ഒരു കന്നിസ്വാമിയുടെ പരാക്രമങ്ങൾ.

ഒട്ടകപക്ഷിയെപ്പോലെ കീബോർഡിൽ തലപൂഴ്ത്തി ഒന്ന് അങ്ങോട്ടോ, ഒന്ന് ഇങ്ങോട്ടോ തിരിയാതെ പണിയെടുക്കുകയായിരുന്ന എന്നിലേയ്ക്ക് “ശങ്ക” കടന്നു വന്നു. സ്വാമിയേ നീ തന്നെ ശരണം, പരീക്ഷിക്കല്ലേ എന്നു പറഞ്ഞ് റെസ്റ്റ്റൂം ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി. നടന്നു നീങ്ങുന്ന വഴിയിൽ അപ്പുറത്തുമിപ്പുറത്തുമുള്ള ക്യുബിക്കിളിൽ ഉള്ളവരുടെയൊക്കെ കണ്ണുകൾ എന്റെ നേരെ നീളുന്നത് ശ്രദ്ധിക്കാതെ ആഞ്ഞുനടന്നു.

“ഹേയ്, കം ഹിയർ. ഐ വാണ്ട് റ്റു ടാക്ക് റ്റു യു.” എച്ച്.ആർ മാനേജരുടെ വിളി ശങ്കയേയും എന്നെയും ഒരുപോലെ പിടിച്ചു നിർത്തി.

ആളൊഴിഞ്ഞ ഒരു ക്യുബിക്കിളിൽ പോയി നിന്നു കൊണ്ട് മാഡം സാഹിബ വളരെ സ്നേഹത്തോടെ എന്നോട് ചോദിച്ചു.

“ഇത്‌നാ പ്രോബ്ലം ഹൈ, മുഝെ പതാ നഹി ഥാ യാർ. തുമേ പൈസാ ചാഹിയേ?” (നിനക്ക് ഇത്ര അധികം ബുദ്ധിമുട്ടുണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. നിനക്ക് കാശ് വല്ലതും വേണോ?).

ഈ തള്ളയ്ക്ക് പ്രാന്തായാ എന്ന് മനസ്സിൽ വിചാരിച്ചപ്പോഴേയ്ക്കും അവർ വീണ്ടും മൊഴിഞ്ഞു.

 “ഏക് മിനിറ്റ് റുകോ. ലെറ്റ് മീ ടേക്ക് മൈ കാ‍ർ കീയ്സ്. വീ വിൽ ഗൊ ആൻ‌ഡ് ബൈ എ ന്യൂ പെയർ ഓഫ് ഷൂസ്”

കാറെടുത്ത് വരാമെന്നും, ഒരുമിച്ച് പോയി പുതിയ ഷൂസ് വാങ്ങിച്ചുതരാമെന്നും. ആ അത് പറ!! ഭ്രാന്തൊന്നുമല്ല, പകരം ചെരിപ്പ് പോലും വാങ്ങാൻ ആവതില്ലാത്ത ദരിദ്രനാരായണനെ സഹായിക്കാനുള്ള എച്ച്.ആർ സാഹിബയുടെ ത്വര.

“നഹി മൈ ഏക് സ്വാമി ഹും, ഏക് സാധു ബാച്ചിലർ സ്വാമി”

മഹിഷ-മഹിഷിയുടെ കഥയിൽ തുടങ്ങി മോഹിനിയിലൂടെ ഹരിഹരസുതന്റെ കഥ പറഞ്ഞ് പറഞ്ഞ്, “ലോർഡ് അയ്യപ്പാ നെ ഷേർ കൊ ഹറാക്കർ “പുലിപ്പാൽ” ലേക്കർ ആയാ!!” എന്നു മുഴുവനും ശ്വാസമടക്കിപ്പിടിച്ച് പറഞ്ഞ് തീർത്തു. (സ്വാമിയേ ക്ഷമിക്കണേ, പുലിയുടെ ഹിന്ദി അറിയാത്തത് കൊണ്ട് തത്ക്കാലം സിംഹത്തെ വെച്ചഡ്ജസ്റ്റ് ചെയ്തതാണേ.)

 “ക്യാ? യെ പുളിപ്പൽ ക്യാ ഹെ?” ദൈവമേ കുടുങ്ങിയോ.

ഇനിയും ഇവിടെ നിന്നാൽ പുലിപ്പാൽ അല്ല, പുള്ളിപ്പൽ തന്നെയുണ്ടാവും എന്ന് വിചാരിച്ച് ശങ്ക തീർക്കാനോടി. ശങ്ക തീർത്ത് വന്നിട്ട്, കഥയും ശബരിനാഥനെ കാണാൻ പോവാനുള്ള റിച്ച്വൽ‌സിനെക്കുറിച്ചും പിന്നേയും അരമണിക്കൂർ ക്ലാസ്സെടുക്കേണ്ടിവന്നു. എല്ലാം കേട്ടിട്ട് അവസാനം ഒരു പറച്ചിലും,

“ഓ, വെരി ഗുഡ്. ദിസ് വിൽ ബ്രിങ്ങ് ഡിസിപ്ലിൻ ഇൻ യുവർ ലൈഫ്”. ഹും!! പറയുന്നത് കേട്ടാൽ തോന്നും ഡിസിപ്ലിനേ ഇല്ലാ എന്ന്. മനസ്സിൽ ദേഷ്യം തോന്നാതിരിയ്ക്കാൻ, സ്വാമിയേ ശരണം എന്ന്  നീട്ടിവിളിച്ച് തിരികെ സീറ്റിലേയ്ക്ക് നടന്നു.


കന്നി ശബരിമല യാത്രയാണ് സ്വഭാവം മൊത്തം പരീക്ഷിച്ചിട്ടേ വിടൂ എന്നുണ്ടോ ആവോ, ആരുടെയും കണ്ണിൽപ്പെടാതെ, ആരേയും കണ്ണിൽപ്പെടുത്താതെ സ്വന്തം സീറ്റെത്തണം, അതിനായി ഫയർ എക്സിറ്റിനടുത്തൂടെയുള്ള വളഞ്ഞ വഴി പിടിച്ചു. ശങ്കയൊക്കെ മാറ്റി ആശ്വാസത്തോടെ ക്യുബിക്കിളിൽ ഇരുന്ന് കീബോർഡിലും മോണിറ്ററിലും തലപ്പൂഴ്ത്തി വർക്കഹോളിക്ക് ആവാം എന്ന് കരുതിയതും അറിയാതെ തല ചെരിച്ച് കോർണറിലെ ക്യുബിക്കിളിലേയ്ക്ക് കണ്ണ് പാഞ്ഞു. ഭാഗ്യം കക്ഷി അവിടെ ഇല്ല. സമാധാനത്തോടെ നിവർന്നിരുന്നതും ആരോ മൃദുലമായി തലയിൽ തൊട്ടു, ഒരു കിളിനാദവും ഒഴുകിയെത്തി. “ഹായ്”

പഞ്ചാബിലെ വിളഞ്ഞു നിൽക്കുന്ന ഗോതമ്പ് പാടങ്ങളെ അനുസ്മരിപ്പിക്കുന്ന, ടീമിന്റെ പൊന്നോമനയും,  അഴകിന്റെ പര്യായവും കിം കർദാസിയാന്റെ ഫിഗറുമുള്ള നീന കൌർ. ബാച്ചിലേഴ്സിന്റെ കണ്ട്രോൾ കളയാനായി ദൈവം ഭൂമിയിലേയ്ക്കിറക്കിയ ഒരു ഐറ്റം. മുത്തുപൊഴിയുന്നത് പോലെയുള്ള മന്ദഹാസം ഇടയ്ക്കിടെ ചോദിച്ച് വാങ്ങിയ്ക്കാറും, ഫ്രീയായി കിട്ടാറുമുണ്ടായിരുന്നു. ഇപ്പൊ എന്താണെന്തോ ഉദ്ധേശം.

“ഹായ്” വീണ്ടുമൊരു വിഷ് എന്നെ ചിന്തയിൽ നിന്നുണർത്തി.

“ഹ ഹാ‍ാ‍ായ്” നല്ല കുളിര്.

“ഈവനിങ്ങ് ക്യാ കർ രഹെ ഹൊ?” “വൈകിട്ടെന്താ പരിപാടീന്ന്” പഞ്ചാബികുഡി ചോദിക്കുന്നു. അപകടം മണത്തത് കൊണ്ട് ഇളിച്ചു കാണിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.

“വൊ സ്മിത മാഡം ഹെ ന, വൊ തുമാരി ബഹുത്ത് താരീഫ് കർ രഹീ ഥി.” ദൈവമേ കുടുങ്ങി.

കഴിഞ്ഞയാഴ്ച്ച മാനേജറുടെ ഫാമിലിയുമൊത്ത് അവരുടെ കുട്ടിയ്ക്ക് ഡ്രെസ്സ് എടുക്കാൻ പോയ കാര്യം ഇനി ഈ ലോകത്തിൽ ആരും അറിയാൻ ബാക്കിയില്ല എന്ന് മനസ്സിലായി. മാനേജറുടെ വൈഫ് ക്ലാസ്സ്മേറ്റ് ആയതു കൊണ്ട് മാത്രം കൂടെ പോയി എന്നത് സത്യമായിരുന്നു.

“കെഹ് രഹി ഥി കീ തുമേ “ബച്ഛോം“ കി ചീസ് മെ ബഹുത്ത് ദിൽ‌ചസ്പി ഹൈ.” (അവളു പറഞ്ഞു നിനക്ക് കുട്ടികളുടെ കാര്യങ്ങളിൽ നല്ല അറിവും താല്പര്യവുമാണെന്ന്)

“യു വിൽ ബി എ ഗുഡ് ഫാദർ.”

“മേരെ ദീദി ഓർ ഉൻ‌കി ബച്ഛേ ആ രഹേ ഹെ. ഹമേ കമേഴ്ഷ്യൽ സ്ട്രീറ്റ് ലേ ജാവോഗേ നാ?” (എന്റെ ചേച്ചിയും കുട്ടികളും വരുന്നുണ്ട്. ഞങ്ങളെ കമേഴ്ഷ്യൽ സ്ട്രീറ്റിൽ ഷോപ്പിങ്ങിന് കൊണ്ടുപോകുമോ?)

അതെ ഡീ അതെ, ഞാൻ നിന്റെയും കൂടെ വരാം, നിന്റെ ഫാമിലിയെ പരിചയപ്പെടാം, നിന്നെത്തന്നെ കെട്ടാം എന്നിട്ട് നല്ലൊരു ഫാദറും ആവാം. ഒരു നിമിഷം പഞ്ചാബിലെ ഗോതമ്പ്പ്പാടത്ത് “വിത്ത്”  ഇറക്കുന്നതിനെപ്പറ്റി ഞാൻ ആലോചിച്ചുപോയി. ചെറുപ്പം മുതലേ “കൃഷിയോട്” താല്പര്യമുള്ളത് കൊണ്ടാവാം എന്നിലെ കർഷകൻ സടകുടഞ്ഞെഴുന്നേൽക്കാൻ ശ്രമിച്ചു.  ശരീരം മൊത്തം കുളിരു കോരിയപ്പോൾ ദൈവദൂതന്റെ സന്ദേശം പോലെ, കൂട്ടത്തിൽ ഏറ്റവും അധികം പ്രാവശ്യം മലചവിട്ടിയതിനാൽ മാത്രം ഗുരുസ്വാമിയായി അവരോധിക്കപ്പെട്ട മറ്റേ ബാച്ചിയുടെ ഇ-മെയിൽ വന്നു.

“മാലയിട്ട ദിവസം പറഞ്ഞത് മറക്കരുത്. ബ്രഹ്മചര്യം കൈവിടാതിരിക്കുക. മനസ്സ് ശുദ്ധമായി സൂക്ഷിക്കുക.”

മുകളിലത്തെ ഫ്ലോറിലിരുന്ന് കൃത്യമായി ഈ സ്വാമിയ്ക്കെങ്ങനെ എന്റെ പ്ലാനുകൾ മനസ്സിലായി? അധികം ആലോചിച്ചു നിൽക്കാതെ പഞ്ചാബി പാടത്തെ പിരിച്ചുവിടാനുള്ള തത്രപ്പാട് തുടങ്ങി.

“ലുക്ക് ബേട്ടി, ഐ ആം എ സ്വാമി യു നൊ, എ ബാച്ചിലർ സ്വാമി. സ്ത്രീ സമ്പർക്ക് നഹീന്ന് പറഞ്ഞാൽ നഹി. ”

ഹരിയുടെയും ഹരന്റേയും ഹരിഹരസുതന്റെയും കഥ വീണ്ടും തുടക്കം മുതൽക്ക് തന്നെ പറയേണ്ടി വന്നു. എന്റെ കഥ പറയാനുള്ള കഴിവിൽ മതിപ്പും, എത്രപ്പേരോട് ഇനി ഇത് പറയേണ്ടി വരും എന്ന ചിന്ത പേടിയുമുളവാക്കി.


വൈകുന്നേരം ഓഫീസ് ബസ്സിൽ തിരിച്ച് വീട്ടിൽ പോവുമ്പോഴും വീണ്ടും പരീക്ഷണങ്ങൾ നേരിടേണ്ടി വന്നു. ബസ്സ് നിറയെ പെൺപിടകൾ. ഇതുവരെ കണ്ടിട്ടുള്ളവരും കാണാത്തവരും. എല്ലാവരും മനം മയക്കുന്ന ക്ലോസ്-അപ് പുഞ്ചിരിയുമായി എന്നെ വരവേൽക്കുന്നു. സ്വാമി മാത്രമേ ശരണമുള്ളൂ എന്ന് മനസ്സിൽ അരയ്ക്കിട്ടുറപ്പിച്ച് കണ്ണുകൾ ഇറുക്കിയടച്ച് വീടെത്തുന്നത് വരെ പ്രാർത്ഥിച്ചു.

