കണ്ണീർത്തുള്ളികൾ തന്റെ കൈകളിലേക്ക് പതിച്ചു.

"അച്ഛൻ, അച്ഛൻ..ഇന്നു കാല്ത്തെ… "
അവന്റെ വീട്ടിൽ നിന്നും അടക്കിപ്പിടിച്ച തേങ്ങലുകൾ കേൾക്കാമായിരുന്നു
------------------------

മൊത്തത്തില്‍ നന്നായിരുന്നു, അഭിനന്ദനങ്ങള്‍.. ആശംസകള്‍.. !!
തുടരുക..നല്ല കഴിവുണ്ട്..നന്നായിട്ട് മുന്നേരാനാവും...

പിന്നെ ഞമ്മള് ഒരു പുതിയാ ബ്ലോഗ്‌ കൂടി അങ്ങട് കാച്ചീട്ടുണ്ട്.. ഞമ്മ പറഞ്ഞ മാതിരി ക്ലാരക്ക്‌ വേണ്ടി ഒരു ബ്ലോഗ്‌: ഇവിടെ ഞെക്കൂ...സോറി ക്ലിക്ക് ചെയ്യൂ..

ആളവന്‍താന്‍ said...

ഒരുപാടു പ്രതീക്ഷയോടെയാണ് വന്നത്. നല്ല നിരാശയുണ്ട് കേട്ടോ. ആവശ്യമില്ലാത്ത ഒരുപാട് ഭാഗങ്ങള്‍ വായനയുടെ സുഖം കളയുന്നുണ്ട്. കഥ തമാശ മൂടിലാണോ സീരിയസ് മൂടിലാണോ എന്ന് ആകെ സംശയമായി. ക്ലൈമാക്സും എന്തോ പോലെ. പക്ഷെ നിങ്ങള്‍ക്ക്‌ കഴിയും എന്ന് തന്നെയാണ് വിശ്വാസം. നടക്കട്ടെ. ആശംസകള്‍... (അടുത്ത പോസ്റ്റിനു).

Unknown said...

നല്ല സ്പാര്‍ക്ക്, നല്ല കഥ. ഇനിയും നന്നായി വരട്ടെ! (വിവരണം ഒരല്‍പം ആശയക്കുഴപ്പം ഉണ്ടാക്കി അത് കൊണ്ട്, ക്ലൈമാക്സ്‌ ഒന്ന് കൂടി വായിക്കേണ്ടി വന്നു. എഴുതിയതിനു ശേഷം ഒന്ന് കൂടി ഒന്ന് ആറ്റിക്കുറുക്കിയാല്‍ കുറച്ചു കൂടി നന്നായിരിക്കും)അടുത്ത പോസ്ടിനായി കാത്തിരിക്കുന്നു.

Vayady said...

ബാച്ചീസ്, കഥയുടെ അവസാനമാണ്‌ എല്ലാവര്‍ക്കും കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയത്. ഒന്നുംകൂടിയൊന്ന് എഡിറ്റ് ചെയ്താലോ? പ്രത്യേകിച്ച് അവസാനഭാഗം.

അതായത് അപ്പുക്കുട്ടന്‍ വഴിയിലെ വെച്ച് തന്റെ പഴയ സുഹൃത്തായ ബാബുവിനെ കാണുന്നു. ബാബുവിന്റെ അച്ഛന്‍ മരിച്ച വിവരം അറിഞ്ഞ്‌ അപ്പുക്കുട്ടന്‍ വീട്ടിലെത്തുന്നു. തന്റെ ഉറ്റ സുഹൃത്തിന്റെ ദുഃഖത്തില്‍ മനം നൊന്ത് ആരോടും മിണ്ടാതെ ഹൃദയഭാരം ആരുമായ് പങ്കുവെയ്ക്കാന്‍ കഴിയാതെ അപ്പുക്കുട്ടന്‍‌ മാനസികമായി തളരുന്നു, മാനസിക വിഷമം മൂലം പനിപിടിച്ച് കിടപ്പിലാകുന്നു.

പോസ്റ്റ് തരക്കേടില്ല. വിഷമിക്കണ്ട. നമ്മള്‍ എഴുതുന്നത് എപ്പോഴും നന്നാകണമെന്നില്ല. വിമര്‍ശനങ്ങളെ പോസ‌റ്റീവായിട്ടെടുത്ത് നല്ല നല്ല സൃഷ്ടികള്‍ നടത്തു.

ആശംസകള്‍

Thommy said...

nannayi

ശ്രീനാഥന്‍ said...

തമാശയും ഗൌരവവും ഒരേ പോസ്റ്റിൽ വന്നതിന്റെ ഒരു പ്രശ്നം ആണ് വായനക്കാർക്ക്,ഈ കാസറഗോഡു ഭാഷ തന്നെ മറ്റുള്ളവരെ വിഷമത്തിലാക്കുകയും ചെയ്യും- സഹയാത്രികർ വീട്ടിലുള്ളവരുടെയൊക്കെ ഹാജരെടുത്തു കഴിഞ്ഞിരുന്നു- ഒക്കെ രസകരം. അൽപ്പം കൂടി ശ്രദ്ധിക്കണമെന്നേ ഉള്ളൂ. ഒത്തിരി നല്ല അംശങ്ങൾ ഉണ്ട് പോസ്റ്റിന്. ആശംസകൾ!

Rare Rose said...

രസായി വായിച്ച് വന്ന് അവസാനായപ്പോള്‍ എനിക്കുമൊന്നും കത്തിയില്ല.ഒന്നൂടെ വായിച്ചപ്പോള്‍ കത്തിയത് കമന്റ്സ് കണ്ടപ്പോള്‍ പിന്നേം കെട്ടു.:(

അതായത് നമ്മടെ ദാമുവേട്ടന്‍ പ്രേതായി കൂട്ടു വന്നതോര്‍ത്ത് അല്ലേ അപ്പുക്കുട്ടനു പനി പിടിച്ചേ..
എന്തായാലും ശ്രമം നന്നായീട്ടോ.ആശംസകള്‍..

അനില്‍കുമാര്‍ . സി. പി. said...

കൂടുതല്‍ നല്ല എഴുത്തുകള്‍ക്ക് ആശംസകള്‍.

എറക്കാടൻ / Erakkadan said...

മനസ്സില്‍ വിചാരിച്ചത് എഴുതാന്‍ മറന്ന പോലെ തോന്നി ...ബാചിലെഴ്സിന്റെ ആ മൂഡ്‌ എനിക്ക് പോസ്റ്റില്‍ നിന്ന് കിട്ടീല

Vayady said...
This comment has been removed by the author.
Vayady said...

രണ്ടാമതു ഒരിക്കല്‍ കൂടി വന്നു വായിച്ചു. ഇന്നലെ എന്തിനാ അപ്പുക്കുട്ടനു പനിപിടിച്ചത് എന്നു മനസ്സിലായില്ല. അതുശരി അപ്പോള്‍ പ്രേതത്തെ കണ്ടിട്ടാണ്‌ പേടിച്ചത് അല്ലേ? ഇപ്പോള്‍ എല്ലാം മനസ്സിലായി.

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു പ്രേതത്തിനെ കണ്ടാൽ വേറൊരു പ്രേതത്തിന് പേടിവരോ...ഗെഡികളേ
വെറും സംശയാണ് കേട്ടൊ

ആളവന്‍താന്‍ said...

ബിലാത്തി ചേട്ടന്‍റെ കമന്റും ഒന്നും മനസ്സിലായില്ല....!

ഒഴാക്കന്‍. said...