പ്രാർത്ഥനയും മറ്റും കഴിഞ്ഞ് ഉറങ്ങാൻ കിടന്നപ്പോൾ ഗുരുസ്വാമി അന്നേ ദിവസത്തെ വിശേഷങ്ങൾ ആരാഞ്ഞു.

“എങ്ങനെയുണ്ട് കന്നിസ്വാമി പരീക്ഷണങ്ങൾ?”

“സ്വാമി, ഒട്ടും മോശമല്ലാതെ കിട്ടുന്നുണ്ട് പരീക്ഷണങ്ങൾ, അതും ആ നീന കൌറിന്റെ രൂപത്തിൽ. മാലയിട്ട് ശനിയും ഞായറും വീട്ടിലായിരുന്നത് കൊണ്ട്, “ഹേയ് പരീക്ഷണങ്ങൾ അതൊന്നും തീരെ പേടിയില്ല” എന്ന് പറഞ്ഞത് ഞാൻ പിൻ‌വലിച്ചിരിക്കുന്നു സ്വാമി. എന്നിൽ ഇപ്പൊ അഹങ്കാരം ലവലേശമില്ല. ഇനിയുള്ള പത്ത് ദിവസം എനിക്ക് മാനേജറോട് വർക്ക് ഫ്രം ഹോം ഓപ്ഷൻ കിട്ടുമോ എന്ന് ചോദിക്കണം. ഇന്നൊരു ദിവസം കൊണ്ട് തന്നെ മതിയായി. മൊത്തം പ്രശ്നമാ. ഇങ്ങനെയാണെങ്കിൽ എന്നെ വല്ല പുലിപിടിയ്ക്കുകയോ ആന ചവിട്ടുകയോ ചെയ്യും, തീർച്ച.”

“ഹ ഹ ഹ.”

“ചിരിച്ചൊ ചിരിച്ചൊ. സ്വാമിയ്ക്കൊക്കെ ചിരിക്കാം. ഞാൻ വീട്ടിലെ ഏക ആൺ തരിയാ. (പോരാത്തതിനു കല്യാണവും കഴിഞ്ഞിട്ടില്ല.)”.


കന്നിസ്വാമിയുടെ പരാക്രമങ്ങൾ പിന്നേയും ഒരുപാടുണ്ട്. ഒരുപാട് പരീക്ഷണങ്ങൾ നേരിട്ടെങ്കിലും വ്രതശുദ്ധിയോടെ പോയി വന്നു. എല്ലാം ഭഗവാൻ തേരി മായ!!

ശബരിമല യാത്രാവിശേഷങ്ങൾ.

മഞ്ഞുപെയ്യുന്ന ഒരു മണ്ഡലകാലം കൂടി വന്നണഞ്ഞു. ഭക്തമാനസ്സങ്ങളിൽ മഞ്ഞിന്റെയും ഭക്തിയുടേയും കുളിരു കോരുന്ന മണ്ഡലകാലം. ഈ മണ്ഡലകാലത്താണ് മാലയിട്ട് അയ്യപ്പന്റെ പ്രതിരൂപമായി കഠിനമായ ശബരിമല കയറി അയ്യനെ കാണാൻ തീരുമാനിച്ചത്. ഒരു ഹാപ്പിയായ ബാച്ചിലർ കഴിഞ്ഞ അഞ്ചു വർഷക്കാലമാ‍യി മുടങ്ങാതെ മലകയറി സാക്ഷാൽ അയ്യനെ ദർശിച്ചിരുന്നു എങ്കിൽ ഈയുള്ള ബാച്ചിലറിന്റെ ഒന്നു രണ്ട് കൊല്ലത്തെ അതിയായ ആഗ്രഹ സഫലീകരണം കൂടിയായിരുന്നു ഈ കന്നിയാത്ര. ബ്ലോഗിലെ സുഹൃത്തുക്കളായ നിങ്ങളോടൊക്കെ പറഞ്ഞിരുന്നത് പോലെ നവംബർ ഇരുപതാം തീയതിയാണ് മാലയിട്ടത്. ഇവിടെ, ബാംഗ്ലൂരുള്ള വിജയബാങ്ക് ലേഔട്ടിലെ അയ്യപ്പക്ഷേത്രത്തിൽ നിന്നും പൂജിച്ച മാലയണിഞ്ഞ് അയ്യന്റെ പ്രതിരൂപമായി. പതിമൂന്ന് ദിവസം നീണ്ടുനിന്ന വ്രതം അനുഷ്ഠിച്ചു.

ഞങ്ങൾ രണ്ടുപേരടക്കം സംഘത്തിൽ ഏഴു സ്വാമിമാർ ഉണ്ടായിരുന്നു. അതിൽ മൂന്ന് കന്നിസ്വാമിമാരായിരുന്നു. നാല് കന്നഡ സ്വാമിമാരും ഒരു ആന്ധ്രാസ്വാമിയും. മാലയിട്ട അന്നു തന്നെ ഗുരുസ്വാമികൾ തന്റെ കടമ നിർവഹിച്ച് കന്നിസ്വാമിമാർക്ക് ഉപദേശങ്ങൾ നൽകി. ദുശ്ശീലങ്ങൾ എല്ലാം ഒഴിവാക്കുക, നല്ലത് മാത്രം ചിന്തിക്കുക, നല്ലത് മാത്രം പ്രവൃത്തിക്കുക, എന്റ‌ർടെയിന്മെന്റ് എല്ലാം ഒഴിവാക്കുക, ബാച്ചിലർഹുഡ് നിലനിർത്തുക, മനസ്സ് ശുദ്ധമാക്കി നിർത്തുക. അന്ന് മുതൽ എന്റർടെയിന്മെന്റ് വിഭാഗത്തിലുള്ള ബ്ലോഗ്, ബസ്സ്, ടിവി, വായ്നോട്ടം എന്നിവയും, ചെരുപ്പ്, നോൺ-വെജ്, പകലുറക്കം, മടി അങ്ങനെ അങ്ങനെ പലതും ഉപേക്ഷിച്ചു. രാവിലെ 5 മണി എന്നൊരു സമയം ഉണ്ടെന്നും അപ്പോൾ എഴുന്നേറ്റ് ദിവസം തുടങ്ങിയാൽ ആ ദിവസം കിട്ടുന്ന ഉന്മേഷം ഒന്നു വേറെ തന്നെയാണെന്നും അറിഞ്ഞു. ഒഴിവു ദിവസങ്ങളിൽ രാവിലെ മുതൽ വൈകുന്നേരം വരെ ടൈംസ് ഓഫ് ഇന്ത്യ തന്നെ. തലക്കെട്ടുകളും കായിക വാർത്തകളും സെലിബ്രിറ്റി ഗോസിപ്പുകളും മാത്രം നോക്കിയിരുന്ന ഞങ്ങൾ, ആ പത്രം എവിടെ നിന്നൊക്കെ പ്രസിദ്ധീകരിക്കുന്നു, പ്രസാധകന്റെ പേര്, എഡിറ്റോറിയൽ എന്നിവ വരെ വായിച്ചു നിർവൃതിയടഞ്ഞു. കൂടെയുള്ള കന്നഡ സ്വാമികൾ അവരുടെ വീട്ടിൽ വൈകുന്നേരങ്ങളിൽ “ഭജന” സംഘടിപ്പിച്ചിരുന്നതിൽ അത്മാർത്ഥമായി പങ്കുകൊണ്ടു. എം.ടിവി മാത്രം കണ്ടിരുന്നവന്റെ വീട്ടിലെ കേബിൾ കട്ട് ചെയ്ത് ഭക്തി ചാനൽ മാത്രമാക്കിയാലത്തെ അവസ്ഥ. ചില്ലറ പരീക്ഷണങ്ങൾ ഉണ്ടായെങ്കിലും എല്ലാ പരീക്ഷണങ്ങളേയും നേരിട്ട്, ഡിസംബർ രണ്ടാം തീയതി മാലയിട്ട അയ്യപ്പക്ഷേത്രത്തിൽ നിന്നു തന്നെ ഇരുമുടിയും കെട്ടി അയ്യനെ കാണാൻ യാത്ര തിരിച്ചു.

യാത്ര നന്നായി പ്ലാൻ ചെയ്തിരുന്നെങ്കിലും ദിവസങ്ങളായി പെയ്ത് കൊണ്ടിരുന്ന മഴയും ലാലുവിന്റെ ഗരീബ് രഥവും പ്ലാനുകളൊക്കെ തകിടം മറിച്ചു. മൂന്നാം തീയതി വെള്ളിയാഴ്ച്ച രാത്രി ദർശനപുണ്യം സിദ്ധിക്കുമെന്ന് പ്രതീക്ഷിച്ച ഞങ്ങൾ പമ്പയിൽ നിന്നും പതിനെട്ടാംപടി വരെ എത്തിയപ്പോഴേക്കും ഹരിഹരസുതനെ നമ്മുടെ ഗാനഗന്ധർവ്വൻ ഹരിവരാസനം പാടി ഉറക്കി (ഗാനഗന്ധർവ്വന്റെ ഭാഗ്യമോർത്ത് അസൂയപ്പെട്ടു). പടിവരെ എത്തിയിട്ടു കാണാൻ കഴിയാത്തതിൽ സങ്കടം തോന്നിയ നിമിഷങ്ങൾ. പതിനൊന്നു മണിയ്ക്കു നടയടയ്ക്കുമെങ്കിലും രാത്രി മുഴുവനും പൊന്നുപ്പതിനെട്ടാംപ്പടി കയറാൻ അനുവദിക്കുമായിരുന്നത് കൊണ്ട്, പതിനെട്ട് പടി കയറി തൊഴുത് അയ്യനെ കാണാൻ വടക്കേനടയിൽ വീണ്ടും ക്യൂ നിന്നു. രാവിലെ നാല് മണിയ്ക്ക് വീണ്ടും യേശുദാസിന്റെ സുപ്രഭാതത്തോടെ ശബരിഗിരി ഉണരുകയായി. തളർന്നിരുന്നെങ്കിലും സുപ്രഭാതം കേട്ടതോടെ എല്ലാ വേദനകളും മറന്ന് തിക്കിത്തിരയ്ക്കുന്ന ക്യൂവിൽ നിന്നു. കൂട്ടത്തിലെ എല്ലാവർക്കും സാക്ഷാൽ കലിയുഗവരദന്റെ ദർശനം മുപ്പത് സെക്കന്റുകളോളം കിട്ടി എന്നത് വലിയൊരു കാര്യം തന്നെയാണ്. ഉദ്ദിഷ്ടകാര്യസിദ്ധിയ്ക്കായി ഉപദൈവമായ ഗണപതിയുടെ കോവിലിൽ കെട്ടുന്ന മണി ഞങ്ങളിൽ മൂന്ന് പേർക്ക് കിട്ടി എന്നതും വളരെ സന്തോഷമുളവാക്കുന്നതായിരുന്നു. നെയ്യഭിഷേകത്തിനു ക്യൂ നിൽക്കാതെ അതിനായി പോകുന്ന സ്വാമിമാർക്ക് ഔട്ട്സോഴ്സ് ചെയ്ത് അരവണയും അപ്പവുമായി തിരിച്ച് മലയിറങ്ങാൻ തുടങ്ങി. ഗരീബ് രഥിലെ വൃത്തിയില്ലായ്മ(കാശ് കൂടുതൽ വാങ്ങിയിട്ടും സ്ലീപ്പർ ക്ലാസ്സിലുള്ള വൃത്തി പോലും എ.സി ത്രീ ടയർ കോച്ചിൽ ഇല്ല.), യാത്രയിൽ കണ്ട കേരളത്തിലെ പണിതീരാത്ത മേൽ‌പ്പാലങ്ങൾ, പമ്പയിൽ മുണ്ടും അടിവസ്ത്രങ്ങളും ഉപേക്ഷിക്കുന്ന സ്വാമിമാർ, യാതൊരു പാർക്കിങ്ങ് സെൻസുമില്ലാതെ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ, കാശ് വാങ്ങിയിട്ടും വെള്ളവും വൃത്തിയുമില്ലാത്ത പമ്പയിലെ ടോയ്ലറ്റുകൾ, ക്യൂവിൽ നിന്ന് അടികൂടുന്ന മലയാളി സ്വാമിമാർ, അമ്പലത്തിൽ തുപ്പുന്ന ചില സ്വാമിമാർ, ഇങ്ങനെ ഒട്ടനവധി മനസ്സിനെ വിഷമിപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടായിരുന്നെങ്കിലും കേരളത്തിന്റെ സ്വന്തം ശകടമായ ആനവണ്ടിയിലെ സ്നേഹമുള്ള കണ്ട്ക്ടർമാരും ശ്രദ്ധാപൂർവ്വം ഓടിക്കുന്ന ഡ്രൈവർമാരും, സഹൃദയരായ പോലീസുകാരും(ഇവരെ കണ്ടാൽ തോന്നും ഇവരൊന്നും പോലീസേ അല്ല എന്ന്), തളർന്ന് പരവശരായ അച്ഛൻ സ്വാമിമാരൊപ്പം തളർന്നിട്ടും യാതൊരു തളർച്ചയുമില്ലാതെ മലകയറുകയും ഇറങ്ങുകയും ചെയ്യുന്ന കൊച്ചു കൊച്ചു സ്വാമികളും, മാളികപ്പുറങ്ങളും എല്ലാം മനസ്സിനു കുളിരേകുന്ന കാഴ്ചകളായിരുന്നു.

രാവിലെ പത്ത് മണിയ്ക്ക് പമ്പയിൽ നിന്നു പുറപ്പെട്ടു. പാർക്കിങ്ങ് സ്ഥലമായ നിലയ്ക്കലിൽ ഉണ്ടായ ഗതാഗതക്കുരുക്ക് കാരണം നാല് മണിയോട് കൂടി മാത്രമാണ് കോട്ടയത്ത് എത്തിയത്. അവിടെ നിന്നാണ് തിരിച്ചുള്ള വോൾവോ ബസ്സ് ബുക്ക് ചെയ്തിരുന്നത്. അവിടെയുള്ള ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ കയറി എല്ലാവരും നാരങ്ങാവെള്ളം ഓർഡർ ചെയ്ത് ടോയ്ലറ്റിൽ കയറി “കാര്യം സാധിച്ചു”, ആശ്വസിച്ചു. എറണാകുളത്തിനിപ്പുറം എവിടെയോ ഊൺ കഴിക്കാൻ ബസ്സ് നിർത്തിയതും ഒരു ജ്യൂസിൽ വിശപ്പൊതുക്കിയതും മാത്രമാണ് പിന്നീടുള്ള ഓർമ്മ. രാവിലെ എട്ട് മണിയ്ക്ക് ബാംഗ്ലൂർ എത്തിച്ചേർന്നു. ഇവിടെയുള്ള മഡിവാളയിലെ അയ്യപ്പക്ഷേത്രത്തിൽ മാലയൂരി എല്ലാവരോടും യാത്ര പറഞ്ഞ് പിരിയുമ്പോൾ പതിനാറിലധികം മണിക്കൂർ ക്യൂവിൽ നിന്നത് കാരണം നടക്കാൻ ബുദ്ദിമുട്ട് അനുഭവപ്പെടുന്നുണ്ടായിരുന്നെങ്കിലും മനസ്സ് നിറയെ സന്തോഷമായിരുന്നു. ഫ്ലാറ്റിലെത്തി മാതൃഭൂമി തുറന്നപ്പോൾ ആ സന്തോഷത്തിനു അതിരുകൾ ഇല്ലാതായി. ആ ശനിയാഴ്ച്ച എന്തോ സ്പെഷ്യൽ ശനി ആയിരുന്നെത്രേ. ശനീശ്വരനെ ശനിയാഴ്ച്ച ദർശിക്കുന്നത് പുണ്യമാണ്. ഈ മണ്ഡലകാലത്തെ (അന്നുവരെയുള്ള)ഏറ്റവും തിരക്കേറിയ ദിവസമാണ് ഞങ്ങൾ എത്തിയത് എന്നിട്ടും നല്ല ദർശനം ഉണ്ടാ‍യത് അനുഷ്ഠിച്ച വ്രതശുദ്ധിയുടെ ഫലം തന്നെയെന്ന് വിശ്വസിക്കുന്നു. 

വീണ്ടും ഒരു മീറ്റ്

A Week Earlier.
സമയം 8:30 AM. മൂടിക്കെട്ടിയ അന്തരീക്ഷം. മുറിവിൽ ഉപ്പുതേക്കുന്ന പോലെ, എന്നും രാവിലെയുള്ള തണുപ്പു കൂട്ടാൻ എത്തുന്ന മഴ. ഞാൻ രണ്ട് കമ്പിളിക്കുള്ളിൽ മൂടിപ്പുതച്ച് കിടന്നുറങ്ങുകയായിരുന്നു. കലാഭവൻ മണിയുടെ പ്രശ്സ്തമായ ചിരിപോലെ കോളിങ്ങ് ബെൽ ശക്തമായി അടിച്ചു, ങ്ങ്യാഹഹഹഹ ആരാണപ്പാ രാവിലെ തന്നെ ശല്യം ചെയ്യാൻ എന്നു പ്രാകിക്കൊണ്ട് താക്കോൽ തപ്പിപ്പിടിച്ചു വാതിൽ തുറന്നു നോക്കിയപ്പോൾ അതാ, മഴയത്ത് നനഞ്ഞ് തണുത്ത് വിറച്ച് അൺഹാപ്പിയായി ഒരു ഹാപ്പി ബാച്ചിലർ നിൽക്കുന്നു. ഹൊ മനസ്സമാധാനം പോയി. ഇത്രയും ദിവസങ്ങളിൽ ഞാൻ നന്നായി ഉറങ്ങിയിരുന്നു, ഇനി ഇവന്റെ കൂർക്കം വലി കാരണം ഉറക്കമില്ലാത്ത രാത്രികളാണല്ല്ലോ ഈശ്വരാ എനിക്ക് കൂട്ട് എന്നോർത്തു. പിണറായിക്കു അച്ചുമാമനില്ലാതെ പറ്റില്ലെന്നതു പോലെ, ഒരു ഹാപ്പി ഇല്ലാതെ മറ്റേ ഹാപ്പി, ഹാപ്പി ആവില്ലല്ലോ. “വാട്ട്സ് അപ് ബ്രോ, സാധനം കയ്യിലുണ്ടോ?” എന്ന് ചോദിച്ചു. സാധനം കയ്യിലുണ്ട് എന്ന് പറഞ്ഞ് അവൻ അകത്ത് കയറി. ഇരുപത് ദിവസത്തെ ലീവെടുത്ത് നാട്ടിൽ പോയി തിരിച്ചു വന്നതാണ് ഈ തണുത്ത് മരവിച്ച ബാച്ചി (പെണ്ണുകാണാൻ പോയതാണ് എന്നൊക്കെ ഓഫീസിലെ അസൂയാലുക്കളായ ചില മാരീഡ് അങ്കിൾസ് പറഞ്ഞു പരത്തുന്നു.) ഒരു ബ്ലോഗർ വേറെ ഒരു ബ്ലോഗറെ കണ്ടു കുശുമ്പും കുന്നായ്മയും പറയുന്നതിനെയാണല്ലോ ബ്ലോഗ് മീറ്റ് എന്നു പറയുന്നത്. അങ്ങനെ രണ്ട് ബാച്ചികളും ഇരുപത് ദിവസത്തെ ഇടവേള കഴിഞ്ഞ് ഒരുമിച്ചപ്പോൾ, ബൂലോകത്തെ രാജാക്കന്മാരും രാഞ്ജികളും കുമാരന്മാരും കുമാരികളും ആരുമറിയാതെ ഒരു ബ്ലോഗ് മീറ്റ് നടന്നു.
.
.
.
.
.
.
.
.
.
.
.
.
.
.
.
ഇപ്പോഴിതാ വീണ്ടും ഒരു മീറ്റ് ആഗതമായിരിക്കുന്നു. ആദ്യ മീറ്റിനെക്കാൾ പലവ്യത്യാസങ്ങളുമുള്ള മീറ്റാണ് നടക്കാൻ പോവുന്നത്. ഇത് ഒരു ബ്ലോഗ് മീറ്റ് അല്ല. ഇത് ഒരു ബാച്ചിലേഴ്സ് മീറ്റ് ആണ്.ഞങ്ങൾ ഒരു ക്രോണിക്ക് ബാച്ചിലറിനെ കാണാൻ പോകുന്നു. മീറ്റുന്നത് ഇവിടെ അടുത്തെങ്ങുമല്ല. പുഴയും നദിയും കാടും കടന്ന് വേണം മീറ്റുന്ന സ്ഥലമെത്താൻ. അതെ, ഹാ‍പ്പി ബാച്ചിലേഴ്സ്, ആരാധ്യ പുരുഷനും വഴികാട്ടിയുമായ സാക്ഷാൽ കലിയുഗവരദന്റെ തിരുസന്നിധിയിലേക്ക് മീറ്റാൻ പോവുന്നു. നിങ്ങളുടെ ബ്ലോഗ് വായിച്ചു എന്ന അപരാധം, അതൊക്കെ വായിച്ച് ആവേശം മൂത്ത് സ്വന്തമായി ബ്ലോഗ് തുടങ്ങി എന്ന മഹാപരാധം, അതിലും വലുതായി നിങ്ങളെയൊക്കെ ഞങ്ങളുടെ ബ്ലോഗ് വായിപ്പിച്ചു എന്ന മഹാപാതകം, അങ്ങനെ ഒരുപാട് പാപങ്ങൾ പമ്പയിൽ ഒഴുക്കിക്കളയേണ്ടതുണ്ട്. അറിഞ്ഞൊ അറിയാതെയൊ നിരന്തരം ചെയ്യുന്ന കർമ്മഫല ദോഷങ്ങൾ തീർക്കാനായുള്ള അറിവില്ലാ പൈതങ്ങളുടെ യാത്രയാണിത്. ഈ മീറ്റിനു പോകേണ്ടുന്നതിനാൽ, ഇനി വരും ദിവസങ്ങളിൽ ബ്ലോഗിലും പരിസര പ്രദേശങ്ങളിലും കറങ്ങി നടക്കുന്നതല്ലായിരിക്കും എന്ന് ഞങ്ങളെ സ്നേഹിക്കുന്ന എല്ലാ സുഹൃത്തുക്കളേയും അറിയിക്കട്ടെ.

എല്ലാവരുടേയും ജീവിതത്തിൽ സ്നേഹത്തിന്റെ വെള്ളിവെളിച്ചം നിറയട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്,
സസ്നേഹം
ഹാപ്പി ബാച്ചിലേഴ്സ്.

അവൾക്ക് “അത്” ഇല്ലാതെ പറ്റില്ലാത്രെ..

കാറിന്റെ വേഗത കുറച്ച് റോഡരികിലേക്ക് നിർത്തി കൊണ്ട് ഹരി പിൻ സീറ്റിലേക്ക് തിരിഞ്ഞു നോക്കി. തലവേദനയായത് കൊണ്ടും, ദൂരയാത്ര ശീലമില്ലാത്തത് കൊണ്ടും, ഒച്ചുമായി മത്സരിച്ച് തോൽക്കുന്ന പാലക്കാട്-ഗുരുവായൂർ റൂട്ടിലോടുന്ന മയിൽവാഹനത്തിനെ കടത്തിവെട്ടുന്ന ഹരിയുടെ ഡ്രൈവിങ്ങ് പാടവവുമൊക്കെ കൊണ്ട് ജ്യോതി ഉറങ്ങിപ്പോയിരിക്കുന്നു. കയ്യിൽ കരുതിയിരുന്ന ബെഡ് ഷീറ്റ് പുതപ്പിച്ച് ഹരി വീണ്ടും ഡ്രൈവിങ്ങ് സീറ്റിലേക്ക് കയറി, വണ്ടിയോടിക്കാൻ തുടങ്ങി. ഒറ്റയ്ക്ക് ഇനിയും കുറേ കിലോമീറ്ററുകൾ, കുറേ മണിക്കൂറുകൾ താണ്ടണമല്ലോ എന്ന ചിന്ത ഹരിയെ വേദനിപ്പിച്ചു. മഞ്ഞ് പൊഴിയുന്ന റോഡിലൂടെ ഹെഡ്ലൈറ്റിന്റെ മഞ്ഞവെളിച്ചത്തിൽ യാത്ര മുന്നോട്ടായിരുന്നെങ്കിലും ഹരിയുടെ മനസ്സ് കുറച്ച് പിന്നോട്ടോടുകയായിരുന്നു. ഏകാന്തതയുടെ കാമുകന്മാരായ ഓർമ്മകൾ ഹരിയുടെ കൂട്ടിനെത്തിയിരുന്നു.

പുരുഷൻമാരുടെ കാശും മനസ്സമാധാനവും കളയാനായി മാത്രം സൃഷ്ടിച്ച്, പിന്നീട് ദൈവത്തിനു പോലും മനസ്സിലാക്കാൻ പറ്റാതായ അത്ഭുതവസ്തുവാണ് സ്ത്രീയെന്ന് നാഴികയ്ക്ക് നാല്പത്വട്ടം പറയുമായിരുന്ന മെയിൽ ഷോവനിസ്റ്റിക്ക് ഈഗോയുള്ള ഹരിയ്ക്ക് “ഗേൾഫ്രണ്ട്സ്” എന്ന് ഓമനപ്പേരിട്ട് വിളിക്കാവുന്ന കുറേയധികം പെൺകൂട്ടുകാരികൾ ഉണ്ടായിരുന്നു. ക്ലബ്ബുകളും പബ്ബുകളും പാർട്ടികളും ഒക്കെയായി കാശ് കളഞ്ഞിരുന്ന കാലത്ത്, ഒരാഴ്ച അവധിയെടുത്ത് നാട്ടിലെത്തിയപ്പോഴാണ് വയസ്സ് ഇരുപത്തിയെട്ടായെന്നും വിവാഹം എന്ന കുഴിയിൽ വീഴണമെന്നും അച്ഛൻ ഉപദേശിച്ചത്. ആ കുഴിയിൽ വീണവർക്കൊക്കെ മറ്റുള്ളവരെ വീഴ്ത്താനുള്ള ആവേശം കണ്ട് പലപ്പോഴും ഹരി ചിരിച്ച് പോയിട്ടുണ്ടെങ്കിലും, കേരളത്തിൽ കൂടിവരുന്ന പെൺ ഭ്രൂണഹത്യയുടേയും ആൺ-പെൺ അനുപാതത്തിൽ വരുന്ന ഭീമമായ അന്തരത്തെക്കുറിച്ചുള്ള പത്രവാർത്ത വായിച്ചതുമൊക്കെ ഹരിയുടെ മനസ്സിലൂടെ എം.ടിവിയുടെ “ട്ടിക്കർ” കടന്നു പോവുന്നത് പോലെ പോയിരുന്നു.