ബാച്ചി, നല്ല നര്‍മ്മ ഭാവനയുണ്ട് .. തീര്‍ച്ചയായും ഇനിയും ഒരുപാട് തമാശകള്‍ എഴുതണം.
ഈ കഥയുടെ രസം ക്ലൈമാക്സില്‍ കൊണ്ടെ കളഞ്ഞു... വായാടി പറഞ്ഞപോലെ വിമര്‍ശനങ്ങള്‍ വിജയത്തിന്റെ മുന്നോടിയാകട്ടെ

Akbar said...

:)

ജയരാജ്‌മുരുക്കുംപുഴ said...

enthayalum sangathi adipoli........

അനീസ said...

ചൂടുകുരുവുള്ളവന്റെ പുറത്ത് “ഡെർമി കൂൾ” പൌഡറിട്ടത് പോലെ തോന്നി അപ്പുക്കുട്ടന്.

ഇയാൾടെ കയ്യിൽ മൊബൈലൊന്നുമില്ലല്ലൊ? പിന്നെ എങ്ങനെ ഇയാളെ വിളിക്കും? അങ്ങോട്ട് വിളിച്ചതാവും തെറ്റിപ്പോയതാ..

അപ്പുറത്തെ സീറ്റിലിരിക്കുന്ന ചേച്ചിയുടെ കൊച്ചുണർന്ന് ഉച്ചത്തിൽ കരയുന്ന കുട്ടികളുടെ കോറസ്സിൽ ചേർന്നു.
.... ishtapetta baagangal, ... nannayi

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഹായ് ബാച്ചി...
ആദ്യമായാണിവിടെ വരുന്നത്..
ആദ്യം വായിച്ചപ്പോള്‍ ദാമുവേട്ടന്‍ പ്രേതമായിരുന്നു എന്നു മനസ്സിലായില്ല..
തുടര്‍ന്നെഴുതുക..നല്ല നര്‍മ്മ ഭാവനയുണ്ട്..
കുറെ നല്ല പഞ്ച് ഡയലോഗുകളുമുണ്ട്..
ആശംസകള്‍...

pournami said...

ee basha ithiri problem anne..pretham vannthu manassialyi.
manassil ullathu motham varikal ayi vannile??
.anyway നല്ല നര്‍മ്മ ഭാവനയുണ്ട് ..all the best

Jazmikkutty said...

നന്നായിട്ടുണ്ട് കേട്ടാ ..കഥയില്‍ ചോദ്യം പാടില്ലെന്നാണ്..പലരുടേം വിമര്‍ശനം കുറച്ചു കൂടിപോയി...എനിക്ക് തലയില്‍ ബള്‍ബ്‌ കത്തുകയും കെടുകയും ഒന്നും ചെയ്തില്ല..നല്ല കഥ...തുടരുക,ഭാവുകങ്ങള്‍

Unknown said...

നര്‍മ്മങ്ങള്‍ കലക്കനായിരിക്കുന്നു...........പക്ഷേ ആ 'ക്ലൈമാക്സ്‌' ....കുറച്ചു പാട് പെട്ട് മനസ്സിലാക്കാന്‍....സാരമില്ല അടുത്ത് പോസ്റ്റില്‍ അതും ഉഷാര്‍ ആക്കുമല്ലോ....? ഞാന്‍ കാത്തിരിക്കുന്നു അടുത്ത പോസ്ടിനായി....

siya said...

എനിക്ക് ഈ കഥയുടെ തലക്കെട്ട്‌ ആണ് വളരെ ഇഷ്ട്ടം ആയി തോന്നിയത് ''സഫലംഈ യാത്ര '' .ആ കൂടെ ആ ഫോട്ടോയും ,കുറെ എഴുവാന്‍ മനസ്സില്‍ ഉള്ളതുപോലെ ഒരു തുടക്കം.വായിച്ചപോള്‍ എനിക്ക് പിടികിട്ടാത്ത കുറെ വാക്കുകളും ,എന്നാലും അത് തന്നെ ഈ ബ്ലോഗ്‌ എഴുതുന്നതില്‍ ഞാന്‍ കാണുന്ന സന്തോഷവും . ഒരുപാട് ആളുകള്‍ പലതരത്തില്‍ എഴുതുന്നു . .ഇതുപോലെ ഒരുപാട് പുതിയ വാക്കുകള്‍ നമ്മുടെ മനസിലൂടെ കടന്ന് പോകുന്നു .