നാലര മാസങ്ങൾക്ക് ശേഷമാണല്ലോ താൻ വീട്ടിലേക്ക് എന്ന് ഹരി ഓർത്തു. മഴയില്ലാത്ത മരുഭൂമി പോലെ വരണ്ട് വറ്റി ഉണങ്ങി കഴിയേണ്ടല്ലോ എന്ന ചിന്ത ഉടലെടുത്തതും അതിന്റെ പരിണിത ഫലമായി ഒരു ജീവിത പങ്കാളിയെ നിങ്ങൾ തന്നെ കണ്ടെത്തിക്കോളൂ എന്ന് അച്ഛനോടും അമ്മയോടും പറഞ്ഞതിന്റെ ഭാഗമായുണ്ടായ പുകിലുകൾ ഓർത്തപ്പോൾ ഹരിക്ക് ചിരിയടക്കാനായില്ല. ആ തീരുമാനമറിയിച്ചതിന്റെ പിറ്റേന്ന് ലഞ്ചിനാണെന്നും പറഞ്ഞ് അച്ഛനും അമ്മയും കൂടി തന്നെ ശംഭു അമ്മാവന്റെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയതും, അമ്പലപ്രാവുകൾ കുറുകുന്നത് പോലെ കുറുകി കുറുകി ലഞ്ചിനു വന്ന തനിക്ക് മല്ലിക ചായ തന്നതും ഹരിയിൽ ചിരിയുണർത്തി. തിരിച്ച് വീട്ടിലെത്തിയപ്പോഴഴിഞ്ഞ ആ കൊടുംചതിയുടെ ചുരുൾക്കെട്ട് “മല്ലികയ്ക്ക് പഠിപ്പില്ല, തന്റെ ഉദ്യോഗത്തിനും സ്റ്റാറ്റസിനും പറ്റിയവൾ അല്ല” എന്നും പറഞ്ഞ് വലിച്ചെറിഞ്ഞ് അച്ഛനുമായി ഉടക്കി നാടുവിട്ടതും ഇന്നലെ നടന്ന സംഭവങ്ങൾ പോലെ ഹരിക്ക് തോന്നി. പ്ലസ് ടു തോറ്റതിനു ശേഷം “എന്നെ ആരെങ്കിലും ഒന്ന് ശ്രദ്ധിയ്ക്കൂ, ഞാൻ വോട്ട് ചെയ്തു, എന്നെ കെട്ടാൻ ആരെങ്കിലും വരൂ, ഇന്ത്യൻ ജനസംഖ്യയിലേക്ക് സംഭാവന ചെയ്യാൻ തനിയ്ക്കും കഴിയും” എന്നറിയിക്കാൻ വേണ്ടി മാത്രം ദിവസവും രണ്ട് പ്രാവശ്യം അമ്പലത്തിൽ പോവുന്നവളും സദാ സമയം “മ” പ്രസിദ്ധീകരണങ്ങൾ വായിച്ചിരിക്കുന്നവളുമായിരുന്നു മല്ലിക. അത് തന്നെയായിരുന്നു അവളുടെ പ്രശ്നമെങ്കിലും അവൾ ചരക്കായിരുന്നു. അച്ഛനുമായുടക്കിയതിന്റെ ഫലമാണല്ലോ പിൻസീറ്റിലുറങ്ങുന്ന സൌന്ദര്യധാമം എന്നുള്ള വെളിവ് ഹരിയിൽ അഭിമാനമുണർത്തി.

ലഞ്ചും ഡിന്നറും ഫാമിലി ഗെറ്റുഗെദറുകളും വീക്കെൻഡ്സും ഷോപ്പിങ്ങുകളും മൾട്ടിപ്ലെക്സുകളും ആയിരുന്നു ജ്യോതിയുടേയും അവളുടെ കുടുംബത്തിന്റേയും ലോകം. കാച്ചിയ എണ്ണയിട്ട് മുടിയിഴകൾ മിനുക്കാറുണ്ടായിരുന്നില്ല, മുടിത്തുമ്പിൽ തുളസിക്കതിർ വെയ്ക്കുമായിരുന്നില്ല, ഒരു മറുനാടൻ മലയാളിയ്ക്ക് ഒരു നാടൻ മലയാളി ഉണ്ടെന്ന് ആരോപിക്കുന്ന എല്ലാ അഹങ്കാരവും ജ്യോതിയ്ക്കുണ്ടായിരുന്നു. ജീവിത പങ്കാളി എന്ന് കേൾക്കുമ്പോൾ മാത്രം മലയാളിയുടെ മനസ്സിൽ ഓടിവരുന്ന ഗ്രാമീണ ശാലീനത, കോമൺവെൽത്ത് ഗെയിംസിലെ ഒരുക്കങ്ങളിലെ താളപ്പിഴ പോലെ അങ്ങിങ്ങ് മിസ്സിങ്ങ് ആയിരുന്നെങ്കിലും അരമിട്ടു മിനുക്കിയ ഈർച്ചവാളിന്റെ പല്ലുകൾ പോലെ എന്നും ത്രെഡ് ചെയ്യുന്ന പുരികങ്ങളും കൺപ്പീലികളും, മാൻമിഴികളും, ഒതുങ്ങിയ മൂക്കും, ഏഷ്യന്റേയും നെറോലാക്കിന്റേയും സഹായമില്ലാതെ തന്നെ വള്ളിമുളകിനേക്കാളും ചുകന്ന ചുണ്ടുകൾ, ഇതെല്ലാം ഒതുക്കിവെച്ചിട്ടുള്ള വട്ടമുഖവും കൊണ്ട് ജ്യോതി അതീവ സുന്ദരിയായിരുന്നു. ചായ കുടിക്കാൻ പോകുന്ന തേയിലത്തോട്ടത്തിന്റെ ചന്തം നോക്കാറില്ലെങ്കിലും സ്വന്തമായി എസ്റ്റേറ്റ് വാങ്ങുമ്പോൾ ചന്തം വേണം എന്ന നിർബന്ധബുദ്ധി ഉണ്ടായിരുന്നെങ്കിൽ കൂടി തോട്ടം കൈയ്യിലായാൽ അദ്ധ്വാനിച്ച് ശരിയാക്കാം എന്ന് ഉറപ്പുള്ളതിനാൽ ശാലീനത ഹരി മനപ്പൂർവ്വം മറന്നു.

കാഷ്മീർ പ്രശ്നത്തിലെന്ന പോലെ കുത്തിത്തിരുപ്പുണ്ടാക്കാൻ ഹുറിയത്തും, മുജാഹിദ്ദീനും, പാകിസ്ഥാൻകാരും, രാഷ്ട്രീയ പാർട്ടികളും ഒന്നുമില്ലാതെ അമ്മമാത്രമായത് കൊണ്ട് അച്ഛനുമായുള്ള സൌന്ദര്യപ്പിണക്കം പറഞ്ഞ് തീർത്തിരുന്നുവെങ്കിലും ഭാവി മരുമകൾ വീട് കാണാൻ വരുന്നു എന്ന് വിളിച്ചറിയിച്ചപ്പോൾ ഒരു കൊച്ചുഭൂമികുലുക്കം പ്രതീക്ഷിച്ച ഹരിയ്ക്ക് തെറ്റിപ്പോയി. ഒരബദ്ധം ഏത് പോലീസ്കാരനും പറ്റുമെന്ന പഴമൊഴി തിരുത്താതെ മക്കൾ പറയുന്നു, മാതാപിതാക്കൾ അനുസരിക്കുന്നു എന്ന ട്രെൻഡിനോടൊപ്പം പോകാൻ തീരുമാനിച്ചിരുന്നു അവർ. പറഞ്ഞു കേട്ടറിവുള്ള ഭാവി മരുമകളും, മനസ്സു കൊണ്ടെങ്കിലും അമ്പലവാസിയായ മകനും തമ്മിലുള്ള “കംപാറ്റിബിലിറ്റിയെ” കുറിച്ച് മനസ്സിലുയർന്നു വന്ന ചോദ്യങ്ങൾ തങ്ങളുടെ നല്ലഭാവിയോർത്ത് കുഴിച്ചുമൂടുകയായിരുന്നു അവർ. യാത്രയിലുടനീളം ഗ്രാമഭംഗിയെക്കുറിച്ച് വാചാലനായ തന്നോട് “യു ഡോണ്ട് ഹാവ് റ്റു വറി അബൌട്ട് മീ, ഹരിയേട്ടന്റെ ഇഷ്ടങ്ങളെ എനിക്ക് പെട്ടന്നിഷ്ടപ്പെടാൻ കഴിയും” എന്ന് ഭാവി മരുമകൾ പറഞ്ഞെന്ന് ഹരി അവരുടെ ആശങ്ക മനസ്സിലാക്കി പറഞ്ഞു. അതിൽ പകുതി മാത്രമായിരുന്നു സത്യം.

ദീർഘദൂര യാത്രയ്ക്കൊടുവിൽ പിറ്റേന്ന് രാവിലെ വീട്ടിലെത്തിയ മകനെയും ഭാവി മരുമകളെയും ഹരിയുടെ സഹൃദയരായ മാതാപിതാക്കൾ ഹൃദ്യമായി തന്നെ വരവേറ്റു. ഓരോന്നിനേയും മുമ്പ് കണ്ടിട്ടില്ലാത്തവിധം സാകൂതം വീക്ഷണവിധേയയാക്കിയിരുന്ന ജ്യോതിയുടെ ഭാവഭേദങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ചിരുന്ന ഹരിയുടെ ഹൃദയം സാധാരണഗതിയിൽ മിടിക്കുന്നതിനേക്കാൾ വേഗതയിലായിരുന്നു. ഒരു ഡസൻ മണിക്കൂറിലൊതുക്കാമായിരുന്ന യാത്രയെ ഒന്നര ഡസൻ മണിക്കൂറിലധികം ദീർഘിപ്പിച്ചതിന് ക്രെഡിറ്റായി കിട്ടിയ ക്ഷീണമുണ്ടായിരുന്നെങ്കിലും തന്റെ ചുറ്റുപാടുകളുമായി ജ്യോതിയെ ഇണക്കുക എന്ന മിഷനുണ്ടായിരുന്നതിനാൽ കുറച്ച് നേരത്തെ വിശ്രമത്തിനു ശേഷം നാട് ചുറ്റാൻ എന്ന വ്യാജേന ജ്യോതിയേയും കൂട്ടി ഇറങ്ങി. തന്റെ കുട്ടിക്കാലത്തെ സ്കൂളും, സ്കൂളിലേക്ക് പോകുന്ന വഴി വരമ്പുകളും, സുപ്രഭാതം കേട്ടുണരുന്ന നാട്ടുകാരും, സുപ്രഭാതവും ഹരിനാമ ഭക്തിഗാനങ്ങളും മുഴങ്ങി ഭക്തിസാന്ദ്രമായ അന്തരീക്ഷമൊരുക്കുന്ന അമ്പലവും, വെളിച്ചപ്പാട് തുള്ളിയുറയുന്ന ആലിൻചുവടും, കാറ്റിന്റെ താളത്തിനൊപ്പം ഇളകിയാടുന്ന ആലിലകളും, മരങ്ങളാലും വള്ളികളാലും മൂടപ്പെട്ട കാവുകളും, കൊയ്ത്തുകാലമായാൽ കൊയ്ത്തുപ്പാട്ടിന്റെ ഈണങ്ങൾ മുഴങ്ങുന്ന വയലേലകളും, കൃഷി ആവശ്യങ്ങൾക്കായി പുഴയിൽ നിന്നും വെള്ളം പിടിച്ചു കൊണ്ടുവരുന്ന അരുവിയും, അമ്പലക്കുളവുമെല്ലാം ജ്യോതിയിലുണ്ടാക്കിയ വികാര തരംഗങ്ങൾ ജ്യോതി ഹരിയുടെ കൈകൾ അവളുടെ കൈകളിൽ എടുത്തപ്പോൾ തന്നെ ഹരി അനുഭവിച്ചറിഞ്ഞു. വൈകുന്നേരം അമ്മയുടെ കൂടെ അമ്പലത്തിലേക്കും ജ്യോതി മടികൂടാതെ പോകാൻ തയ്യാറായി. തന്റെ മിഷന്റെ വിജയം ആഘോഷിക്കാനുള്ള മൂഡിലായിരുന്നു ഹരി.

രാത്രി ഭക്ഷണത്തിനു ശേഷം ജ്യോതിയ്ക്ക് മാളികയിലുള്ള തന്റെ മുറി തന്നെ ഒരുക്കി കൊടുത്തു ഹരി. തൊട്ടടുത്ത മുറിയിലായിരുന്നു ഹരിയുടെ അച്ഛനും അമ്മയും. ആരാലും തെറ്റിദ്ധരിക്കപ്പെടാതിരിക്കാനായി ഹരി സ്വന്തം മുറി താഴെയൊരുക്കി. മകനും ഭാവി മരുമകളും വന്നതിന്റെ ഭാഗമായി അടുക്കളയിൽ ഓവർ ടൈം ചെയ്തിരുന്ന അമ്മയെ സഹായിക്കാൻ എന്ന വ്യാജേന ഹരി ആദ്യമായി അടുക്കളയിലേക്ക് കാലെടുത്ത് കുത്തി. ആ കാല്പാദങ്ങളുടെ സ്പർശമേറ്റ് തറയിലെ റ്റയിൽസ് പുളകം കൊണ്ടത് ശ്രദ്ധിക്കാതെ അല്ലറ ചില്ലറ സോപ്പിട്ടു കൊണ്ട് മടിച്ച് മടിച്ച് ഉദ്ദിഷ്ട കാര്യം അമ്മയെ ധരിപ്പിച്ചു.

“ഒരു ഗ്ലാസ് പാൽ ഉണ്ടാവുമോ അമ്മേ?”

“എന്തിനാ കുട്ടാ പാൽ?”

“ഹും. അല്ല, അത് അത്, ജ്യോതിക്ക് ഉറങ്ങുന്നതിനു മുൻപ് ഒരു ഗ്ലാസ് പാൽകുടിക്കുന്ന ശീലമുണ്ടെന്ന് അവളുടെ അമ്മ പറഞ്ഞിരുന്നു.”

“അയ്യോ, നീ നേരത്തേ പറയണ്ടേ കുട്ടാ. അമ്പലത്തിലെ ആവശ്യത്തിനു കുറച്ചധികം നെയ്യ് വേണം എന്ന് ഷാരടി മാഷ് പറഞ്ഞത് കൊണ്ട്, ഞാൻ പാൽ ഉറ ഒഴിച്ചു പോയല്ലൊ.”

“ഓ. അതെയോ. ഹും സാരമില്ല. അവൾ ചോദിച്ചില്ല. അഡ്ജസ്റ്റ് ചെയ്യുമായിരിക്കും.”
“കഷ്ടായി. ആ കുട്ടിയ്ക്ക് വിഷമമാവുമോ എന്തോ?”

“ഹേയ്, അത് സാരമില്ല.”

തന്റെ ഉദ്ദേശശുദ്ധിയെ പാവം അമ്മ സംശയിച്ചിലല്ലോ എന്ന് സന്തോഷിച്ചു. പിന്നെ അധികം സോപ്പിട്ട് നിക്കാതെ തനിക്കായി ഒരുക്കിയ താഴത്തെ മുറിയിൽ കിടക്കാനായി ഹരി പോയി.

പതിവ് ന്യൂസ് കാണലും, ചർച്ചകളും വിശകലനങ്ങളുമായി ടിവിയിൽ മുങ്ങിയിരുന്ന അച്ഛൻ അമ്മയുടെ പണികൾ കഴിഞ്ഞതോടെ മുകളിലേക്ക് കിടക്കാൻ പോകാൻ തുടങ്ങിയപ്പോൾ, നൈറ്റ് ഡ്രെസ്സ് എന്ന് ഓമനപ്പേരുള്ള, ആ നാട്ടിൽ ആരും കണ്ടിട്ടില്ലാത്ത, ഒരു കൂട്ടം വേഷവുമിട്ട് ജ്യോതി കോണിയിറങ്ങി വന്ന് യാതൊരു മടിയുമില്ലാതെ ഹരിയുടെ മുറിയിലേക്ക് കയറിപ്പോയി. ഒരു നിമിഷം പകച്ചുപോയെങ്കിലും എന്തെങ്കിലും അത്യാവശ്യ കാര്യം പറയാനായിരിക്കുമെന്ന് കരുതി കോണിയിൽ നിമിഷങ്ങൾ കാത്തുനിന്ന അവർ പതുക്കെ പരസ്പരം മനസ്സാ ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് മുറിയിലേക്ക് പോയി. ഉറങ്ങാൻ കിടന്നെങ്കിലും താഴെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിയ്ക്കുവാനോ അതിരുകടന്ന് ചിന്തിക്കുവാനോ മുതിർന്നില്ല. ഗ്ലാസ്സ് തറയിൽ വീഴുന്ന ശബ്ദം, കട്ടിൽ നീങ്ങുന്ന ശബ്ദം ഒക്കെ കേട്ട് മുഖത്തോട് മുഖം നോക്കി അവർ നേരം വെളുപ്പിച്ചു.

എന്നും നടയടയ്ക്കാൻ നേരത്ത് മാത്രം തൊഴാനും വരവ്ചെലവ് കണക്ക് നോക്കാനും പോകുന്ന ഹരിയുടെ അച്ഛൻ അന്ന് പതിവിലും വിപരീതമായി അമ്മയുടെ കൂടെ സുപ്രഭാതം വെയ്ക്കുന്നതിനു മുൻപേ അമ്പലത്തിൽ എത്തി. രണ്ടുപേരും മനസ്സുരുകി പ്രാർത്ഥിച്ചു. രണ്ടുപേരുടേയും പ്രാർത്ഥന ഒന്നു തന്നെയായിരുന്നു, “ഭഗവാനേ, ഭക്തവത്സലാ, കുട്ടികൾക്ക് ‘ഇനി’ കല്യാണം വരെയെങ്കിലും അരുതാത്തതൊന്നും തോന്നിയ്ക്കരുതേ. മാനം കാക്കണേ. നാട്ടുകാരെ കൊണ്ട് അതുമിതും പറയിക്കല്ലേ.”. ദീർഘനേരത്തെ പ്രാർത്ഥനയ്ക്കു ശേഷം മടങ്ങിയ അവർ കണ്ടത് ബാഗുമായി കാറിൽ കയറാൻ ഒരുങ്ങുന്ന ജ്യോതിയേയും കാറിന്റെ മുൻവശത്ത് പാർട്ടി സെക്രട്ടറിയെ കണ്ട മുഖ്യനെ പോലെ മുഖം വീർപ്പിച്ചു നിൽക്കുന്ന ഹരിയേയുമാണ്. എന്തെങ്കിലും ചോദിക്കുന്നതിനു മുൻപേ “ഇവളെ ബസ് കേറ്റി വിട്ടിട്ട് വരാം” എന്ന് പറഞ്ഞ് ബുള്ളറ്റ് ട്രെയിനിന്റെ വേഗതയിൽ ഹരി കാറോടിച്ച് പോയി.

ഒരൂ മണിക്കൂറിനുള്ളിൽ തിരിച്ചു വന്ന ഹരിയുടെ മുഖഭാവം കണ്ട് ആരും ഒന്നും ചോദിച്ചില്ല. മകന്റെ വീക്ക്നെസ്സ് അറിയാമായിരുന്ന അമ്മ, ഡൈനിങ്ങ് ടേബിളിൽ ചൂട് ദോശയും നെയ്യും റെഡിയാക്കി വെച്ചു കാത്തിരുന്നു. നീണ്ട കുളികഴിഞ്ഞ് പ്രാതൽ കഴിക്കാൻ ഹരിയുടെ കൂടെ അച്ഛനും അമ്മയും ഇരുന്നു. നൂറ് നൂറ് ചോദ്യങ്ങൾ അച്ഛനുമമ്മയ്ക്കും ഉണ്ടെന്ന് ഹരിയ്ക്കറിയാമായിരുന്നു. ദോശയിൽ നിന്നും കണ്ണെടുക്കാതെ ഹരി സംസാരിച്ചു തുടങ്ങി.

“ഞങ്ങൾ പിരിഞ്ഞു.”

“അവൾക്ക് അത് ഇല്ലാതെ തീരെ പറ്റില്ലാത്രെ.” ഹരി പറഞ്ഞു.

“ഹൊ, അവളുടെ ഒരു അഹങ്കാരം. കിട്ടാത്ത മുന്തിരി പുളിക്കുന്നതൊന്നുമല്ല. അവളെ എനിക്ക് കിട്ടാത്തത് നന്നായി.”

“അവൾക്കും സോഷ്യൽ നെറ്റ്വർക്കിങ്ങിന്റെ അസുഖമുണ്ട്. ഓർക്കുട്ട്, ഫേസ്ബുക്ക്, ബ്ലോഗർ ഇതൊന്നുമില്ലാതെ അവൾക്ക് പറ്റില്ലാത്രെ.”

“ഇവിടെ നെറ്റ് പോലുമില്ല എന്ന് പറഞ്ഞ് അവൾ ഇന്നലെ രാത്രി മുഴുവൻ എന്നെ ഉറക്കിയില്ല.”

“അച്ഛാ, ആ മല്ലികയുടെ കാര്യം ഉറപ്പിച്ചോളൂ. എനിക്ക് പൂർണ്ണ സമ്മതമാ.”

ഇനി അവളും “അത് ഇല്ലാതെ പറ്റില്ലാ” എന്ന് പറയുമോ ആവോ എന്ന് സങ്കടത്തോടെ ആത്മഗതം പറഞ്ഞ് കൊണ്ട് ഹരി തന്റെ വീക്ക്നെസ്സായ ദോശയിൽ മുഴുകി.

തറവാട്ടിൽ പോകാത്തവർ കല്ലെറിയൂ...

എല്ലാവർക്കും അവരവരുടെ ചെറുജീവിതത്തിൽ ഒരു സുവർണ്ണകാലഘട്ടം ഉണ്ടാവും. അത് ജീവിതാവസാനം വരെ ഒരു സുഖമുള്ള ഓർമ്മയായി ഹൃദയത്തിന്റെ കോണിൽ കിടക്കുകയും ചെയ്യും. പലർക്കും ഈ ഗോൾഡൻ ഏജ് കുട്ടിക്കാലവും കോളേജ് ജീവിതവും ഒക്കെയാണ്. സുബ്രമണ്യനും മറിച്ചായിരുന്നില്ല. കക്ഷി ഏറ്റവും ആർമാദിച്ചതും അനുഭവിച്ചതും ഒരേ സമയത്താണ്. അത് കൊണ്ട് ഗോൾഡൻ ഏജ് എന്നൊന്നും പറഞ്ഞു സുബ്രമണ്യൻ അതിനെ വിശേഷിപ്പിക്കാറില്ല. സുബ്രമണ്യന്റെ ആ പഴയ കാലത്തേക്ക്..

യാഥാസ്ഥിതിക പട്ടരായ സുബ്രമണ്യൻ “പട്ടരിൽ പൊട്ടനില്ല” എന്നു തെളിയിക്കാനുള്ള തത്രപ്പാടിന്റെ ഭാഗമായി മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്-ന്റെ അഖില കേരളാ പ്രവേശനപ്പരീക്ഷ എഴുതി കുറഞ്ഞ റാങ്കും മേടിച്ച് തൃശ്ശൂർ എഞ്ചിനീയറിങ്ങ് കോളേജിൽ കയറിയ കാലം. “സുബ്ബു” എന്ന് ഓമനപ്പേരുള്ള സുബ്രമണ്യൻ തൃശ്ശൂർ തിരഞ്ഞെടുക്കാൻ കാരണം രണ്ടായിരുന്നു. തന്റെ മാമന്റെ ഗൃഹം ഡ്യൂപ്ലിക്കേറ്റ് വിൽ‌പ്പനയുടെ തലസ്ഥാനമായ കുന്നുംകുളത്ത് ആയത് കൊണ്ടും, പ്രവേശനപ്പരീക്ഷ എഴുതാൻ കോഴിക്കോട്ടേക്കു പോയപ്പോൾ പരിചയപ്പെട്ട മാത്യൂ എന്ന മത്തായിയും അതേ കോളേജ് തിരഞ്ഞെടുത്തതു കൊണ്ടും ആണ്. ആദ്യസമാഗമത്തിൽ തന്നെ അനുരാഗബദ്ധരാവുന്ന സ്ഥിരം സിനിമാ ക്ലിഷേ സിറ്റുവേഷനുകൾ പോലെ ഇരുവരും അന്നു തന്നെ ഒരു സുഹൃത്ബന്ധത്തിനു തറക്കല്ലിട്ടിരുന്നു.

തൃശ്ശൂർ-കുന്നകുളം റൂട്ടിലോടുന്ന ബസ്സിലെ കിളികളുടെ കളകളാരവം കേട്ടും തൂവൽ‌സ്പർശം കൊണ്ടും ഡേസ്കോളർ ആയി സുബ്ബു കോളേജിലേക്കു യാത്ര ചെയ്തു പോന്നു. ഒരേ തൂവൽ‌പ്പക്ഷിയായതു കൊണ്ട് പുറനാട്ടുകരയിൽ താമസിക്കുന്ന മത്തായി സൈക്കിളും ചവിട്ടി മുതുവറയിൽ വന്നു കൂട്ടുകാരനൊപ്പം പോകാൻ കാത്തുനിൽക്കും. പിന്നെ കിളിയെയും കിളികളേയും തൊട്ടും തലോടിയുമുള്ള സുന്ദരമായ യാത്ര.

അങ്ങനെ കോളേജും, കുറച്ച് പഠിത്തവും, കുറേ പഠിപ്പിക്കലും പരീക്ഷയുമൊക്കെയായി കഴിഞ്ഞിരുന്ന കാലത്താണ് തൊട്ടടുത്ത വിമല കോളേജിലെ പെൺപിടകളെ സുബ്ബുവിന്റെ കണ്ണിൽ പെട്ടത്. ഗ്ലോബലൈസേഷൻ, ഗ്ലോബൽ വാർമിങ്ങ് എന്നിങ്ങനെ ഗ്ലോബ് വെച്ചുതുടങ്ങുന്ന പദങ്ങളും പ്രവൃത്തികളും വലിയ കാര്യമായിട്ട് പൂരനഗരിയെ വിഴുങ്ങാൻ തുടങ്ങിയിരുന്നില്ലെങ്കിലും ചന്ദനക്കുറിയും, വട്ടപ്പൊട്ടും, തലയിൽ ഒരു ലിറ്റർ എണ്ണയും, സോഡാ ഗ്ലാസ്സ് കണ്ണടയും, വെള്ളമുണ്ടും അണിഞ്ഞ് സുസ്മേരവദനനായി പച്ചപ്പരിഷ്ക്കാരിയായി നടക്കുന്ന സുബ്ബുവിനെ നോക്കിയ ഏത് പെൺപിടയും രണ്ടാമത് നോക്കുമായിരുന്നില്ല. അത് വരെ തോന്നാത്തതൊന്നുമല്ലെങ്കിലും വിമല ടീച്ചറുടെ കോഴിക്കൂട്ടിലേക്ക് നോക്കുന്തോറും സുബ്ബുവെന്ന കുറുക്കന്റെ അസുഖം കൂടിക്കൂടി വന്നു. നാടനേം ബ്രോയിലറിനേം ഒക്കെ കണ്ട് കണ്ട് ഉള്ളിലെ ഉമിനീർ ലാവ തിളച്ച് മറിഞ്ഞ സുബ്ബു ഒടുവിൽ ആ സത്യം മത്തായിയോട് തുറന്നു പറഞ്ഞു. താനൊരു വെജിറ്റേറിയൻ ആണെന്നും ഇതു വരെ നോൺ-വെജിറ്റേറിയൻ രുചിച്ചിട്ടില്ലെന്നു മാ‍ത്രമല്ല, കണ്ടിട്ടു പോലുമില്ല എന്നും കൂടി കേട്ടപ്പോൾ മത്തായിയുടെ മനസ്സലിഞ്ഞിരുന്നു.