.അപ്പോള്‍ ഹാപ്പി ആയി ഇനിയും എഴുത്ത് തുടരണം ,എല്ലാവിധ ആശംസകള്‍ ..............

നിയ ജിഷാദ് said...

പിന്നെയും പിന്നെയും വായിക്കേണ്ടി വന്നു...

ആശംസകള്‍

ജോയ്‌ പാലക്കല്‍ - Joy Palakkal said...

കഥ വളരട്ടേ...വര്‍ണ്ണക്കൂട്ടുകള്‍..
ഇവിടേയും നിറയട്ടെ!!!

ആശംസകള്‍!!!

ഭാനു കളരിക്കല്‍ said...

പരിശ്രമത്തെ അന്ഗീകരിച്ചേ മതിയാകൂ
ആശംസകള്‍

ചാണ്ടിച്ചൻ said...

ആശയം ശരിയായി സംവദിക്കാന്‍ കഴിഞ്ഞോ എന്ന് സംശയമുണ്ട്‌...ഒന്ന് കൂടി എഡിറ്റ് ചെയ്താ മതി...എല്ലാരും പറഞ്ഞ പോലെ, ഒന്ന് കൂടി വായിക്കേണ്ടി വന്നു പ്രേതകഥയാണെന്ന് മനസ്സിലാക്കാന്‍...കുഴപ്പമില്ല...അടുത്ത പോസ്റ്റ്‌ കിടിലനാക്കൂ...ഗിരിജേച്ചീടെ കഥയല്ലേ....

Wash'Allan JK | വഷളന്‍ ജേക്കെ said...

ഇതൊന്നും കേട്ട് തളരരുത്... ഞാന്‍ തളര്‍ന്നാലും നിങ്ങള്‍ തളരരുത്!
ഇപ്പോഴാ വായിച്ചേ. നല്ല പരിശ്രമം... ഇനിയും നന്നാക്കാം...ധൈര്യമായി എഴുത്ത് തുടര്‍ന്നാട്ടെ.
പ്രേതത്തിന്റെ മൊബൈല്‍ ഫോണുണ്ടെങ്കില്‍ തരണേ, എന്തിനാ വെറുതെ ആളെ പേടിപ്പിക്കുന്നത് എന്ന് ചോദിച്ചു നല്ല നാലെണ്ണം പറയാനാ..

ഹാപ്പി ബാച്ചിലേഴ്സ് said...

@Mohamedkutty മുഹമ്മദുകുട്ടി
ഈ വഴി വന്നതിനു ഒരുപാട് നന്ദി കുട്ടിയ്ക്കാ.

@പട്ടേപ്പാടം റാംജി
റാം ജി ശരിയാണ്. ചില പിഴവുകൾ പറ്റി. ഇനി വരുന്ന പൊസ്റ്റുകളിൽ ശ്രദ്ധിക്കുന്നതായിരിക്കും.

@മഹേഷ് വിജയന്
വളരെ വിശദമായ ഒരു കമന്റിനു നന്ദി. പലർക്കും ഇതു തന്നെയാണ് അഭിപ്രായം. ഇനിയും വരിക

@ആളവന്താന്
ചീറ്റിപ്പോയെടാ..

@Nicks
ആദ്യമായാണിവിടെ അല്ലേ? വളരെ നന്ദി. ഇനിയും വരിക.