ചാൾസ് ബാബേജ് എന്നു പേരുള്ള ഒരു അച്ചായൻ പപ്പടം ചുട്ടെടുക്കാൻ കണ്ടുപിടിച്ച യന്ത്രത്തിന്റെ ആവിർഭാവം പലരുടേയും ജീവിതം മാറ്റിമറിച്ച കൂട്ടത്തിൽ മത്തായിയും പെടുമായിരുന്നു. കാശുള്ള അപ്പന്റെ മോനായത് കൊണ്ട് മത്തായിക്ക് “ആശ്വാസത്തിനായി” ആ യന്ത്രവും കുറേ പപ്പടക്കെട്ടും കൂടെയുണ്ടായിരുന്നു. കുറച്ച് കാലം കൊണ്ട് തന്നെ ഷോലേ മോഡൽ ജയ്-വീരൂ ബന്ധം ഉടലെടുത്തിരുന്നെങ്കിലും സുബ്ബുവിനെ വീട്ടിൽ കൊണ്ടുപോയി പപ്പട നോൺ-വെജ് സദ്യ കൊടുക്കാൻ മാത്രം ധൈര്യമുണ്ടായിരുന്നില്ല മത്തായിക്ക്. മത്തായി പപ്പടം കൂട്ടി സദ്യയുണ്ടിരുന്നത് പപ്പയും മമ്മിയും പള്ളീൽ പോവുന്ന ഞാറാഴ്ച്ചകളിലെ കുറച്ച് സമയം മാത്രമാണ്. യേ ദോസ്തി കേ നാം ജാൻ ബി ഹാസിർ ഹേ എന്നൊക്കെയായിരുന്നു വെപ്പ് എങ്കിലും കുതിരവട്ടം പപ്പു പറയാറുള്ള “ഡിസ്ക്ക്” എടുത്ത് കൂട്ടുകാരനെ വീട്ടിലേക്ക് വിളിക്കാൻ തയ്യാറായിരുന്നില്ല. എങ്കിലും ലാലുവിനു ആലൂവിനോടുള്ള സ്നേഹം മത്തായിക്ക് സുബ്ബുവിനോട് ഉണ്ടായിരുന്നു. ഈ നോൺ-വെജിറ്റേറിയൻ പ്രശ്നത്തിനു പരിഹാരമായി തനിക്ക് പരിചയമുള്ള ഗിരിജേച്ചിയുടെ തറവാട്ടിൽ കൊണ്ടുപോകാമെന്നേറ്റു. സുന്ദരിയും വശ്യത നിറഞ്ഞൊഴുകുന്നവളുമായ ഗിരിജേച്ചിയുടെ തറവാട്ടിലെ നോൺ-വെജിറ്റേറിയൻ സദ്യ കഴിക്കാനായി വടക്ക് പെരുമ്പിലാവിനപ്പുറത്ത് നിന്നും, തെക്ക് ചാലക്കുടി, അങ്കമാലിയിൽ നിന്നൊക്കെയും, അഞ്ചാം ക്ലാസ്സ് കുട്ടികൾ മുതൽ “കഷ്ടിപ്പൂർത്തി” ആഘോഷിച്ചു കുഴിയിലേക്കു കാലും നീട്ടിയിരിക്കുന്ന അപ്പനപ്പൂപ്പന്മാർ വരെ വരാറുണ്ടെന്ന് സുബ്ബുവിനെ മത്തായി പറഞ്ഞ് മനസ്സിലാക്കി. സദ്യയുണ്ടെന്നു പറഞ്ഞാൽ പോകാത്ത മലയാളിയുണ്ടോ, അതും പക്കാ നോൺ-വെജ് സദ്യാ എന്നുള്ള മത്തായിയുടെ ആത്മഗതം കേട്ട് സുബ്ബു ചിരിച്ചു പോയിരുന്നു. മത്തായി ദിവസം നിശ്ചയിച്ചു. തൊട്ടടുത്തു വരുന്ന ഞാറാഴ്ച. ഗിരിജേച്ചിയുടെ വാഴയിലെ നോൺ-വെജ് സദ്യ മഹാത്മ്യം അനുഭവിച്ചറിഞ്ഞിരുന്നത് കൊണ്ട് വീട്ടിലെ പപ്പട സദ്യ ആ ആഴ്ച്ചത്തേക്ക് മാത്രം ഒഴിവാക്കി.

ആ മഹാദിവസം വന്നെത്തി. യാതൊരുവിധ ശബ്ദകോലാഹലങ്ങളുമില്ലാതെ എന്നത്തേയും പോലെ അന്നും സുപ്രഭാതം പൊട്ടി വിരിഞ്ഞു. വേറെ ഒരു പണിയുമില്ലാത്ത ആദിത്യൻ കിഴക്കു തന്നെ വെട്ടം വീഴ്ത്തി. മാമന്റെ ഒന്നരയേക്കർ തെങ്ങിന്തോപ്പിലൂടെ ഭാസ്കർജി തന്റെ ടോർച്ചടിക്കുന്നതിനു മുമ്പേ, കുളിച്ചു അമ്പലത്തിൽ പോയി നമസ്ക്കാരവും, ജപവും, ഗായത്രിയും വിഷ്ണു സഹസ്രനാമവും തീർത്തു ചായ കുടിക്കാനെത്തുന്ന സുബ്രമണ്യനെ കാണാഞ്ഞ് മുറിയിൽ പരതിയ മാമനും മാമിയും മാമന്റെ മോളും അന്തം വിട്ടു വാ പൊളിച്ചു. സുബ്ബുവതാ കട്ടിലിൽ ചുരുണ്ട് കൂടി കിടന്നുറങ്ങുന്നു. ഒരു സുന്ദരസ്വപ്നം നടക്കാൻ പോകുന്നതിന്റെ ഉന്മേഷവും ആലസ്യവും ഒരേ സമയം സുബ്ബുവിൽ കളിയാടിയിരുന്നു. സുബ്രമണ്യന്റെ ഈ മാറ്റത്തെ നോക്കി വാ പൊളിച്ചിരുന്നവരെ ശ്രദ്ധിക്കാ‍തെ “സ്പെഷ്യൽ ക്ലാസ്സിലേക്കാണെന്നും” പറഞ്ഞ് വട്ടപ്പൊട്ടും ചന്ദനക്കുറിയുമില്ലാതെ, സദ്യയുണ്ണുമ്പോൾ ചമ്രം‌ മടഞ്ഞിരിക്കാൻ മുണ്ടാണ് നല്ലതെന്ന് മനസ്സിലാക്കി വെള്ളമുണ്ടുമുടുത്ത് മത്തായിയുടെ കൂടെ ഗിരിജേച്ചിയുടെ തറവാട്ടിലേക്ക് പറപറന്നു. യാത്രയിൽ മുഴുവൻ ഗറം ഗറം സാമ്പാറിൽ ഡൂബിയ ഇഡ്ലിയേക്കാളും സ്വാദിഷ്ടമായ സദ്യ തറവാട്ടിൽ കിട്ടുമല്ലോ എന്ന ചിന്ത സുബ്ബുവിനെ കോൾമയിർ കൊള്ളിച്ചു കൊണ്ടേയിരുന്നു.

തറവാട്ടിൽ എത്തിയപ്പോൾ ഒരുത്സവ പ്രതീതി. ഏതോ പുതിയ സദ്യ വെള്ളിയാഴ്ച്ച മുതൽ വിളമ്പിത്തുടങ്ങിയിരുന്നു. മത്തായിയുടെ സെൻസസ് പോലെ തന്നെ പലപല പ്രായത്തിലുള്ളവരെ കണ്ടു. ഒഴിഞ്ഞ കോണുകളിൽ അങ്ങിങ്ങായി പെൺകൊടികൾ, വിരലിൽ എണ്ണാൻ മാത്രം. തികച്ചും സ്വഭാവികമായി തന്നെ സുബ്ബുവിന്റെ സംശയം അതായി. അതെന്താ പെണ്ണുങ്ങൾക്കൊന്നും സദ്യയുണ്ണണ്ടേ? കല്യാണം കഴിഞ്ഞ് ഭർത്താവിനു “ആവതുണ്ടെങ്കിൽ” മാത്രം നോൺ കഴിച്ചാൽ മതിയോ?. സംശയം ന്യായമായിരുന്നുവെങ്കിലും ഒരു ഗൂഢമന്ദഹാസം മാത്രമായിരുന്നു അതിനുള്ള മത്തായിച്ചന്റെ മറുപടി. സദ്യക്കുള്ള കൂപ്പണും വാങ്ങി നേരെ ഡൈനിങ്ങ് ഹാളിലേക്ക് വച്ചു പിടിച്ചു. പഴയകാലത്തിന്റെ പ്രൌഡി വിളിച്ചറിയിക്കുന്ന ഒന്നും തന്നെയില്ലെങ്കിലും തറവാട്ടിലെത്തുന്ന ഏതൊരാളും സന്തോഷമായേ തിരിച്ചു പോകാറുള്ളൂ. പഴയ കാലൊടിഞ്ഞ ബെഞ്ചുകളിൽ ഇരുന്നോ കിടന്നോ മുമ്പിലെ വലിയ വാഴയിലയിൽ നിന്നും ആസ്വദിച്ചു കഴിക്കാമായിരുന്നു. ആ സുദിനത്തിൽ സുബ്ബുവിന്റെ മനസ്സിലെ ആഗ്രഹമറിഞ്ഞിട്ടെന്നവണ്ണം ചൈനീസും ജാപ്പനീസും ഒക്കെ ചേർത്തൊരു ഏഷ്യൻ നോൺ-വെജ് സദ്യ തന്നെ ഗിരിജേച്ചി വിളമ്പി. സുബ്ബുവിന്റെ ആർത്തി കണ്ട് മത്തായി വാ പൊളിച്ചിരുന്നു. പട്ടരെയാണോ സദ്യയുണ്ണാൻ പഠിപ്പിക്കുന്നത് എന്ന രീതിയിലായിരുന്നു പിന്നീടങ്ങോട്ട്.

ഉച്ചയ്ക്ക്, ഏമ്പക്കവും വിട്ടു സുബ്ബു ഹാപ്പിയായി കുന്നുകുളത്ത് വന്നിറങ്ങി വീട്ടിലേക്ക് നടന്നു. മുത്തുസ്വാമി ദീക്ഷിതരും, ചെമ്പൈയേയും ശെമ്മാങ്കുടിയേയും മാത്രം ആരാധിച്ചിരുന്ന സുബ്ബുവിന്റെ ചുണ്ടിൽ രജനിയണ്ണന്റെ “വന്തേണ്ടാ പാൽക്കാറേൻ” ഒഴുകി. മൂളിപ്പാട്ടുമായി വീടിനകത്തേക്ക് കയറിയ സുബ്രമണ്യനെ നോക്കി മാമന്റെ മകൾ പൂച്ച ചിരിക്കും പോലെയുള്ള മനമോഹനന്റെ ചിരി പാസ്സാക്കി. കാര്യമായ ചർച്ച നടക്കാൻ പോവുന്നതിന്റെ ലക്ഷണമെന്നോണം മാമനും മാമിയും ബന്ധുവും അയൽ‌വാസിയുമായ ഉണ്ണിയേട്ടനും ചിന്താമഗ്നരായി ഇരിക്കുന്നുണ്ടായിരുന്നു. അനിയത്തിക്കുട്ടിയോട് “എണീറ്റ് പോയി പഠിക്കെടീ” എന്ന് പറഞ്ഞതിന്റെ ധ്വനി വ്യത്യാസത്തിൽ നിന്നും സംഗതി പന്തിയല്ലെന്നു സുബ്ബുവിനു മനസ്സിലായി. വളരെയധികം സ്നേഹത്തോടെ മാത്രം പെരുമാറിയിരുന്ന മാമി “നളിനിയോടും മുരുകനോടും സോണിയാഗാന്ധി ക്ഷമിച്ചാലും നിന്നോട് ഞാൻ ക്ഷമിക്കില്ലെടാ” എന്നൊരു നോട്ടം പായിച്ചു. പലചരക്കും പൂജാദ്രവ്യങ്ങളുമൊക്കെ വിൽക്കുന്ന പരമസാത്വികനായ മാമൻ യമധർമ്മനെ പോലെ കാണുമാറായി. പിന്നെ അവിടെ നടന്നത് മള്ളൂർ വക്കീലിന്റെ കേസ് വിസ്താരത്തിനേക്കാളും വലിയ വിസ്താരമാണ്. ഏതോ പട്ടത്തിപ്പെണ്ണിന്റെ തിരുമണത്തിനു പോയ ഉണ്ണിയേട്ടൻ താൻ ഗിരിജേച്ചിയുടെ തറവാട്ടിൽ കയറുന്നത് കണ്ടു പോലും. പട്ടത്തിപ്പെണ്ണുങ്ങൾക്കൊക്കെ കല്യാണം കഴിക്കാൻ തോന്നിയ സമയം എന്നു ആത്മഗതം മനസ്സിൽ പറഞ്ഞെങ്കിലും സുബ്ബു അവരുടെ മുമ്പിൽ അലിഞ്ഞില്ലാതെയായി, ചമ്മി നാശകോശമായി.

“വെടി” ഉണ്ട പായുന്നതിനേക്കാളും വേഗതയിൽ ഈ കഥ ബന്ധൂജനങ്ങൾക്കിടയിലും പരിചയമുള്ള നാട്ടുകാർക്കിടയിലും കൂട്ടുകാർക്കിടയിലും പടർന്നു. പിന്നെ പല ചടങ്ങുകളിൽ വെച്ചു, പല സ്ഥലങ്ങളിൽ വെച്ചു സുബ്ബുവിന്റെ മാന്യതയുടെ വെള്ളമുണ്ട് ഉരിയപ്പെട്ടു. പലപ്പോഴായി കരച്ചിലിന്റെ വക്കോളമെത്തിയ സുബ്ബുവിൽ അത് ഒരു മാറ്റത്തിനു നാന്ദിക്കുറിച്ചു. കഴുത്തോളം വെള്ളത്തിൽ മുങ്ങിയവനെന്തു കുളിര്?. പിന്നീടുള്ള എല്ലാ ഞാറാഴ്ച്ചകളിലും സുബ്ബുവിനു സ്പെഷ്യൽ ക്ലാസ്സുണ്ടായിരുന്നു. ആരെങ്കിലും കളിയാക്കിയാൽ അതിനുള്ള ഉത്തരം സുബ്ബുവിന്റെ കയ്യിൽ കാലം കൊണ്ടു കൊടുത്തു. അതിതായിരുന്നു “നിങ്ങളുടെ നാട്ടിലും കാണില്ലേ ഇതേ പോലെ?, നിങ്ങൾക്കുമില്ലേ സ്വന്തമായൊരു തറവാട്? നിങ്ങളിൽ തറവാട്ടിൽ പോകാത്തവർ എന്നെ കല്ലെറിയൂ ”.



വാൽകഷ്ണം:
മാന്യതയുടെ മുഖം‌മൂ‍ടിയണിഞ്ഞവർ ഒരുപാട് പേരുണ്ടായിട്ടും ഇതു വരെ ആരും സുബ്രമണ്യനെ കല്ലെറിഞ്ഞിട്ടില്ല.
ഈ സംഭവത്തിനു ശേഷം മാമന്റെ മകളേയും സുബ്ബുവിനേം മാത്രമാക്കി മാമനും മാമിയും പുറത്ത് പോയിട്ടില്ല. അനിയത്തിക്കുട്ടിയും തെറ്റിദ്ധരിച്ചതിൽ മനം നൊന്താണ് സുബ്ബു ബാക്കിയുള്ള എം.സി.എ എന്ന കടമ്പ കടന്നത്(?). ഗോൾഡൻ ഏജ് അല്ലാതെന്ത്?
ഗിരിജേച്ചിയുടെ കുട്ടികൾ വളർന്നപ്പോൾ അവർ സമ്മതിക്കാത്തത് കൊണ്ട് തറവാട്ടിൽ നോൺ-വെജ് സദ്യ വിളമ്പുന്നത് നിർത്തി. ഇപ്പോൾ ഗിരിജേച്ചിയുടെ ബിഗ് സ്ക്രീനിൽ(വാഴയിലയിൽ) പക്കാ വെജിറ്റേറിയൻ മാത്രം.

സഫലം ഈ യാത്ര.

“കുടുക്ക് പെണ്മണിയേ ഞൊടുക്കു വിദ്യകളാൽ മാടപ്രാപിറപോലെ പാട്ടിലാക്കണം.തുടുത്ത..എല്ലാ കണ്ണുകളും അപ്പുക്കുട്ടന്റെ നേർക്കു തിരിഞ്ഞു. കോരിച്ചൊരിയുന്ന മഴ, സമയം രാത്രി 9:55, മൈസൂരിലെ വൃന്ദാവനത്തിലെ സരസ്വതി ദേവിയുടെ കയ്യിലെ കുടത്തിൽ നിന്നും നിലയ്ക്കാതെ വീഴുന്ന ചെറുനീർ ധാര പോലെ കേരളത്തിന്റെ സ്വന്തം ആനവണ്ടിയുടെ മുകളിൽ നിന്ന് നിർത്താതെ ഇറ്റിറ്റ് വീഴുന്ന കരിവെള്ളം, നിർത്താതെയുള്ള കുട്ടികളുടെ കരച്ചിൽ, കണ്ണിൽ ഗ്ലിസറിനൊഴിച്ച് കരയാനായി മാത്രം പിറന്ന മലയാള ചാനലിലെ സ്ത്രീകഥാപാത്രങ്ങളെ പോലെ ഇതെല്ലാം അടക്കിപ്പിടിച്ചിരുന്നവർ അലറി “ഏത് പന്നപ്പുന്നാരേടെ ഫോണാടാ അത്?”. ദീർഘദൂര യാത്രയിൽ നേരം ഇരുട്ടിത്തുടങ്ങിയാൽ യാത്രക്കാരുടേയും യാത്രക്കാർക്കും ശല്യം വേണ്ടാ എന്ന് ഡ്രൈവർ-കണ്ടക്ടർമാരും യാത്രക്കാരും തമ്മിൽ ഒരു സന്ധിയുള്ളതിന്റെ ഭാഗമായി ലൈറ്റുകൾ അണച്ചിരുന്നതിനാൽ ബാഗിന്റെ സൈഡ് പോക്കറ്റിലിരുന്ന ഫോൺ എടുത്ത് വരുമ്പോഴേക്കും സഹയാത്രികർ വീട്ടിലുള്ളവരുടെയൊക്കെ ഹാജരെടുത്തു കഴിഞ്ഞിരുന്നു.

ഹാ പറഞ്ഞിട്ടു കാര്യമില്ല, വല്ലാത്തൊരു യാത്രയായിപ്പോയി. അപ്പുക്കുട്ടൻ ആത്മഗതം ചെയ്ത് ഫോണെടുത്തു.

“ ഹലൊ ”.

“ ഹലൊ, ഡാ വീട്ടിലെപ്പൊ എത്തി? ”.

അങ്ങാടിയിൽ തോറ്റതിനു അമ്മയുടെ നെഞ്ചത്ത്. തനിക്ക് കിട്ടിയ സമ്മാനങ്ങളൊക്കെ മൊബൈൽ ഫോണിന്റെ മറുവശത്ത് സംസാരിക്കുന്ന അശോകന് സമ്മാനിച്ചു അപ്പുക്കുട്ടൻ.

…………., പന്നി.

“ എന്തു പറ്റിയെടാ? ”. അശോകന്റെ വാക്കുകളിലെ ഉത്കണ്ഠയും ആകാംക്ഷയും, ചൂടുകുരുവുള്ളവന്റെ പുറത്ത് “ഡെർമി കൂൾ” പൌഡറിട്ടത് പോലെ തോന്നി അപ്പുക്കുട്ടന്.

“ ഒന്നും പറയണ്ട. നീയെഴുന്നേൽക്കുന്നതിനു മുമ്പേ റൂം വിട്ട ഞാൻ 6 മണിക്ക് ഒരു കാസർഗോഡ് ബസ് കിട്ടി. ഓണക്കാലമാവുന്നതേ ഉള്ളെങ്കിലും എല്ലാ ശെയ്ത്താന്മാരും നാട്ടിൽ പോക്ക് തുടങ്ങിയെടാ. തിരക്കോട് തിരക്ക്. കാസറഗോഡെങ്കിൽ കാസറഗോഡ് എന്ന് വിചാരിച്ച് കേറിയതാ.. നാല് മണിക്ക് അവിടെ എത്തേണ്ടതാണ്, ദാ ഇപ്പൊ ജാൽ‌സൂർ-കാസറഗോഡ് വഴിയിലാ. ഇനിയും ഒരു മണിക്കൂറെങ്കിലും വേണമെത്രേ. വഴി നീളെ നല്ല മഴയായിരുന്നു. പോരാത്തതിനു നമ്മുടെ സുരാജ് വെഞ്ഞാറമ്മൂടന്റെ കോമഡിയേക്കാളും ബോറൻ പഴയ ആനവണ്ടിയും ” .

“ഹ ഹ ഹാ ”. അപ്പുറത്ത് ഗംഭീര ചിരി. ഡെർമി കൂളിട്ട പുറത്ത് ആരോ തീപ്പന്തം കൊണ്ട് ചൊറിഞ്ഞ പോലെ.

“ നിനക്കിത് വേണം, നമ്മുടെ സ്വപ്നമായ ലഡാക്കിലെ കർദോംഗ് ലെ പാസ്സിലൂടെ ബുള്ളറ്റ് ഓടിച്ചുള്ള യാത്രയുടെ റിഹേർസിലായി രണ്ട് ദിവസം കൂടി കഴിഞ്ഞാൽ ഒരു ബാംഗ്ലൂർ-കണ്ണൂർ യാത്ര സംഘടിപ്പിക്കാമെന്ന് എന്ന് ഞാൻ പറഞ്ഞപ്പോ നിനക്ക് പുച്ഛം. നിനക്കിത് വേണം ”.

അവന്റെയൊടുക്കത്തെ ലഡാക്ക് യാത്ര. നേരത്തെ സഹയാത്രികർ പുതുതായി സംഭാവന ചെയ്തതും മുമ്പേ ഡാറ്റാബേസിലുള്ളതുമായ ഒന്നു രണ്ട് മുഴുത്ത തെറികൾ ശരിയാ‍ക്കുമ്പോഴേക്കും അപ്പുറത്തെ സീറ്റിലിരിക്കുന്ന ചേച്ചിയുടെ കൊച്ചുണർന്ന് ഉച്ചത്തിൽ കരയുന്ന കുട്ടികളുടെ കോറസ്സിൽ ചേർന്നു. താനാണ് “ഈ രണ്ടിനും” കാരണക്കാരൻ എന്ന രീതിയിൽ ദഹിപ്പിക്കുന്ന നോട്ടം തന്നേയും കുട്ടിയേയും മാറിമാറി നോക്കിയപ്പോൾ, പന്തികേട് തോന്നി വാവിട്ട തെറിയെ വിഴുങ്ങിക്കളഞ്ഞ് ഫോൺ കട്ട് ചെയ്തു. മലയാളിയുണ്ടായത് മുതലുള്ള പഴമൊഴിയെ തിരുത്തിയതിൽ പ്രതിഷേധിച്ച് ഭൂമി പിളരുമാറൊച്ചയിൽ ഇടിയും മിന്നലുമൊരുമിച്ചെത്തി. ഞെട്ടിത്തരിച്ചെങ്കിലും പാപ്പാൻ സ്റ്റിയറിങ്ങിലെ പിടിവിടാതെ ആനയെ തെളിച്ചു കൊണ്ടേയിരുന്നു. പിന്നേയും മണിക്കൂർ നീളുന്ന ദുരിതയാത്ര..



അതിസാഹസികവും സംഭവബഹുലവുമായ ആ ദുരിതയാത്രയ്ക്കൊടുവിൽ അപ്പുക്കുട്ടൻ കാസറഗോഡിറങ്ങുമ്പോൾ സമയം 11:25. ലോകത്തിലെ മോസ്റ്റ് ഹാപ്പനിങ്ങ് സിറ്റികളായ ടോക്ക്യോ, ലാസ് വേഗാസ് എന്നിവിടങ്ങളിലുള്ളത് പോലെയുള്ള തിരക്ക്, ചൂതാട്ടകേന്ദ്രങ്ങൾ, ടൈം ഈസ് മണി എന്നറിഞ്ഞ് സമയമാകുന്ന കാലന്റെ പിന്നാലെ പോകുന്ന ജനത ഇതൊക്കെ കാസറഗോഡ് നഗരം കേട്ടിട്ടുപോലുമില്ല എന്നുള്ള നിൽ‌പ്പ് കണ്ടപ്പോൾ, മന്ത്രിപുംഗുവന്മാർ “കാസറഗോഡോ, അങ്ങനെയൊരു ജില്ലയുണ്ടോ? ” എന്ന് ചോദിക്കുന്നതിൽ തെറ്റില്ലെന്ന് തോന്നി അപ്പുക്കുട്ടന്. കെനിയയും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് മത്സരം അമേരിക്കയിലെ ന്യൂട്രൽ വെന്ന്യൂവിൽ നടത്തിയാൽ സ്റ്റേഡിയം പോലെ ബസ്‌സ്റ്റാന്റ്റ് വിജനം. ഹേവേയ്ക്കരികിൽ ബൈക്കിലിരുന്ന് ബീഡി വലിയ്ക്കുന്ന ഒരു തലേൽക്കെട്ടുകാരനെ മാത്രം കാണായി. ആശ്വാസത്തോടെ അപ്പുക്കുട്ടൻ കാര്യങ്ങൾ അന്വേഷിച്ചു.

“ അതേയ് ചേട്ടാ, കണ്ണൂർക്ക് അടുത്ത ബസ് എപ്പോഴാ? ”. ഇവനേതാ ശവം എന്നുള്ള നോട്ടം കണ്ടപ്പോഴേ കാര്യം കത്തി. ഇന്നിനി ബസ്സില്ല.

“ കാലത്ത്ണ്ട്. ജാവ് ഒരു 8:30 കയിഞ്ഞാ പിന്നെ ഏട്ക്കും ബസ്സില്ല. ”.

കണ്ണൂർ കാസറഗോഡിന്റെ അയൽ “സംസ്ഥാന”മായത് കൊണ്ടും നായനാരുടെ കാലത്തെ ദൂർദശനിലെ ഏക കോമഡി ശോ ആയ “മുഖ്യമന്ത്രിയോട് ചോദിക്കാം” എന്ന പരിപാടി മുടങ്ങാതെ കണ്ടിരുന്നത് കൊണ്ടും അപ്പുക്കുട്ടന് അയാൾ പറഞ്ഞത് അക്ഷരം പ്രതി മനസ്സിലായി. രാത്രി എട്ടേ മുപ്പതോ? അതിനെ ആരെങ്കിലും രാത്രി എന്നു വിളിക്കുമോ?.  “ചേട്ടാ, അങ്ങ് ബാംഗ്ലൂരിൽ” വേണ്ട ഇയാളോടൊന്നും പറഞ്ഞിട്ട് കാര്യമില്ല. കൺ‌ട്രി പീപ്പ്‌ൾസ്.. വരുമെന്ന് വീട്ടിൽ പറയാതിരുന്നത് നന്നായെന്ന് അപ്പുക്കുട്ടന് തോന്നി. ഇനിയെന്ത്? ഇവിടെയുള്ള വല്യച്ഛന്റെ വീട്ടിൽ പോകാം. ഭാഗം വെച്ച് പിരിഞ്ഞതിനു ശേഷം പോയിട്ടില്ലെങ്കിലും ഇപ്പൊ അത് തന്നെ ശരണം. പോകാനൊരുങ്ങിയ തലേൽക്കെട്ട് കാരന്റെ കൂടെ മംഗലാപുരം ഭാഗത്തേക്ക് ബൈക്ക് എന്ന് തോന്നിക്കുന്ന മീൻ വണ്ടിയായ എം.80 യിൽ ഇരുന്ന് ചാറ്റൽ മഴയിലൂടെ ഒരു യാത്ര. അപ്പുക്കുട്ടൻ വീണ്ടും ആത്മഗതം പറഞ്ഞു, “അശോകാ, ഇതാണെടാ ലഡാക്കിനേക്കാളും വലിയ എക്സ്പീരിയൻസ്”.