@Vayady
വായാടി കരയിപ്പിച്ചുട്ടൊ. ഇനിയും വരുമല്ലൊ കരയിക്കാൻ. തീർച്ചയായും ഇതിലെ പോസിറ്റീവുകൾ ഉൾക്കൊണ്ട് ഇനിയും നന്നാക്കാൻ ശ്രമിക്കും

@Thommy
വളരെ നന്ദി സുഹൃത്തേ. ഇനിയും വരിക.

@ശ്രീനാഥന്
ശ്രീനാഥേട്ടാ, ആ ഭാഷ അത്ര പ്രശ്നമാണോ? പിന്നെ ഗൌരവം എന്നൊരു സാധനം ഇല്ലായിരുന്നു. എഴുത്തിന്റെ പ്രശ്നം അങ്ങനെ തോന്നിപ്പിച്ചതാണ്. ഇനി ശ്രദ്ധിക്കാം. ഇനിയും വരൂ.

@Rare Rose
ആദ്യമായാണ് റോസ് ഈ വഴി അല്ലേ? നന്ദി, ഇനിയും വരിക. നിരാശപ്പെടുത്താതിരിക്കാൻ ശ്രമിക്കാം.

@അനിൽകുമാർ സി.പി
അനിലേട്ടാ, നന്ദി. ഇനിയും വരൂ.

@ഏറക്കാടൻ
പറ്റിപ്പോയി. പക്ഷേ വിചാരിച്ചത് ഇതല്ലാട്ടോ.

ഹാപ്പി ബാച്ചിലേഴ്സ് said...

@Vayady
തത്തമ്മ വീണ്ടും വന്നു സംഭവം ക്ലാരിഫൈ ചെയ്തു അല്ലേ? സന്തോഷം.
@ബിലാത്തിപട്ടണം / BILATTHIPATTANAM
ബിലാത്തിയേട്ടനു ഹാജിയാരെ ഒത്തിരി ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. ഇനിയും വരിക.
@ആളവന്താൻ
ഞങക്കും മനസ്സിലായില്ല. ഹി ഹി.
@ഒഴാക്കൻ
ഹലൊ. വളരെ സന്തോഷം അണ്ണാ. ഇനിയും വരൂ.
@അക്ബർ
ഇക്കാ, ഇനിയും വരൂ. മുഷിപ്പിക്കാതിരിക്കാൻ ശ്രമിക്കും
@ജയരാജ് മുരുക്കുമ്പുഴ
ജയേട്ടാ, ഇനിയും വരൂ. ഈ വഴി വന്നതിനു വളരെ നന്ദി.
@അനീസ
ചില ഭാഗങ്ങളെങ്കിലും ഇങ്ങക്ക് പിടിച്ചല്ലാ, തന്തോയം. ഇനീം ബരണംട്ടാ
@റിയാസ്
വളരെ നന്ദി റിയാസിക്കാ. ഇനിയും വരൂ.
@പൌർണ്ണമി
ചേച്ചീ, എഴുത്തിൽ ചില പ്രശ്നങ്ങൾ പറ്റി. ഈ വഴി വന്നതിനു നന്ദി. ഇനീം വരൂ.
@ജസീംകുട്ടി
വളരെ നന്ദി ജസീം. ഇത്തരം പ്രോത്സാഹനങ്ങൾ ഇനിയും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു.നന്ദി
@സൈഫ്
വളരെ സന്തോഷം ഡാ. നീ ആദ്യമായാണ് ഒരു കമന്റിടുന്നത് അല്ലേ? നന്ദി സുഹൃത്തേ. ഇനീം വരിക.

ഹാപ്പി ബാച്ചിലേഴ്സ് said...

@സിയ
ആദ്യമായല്ലേ ഈ വഴി. വളരെ നന്ദി. ഇതിലെ പോസിറ്റീവ് കണ്ടെത്തിയതിനു നന്ദി. ഇനിയും വരിക.

@നിയ ജിഷാദ്
പിന്നേം പിന്നേം ബുദ്ധിമുട്ടിച്ചു അല്ലേ?. ഇനി പരിഹരിക്കാൻ നോക്കാം. കണവനെ ഈ വഴി കണ്ടിലല്ലോ?

@ജോയ് പാലക്കൽ
ജോയേട്ടാ, ആദ്യമായി ഈ വഴി വന്നതിനു നന്ദി. വർണ്ണക്കൂട്ടുകൾ നിറയ്ക്കാൻ ശ്രമിക്കും.

@ഭാനു കളരിക്കൽ
ഭാനുവേട്ടാ, ഈ വഴി വന്നതിനു ആദ്യം നന്ദി. വളരെ സന്തോഷം. ഇനിയും വരുമല്ലോ.

@ചാണ്ടിക്കുഞ്ഞ്
ചാണ്ടിച്ചായോ എന്നാ പറയാനാ, പറ്റി പോയി. ശരിയാ ആശയം കൺവേ ചെയ്യാൻ പറ്റാതെ പോയതാണ് ഇവിടെ പറ്റിയത്. നന്ദി ട്ടാ.

@വഷളൻ ജെ.ക്കെ
വഷൾജി, കഥ വായിച്ചു ആരു ചിരിച്ചില്ലേലും ഈ കമന്റ് വായിച്ചു ചിരിക്കും ഉറപ്പാ. ഇനീം വഷളത്തരം എഴുതിയാൽ ഇത്തരം കമന്റുകൾ ഇട്ടു സഹായിക്കുമല്ലോ..

വരയും വരിയും : സിബു നൂറനാട് said...

പിള്ളേരെ, എനിക്ക് നോ കണ്ഫ്യൂഷന്‍...ആദ്യം വായിച്ചപ്പോഴേ മനസ്സിലായി... എഴുത്ത് ഇനിം ജോറായിട്ട്‌ പോരട്ടെ..

എന്‍റെ പഴയ പോസ്റ്റില്‍ കറങ്ങി നടക്കുന്നത് കണ്ടാണ്‌ വന്നത്..ഞാനും ഇവിടൊന്നു കറങ്ങി പഴയ പോസ്റ്റ്‌ ഒക്കെ നോക്കട്ടെ..

ശ്രീ said...

ഇനിയുമിനിയും എഴുതുക...

നനവ് said...

നന്നായിട്ടുണ്ട്...ഇവിടെ കണ്ണൂരും കാസറഗോഡും ആൾക്കാർ എപ്പോഴും അനുഭവിക്കുന്ന ഒന്നാണ് രാത്രിയാത്ര പ്രശ്നം...റിക്ഷക്കാർ വരെ വിളിച്ചാൽ വരില്ല...ഒരിക്കൽ ട്രെയ്നൽ‌പ്പം വൈകിയതിനാൽ ലാസ്റ്റ് ബസ്സും പോയതിനാൽ ഞങ്ങൾക്ക് കണ്ണൂരിലിറങ്ങാതെ അടുത്ത സ്റ്റോപ്പിലിറങ്ങി സുഹൃത്തിന്റെ വീട്ടിൽ തങ്ങേണ്ടി വന്നു...

ഹാപ്പി ബാച്ചിലേഴ്സ് said...

വരയും വരിയും : സിബു നൂറനാട്,ശ്രീ, നനവ് വന്നതിലും വായിച്ചതിലും അഭിപ്രായങ്ങൾ അറിയിച്ചതിലും വളരെ സന്തോഷം. ഇനിയും വരിക

joshy pulikkootil said...

അതി മനോഹരം ആയിരിക്കുന്നു അവതരണം .. ഇനി ഫോളോ ചെയ്തു വായിക്കാം. ..

Post a Comment

എന്നാപ്പിന്നെ ഒരു അഭിപ്രായം എഴുതാം, അല്ലേ?

Related Posts with Thumbnails