വല്യച്ഛന്റെ വീട്ടിലേക്കുള്ള വഴിയിൽ ഇറങ്ങി, തലേൽക്കെട്ട്കാരനോട് ആയിരത്തൊന്ന് നന്ദി പറഞ്ഞ് തീരുന്നതിനു മുമ്പേ ഓടിച്ച് പോയ അയാൾ കുറച്ച് ദൂരം പോയി തിരിച്ചു വന്ന് അടുത്ത് നിർത്തി പറഞ്ഞു “ പോലീസ് കേട്ടാല് എന്നെ നിങ്ങ കണ്ടിറ്റ്ലാ‍ട്ടാ..”. ഒരു മിന്നൽ‌ അപ്പുക്കുട്ടന്റെ ഹൃദയത്തിലൂടെ ഓടി. തിരിഞ്ഞു നോക്കിയപ്പോ വർഷങ്ങൾ പഴക്കമുള്ള ഒരു പരിചയ മുഖം. ദാമോദരൻ, അതേ ദാമുവേട്ടൻ.

ഹലൊ ദാമുവേട്ടാ, എന്തായീടേ? ഈ സമയത്ത്? അപ്പുക്കുട്ടൻ കാസറഗോഡൻ ഭാഷ കലർത്താനുള്ള ശ്രമം തുടങ്ങിയിരുന്നു.

“ ആ, ആരിദ്? മോനോ. എത്രകാലായി കണ്ടിറ്റ്? സുഖല്ലേ? അപ്പനും അമ്മ? എല്ലാർക്കും? ”.

കുറച്ച് മലയാളവും പിന്നെ തനി കാസറഗോഡൻ ഗോത്രഭാഷയുമായി ദാമുവേട്ടൻ അലക്ക് തുടങ്ങി. ദാമുവേട്ടൻ മുത്തശ്ശന്റെ കാലം തൊട്ടേ തറവാട്ടിൽ പണിക്ക് വരുന്ന ആളായിരുന്നു. തന്റെ പഴയ തറവാടിന്റെ തെങ്ങിന്തോപ്പിന്റെ മൂലയിലാണ് ദാമുവേട്ടനും കുടുംബവും താമസം. തന്നെയൊക്കെ ഒരുപാട് എടുത്ത് നടന്നിട്ടുണ്ടെത്രേ. കാണുമ്പോഴൊക്കെയും അത് പറയുകയും ചെയ്യും. കൺ‌ട്രി പീപ്പ്‌ൾസ് എന്ന് പറയാൻ തോന്നിയെങ്കിലും ആ രാത്രിയുടെ നിസ്സഹായത അപ്പുക്കുട്ടനെ അതിനനുവദിച്ചില്ല. തന്റെ യാത്രാദുരിതം മുഴുവനും ചർദ്ദിച്ചപ്പോ ആ മദ്ധ്യവയസ്കന്റെ മനസ്സലിഞ്ഞിരുന്നു.

“ മോനേ ഞാനീടെ ബന്ന്റ്റ് അരമണിക്കൂറായി, ഒരു ഓട്ടോയും ബന്ന്റ്റ്ലാ‍. കയില് ടോർച്ച് ഇണ്ട്ങ്ക് നടക്കായിര്ന്ന്. അതു ഇല്ലാ‍ ”

അപ്പുക്കുട്ടൻ തന്റെ മൊബൈലിലേക്ക് നോക്കി, മതി ഇത് മതി. ഇനിയും മഴയുടേയും പ്രകൃതിയുടേയും മനുഷ്യന്റേയും ക്രൂരകൃത്യങ്ങൾ സഹിക്കാൻ വയ്യ. നമുക്ക് നടക്കാം.



ഒരു ചെറിയ ഊട് വഴി, അത് പിന്നിട്ടാൽ ദൂരത്തോളം പരന്നു കിടക്കുന്ന നെൽപ്പാടങ്ങൾ, പിന്നെ ഒറ്റ ഇലക്ട്രിക്ക് പോസ്റ്റ് കമഴ്ത്തി തോടിനു കുറുകേയിട്ട പാലം, ഹാ‍ജിയാരുടെ അടയ്ക്കാതോട്ടം, ചേറുള്ളകുളം അതും കഴിഞ്ഞ് വലിയൊരു കുന്ന്. കുന്നിറങ്ങിയാൽ മണ്ഡരി ബാധിച്ച് തലപോയ തെങ്ങിന്തോപ്പ്. അത് തന്റെ അച്ഛന് കിട്ടിയതാണല്ലൊ, അപ്പുക്കുട്ടനോർത്തു. അതിലൂടെ നടന്നാൽ തന്റെ ബാല്യകാല സ്മരണകളുണർത്തുന്ന തറവാട്. അവിടെയെത്താൻ മൂന്നിലധികം കിലോമീറ്റർ താണ്ടണമെന്നുള്ള കാര്യം അപ്പുക്കുട്ടൻ മനപ്പൂർവ്വം വിസ്മരിച്ചു. വഴിനീളേ ദാമുവേട്ടൻ പല പഴയ കഥകളും സംഭവങ്ങളും പറഞ്ഞുകൊണ്ടേയിരുന്നു, മുത്തശ്ശന്റെ പ്രതാപവും, വല്യച്ഛന്റെ നോട്ടക്കുറവും അങ്ങനെ അങ്ങനെ.

“ ബാബു വന്നിട്ട്ണ്ടാ? ” ദാമുവേട്ടന്റെ മകനെക്കുറിച്ച് ചോദിച്ചു.

“ ഹും. ഇന്ന് ബന്നിറ്റ്ണ്ട്. കൊറച്ച് നുപ്പട്ട് എന്നെ ബിൾച്ചിറ്റിണ്ടായി ”. ഇയാൾടെ കയ്യിൽ മൊബൈലൊന്നുമില്ലല്ലൊ? പിന്നെ എങ്ങനെ ഇയാളെ വിളിക്കും? അങ്ങോട്ട് വിളിച്ചതാവും തെറ്റിപ്പോയതാ..

“ മോൻ പുത്യ കമ്പിനിയിലേക്ക് മാറിയാ? ”.

“ഹും ഇല്ലാ”. ശ്ശെടാ ഇതെങ്ങനെ ഇയാളറിഞ്ഞു. അമ്മയോ അച്ഛനോ ഫോൺ വിളിച്ച് ഇവിടെ പറഞ്ഞിട്ടുണ്ടാകും, അത് നാട്ടുകാർ മൊത്തം അറിഞ്ഞു കാണും. “ ഛെ ” ഇവരുടെയൊക്കെ ഒരു കാര്യം. താനാണെങ്കിൽ പേപ്പറിടുന്നതിനെപ്പറ്റി ആലോചിക്കുന്നതേ ഉള്ളൂ. ദേഷ്യത്തോടെ നടക്കുന്നതിനിടയിൽ ഉരുണ്ട് കൂടിയ കാർമേഘങ്ങൾ വീണ്ടും ഗർജ്ജനം തുടങ്ങി. ശക്തമായി “മയ” പെയ്യാനും. കൂടെ ദാമുവേട്ടനുള്ളതിന്റെ ധൈര്യത്തിൽ, കുടയുണ്ടായിട്ട് കൂടി നനഞ്ഞ കില്ലർ ജീൻസ് വീണ്ടും സ്വന്തം ബയോളജിക്കൽ വേസ്റ്റിട്ട് നനപ്പിച്ചില്ലെങ്കിലും ആ കുന്നൊക്കെ ഭീതിയുളവാക്കുന്നതായിരുന്നു. ദാമുവേട്ടൻ ഇതൊന്നും ശ്രദ്ധിക്കാതെ ഗതകാല സ്മരണകൾ അയവിറക്കിക്കൊണ്ടേയിരുന്നു. മണ്ടപോയ തെങ്ങുകൾ മാത്രമുള്ള തെങ്ങിന്തോപ്പ് എത്തിയപ്പോൾ ഇനി തന്റെ ജീൻസ് സ്വയം നനപ്പിക്കേണ്ടതില്ലെന്നും മഴയുടെ ശക്തി തെല്ലൊന്നു കുറഞ്ഞതായും അപ്പുക്കുട്ടന് മനസ്സിലായി.

“ ദാമുവേട്ടാ, നിങ്ങളുടെ വീട്ടിൽ ആരുമുറങ്ങിയിട്ടില്ലെന്നു തോന്നുന്നു. നല്ല വെളിച്ചം കാണുന്നുണ്ടല്ലോ? എല്ലാരും കാത്തിരിക്കുകയായിരിക്കും. ദാ ടോർച്ചുമായി ആരോ ഇങ്ങോട്ടു വരുന്നുണ്ടല്ലോ? ”.

“ ഹും. അതെ. ”

ടോർച്ച് വെട്ടം അടുക്കുന്നുണ്ടാ‍യിരുന്നു. അപ്പൊ ദാമുവേട്ടൻ പറഞ്ഞു.

“ മോൻ നടന്നൊ, ഞാൻ മൂത്രൊയ്ച്ചിട്ട് ബരാ ”.

അപ്പുക്കുട്ടൻ പിറുപിറുത്തു,  വീടെത്തി, എന്നാലും ഈ വഴിവക്ക് വൃത്തികേടാക്കണം. കൺ‌ട്രീസ് തന്നെ.ടോർച്ച അടുത്തെത്തിയപ്പോൾ ആളെ തിരിച്ചറിഞ്ഞ് കൊണ്ട് അപ്പുക്കുട്ടൻ വിളിച്ചു.

“ ബാബു.. നീ വന്നിട്ടുണ്ടെന്ന് ഞാനറിഞ്ഞു.. കുറേകാലമായില്ലേടാ കണ്ടിട്ട് ”. “ ഇവിടെ നിന്നു മാറിയതിൽ‌പ്പിന്നെ ആരെയും കണ്ടിട്ടേയില്ല. എല്ലാർക്കും സുഖമാണോടാ..”

ബാബു അപ്പുക്കുട്ടന്റെ കൈപ്പിടിച്ചു. ആ ക്ഷീണിച്ചു കലങ്ങിയ, മങ്ങിയ കണ്ണുകളിൽ നിന്നും ഒന്നു രണ്ട് കണ്ണീർത്തുള്ളികൾ ആനവണ്ടിയെ അനുസ്മരിപ്പിക്കും വിധം തന്റെ കൈകളിലേക്ക് പതിച്ചു. 

"അച്ഛൻ, അച്ഛൻ..ഇന്നു കാല്ത്തെ "

അവന്റെ വീട്ടിൽ നിന്നും അടക്കിപ്പിടിച്ച തേങ്ങലുകൾ കേൾക്കാമായിരുന്നു.



മൂന്നു ദിവസം കഴിഞ്ഞ് കണ്ണൂരുള്ള വീട്ടിലേക്ക് അപ്പുക്കുട്ടനെ അന്വേഷിച്ച് അശോകന്റെ ഫോൺ വിളിയെത്തി. അമ്മ ഫോണെടുത്ത് സംസാരിക്കുന്നത് അപ്പുക്കുട്ടൻ കേൾക്കുന്നുണ്ടായിരുന്നു.

“ഹാ, മോനാണോ? എപ്പൊ എത്തി? ഉണ്ടുണ്ട്. ഇവിടെത്തന്നെയുണ്ട്. ഒരാഴ്ച കഴിഞ്ഞേ ബാംഗ്ലൂർക്കുള്ളൂ എന്ന് എന്നോട് പറയാൻ പറഞ്ഞു. അവിടെ എന്തെങ്കിലും പ്രശ്നമുണ്ടായോ മോനേ? അധികമൊന്നും മിണ്ടുന്നില്ല. വന്നത് മുതൽ ചുരുണ്ട് കൂടി കിടപ്പാ. എന്തോ കണ്ട് പേടിച്ചത് പോലെ.. വന്നപ്പോ മുതൽ പനിയാ.. നല്ല പനി”.

ഹാജിയാർ സന്തു(ദു)ഷ്ടനാണ്.

അറബ് നാടുകളിലെ അറബികൾ കഷ്ടപ്പെട്ട് എണ്ണക്കിണറ്റിൽ കിടന്നു പണിയെടുത്തും ഒട്ടകത്തിന്റെ പാലുകറന്നുമൊക്കെ ഉണ്ടാക്കുന്ന റിയാലും ദിനാറും ഇൻഡ്യൻ കറൻസികളായി ഒഴുകിയെത്തുന്ന വടക്കൻ കേരളത്തിലെ ഒരു കൊച്ചു ഗ്രാമമാണ് ചേറൂർക്കുളം. ചന്തുവിന്റെ ഇമാജിനറി “തോട്ടക്കാട്ടുക്കര” പോലെയൊന്നുമല്ല, മേല്പറഞ്ഞ ഒറ്റക്കാരണം കൊണ്ട് തന്നെ ഈ ഗ്രാമം പ്രശസ്തമാണ്. നേരം “പര പരാ” വെളുത്തു എന്ന് പറയുന്നത് പോലെ, വേനൽക്കാലമായി എന്ന് വിളിച്ചറിയിക്കുന്ന കുടങ്ങളുടെ കൂട്ടിമുട്ടൽ ശബ്ദങ്ങൾ വീടുകളിൽ മുഴങ്ങാൻ തുടങ്ങുന്നതിനു മുമ്പു തന്നെ പാവങ്ങളുടെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയമായി മാറുന്ന ഒരു വലിയ കുളമാണ് ഈ ഗ്രാമത്തിനു ഈ പേര് നേടിക്കൊടുത്തത്. സത്യവും നീതിയും സമാധാനവും സാഹോദര്യവും ഒക്കെ കളിയാടുന്ന ഈ ഗ്രാമത്തിലെ യു.പി സ്കൂളിൽ പഠിക്കുന്ന മൂന്നു സുഹൃത്തുക്കളാണ് ഇസ്മായിലും നിസ്സാമും രമേശനും. അവരുടെ ലോകത്തേക്ക്…

അയൽവാസികളായ ഈ സുഹൃത്തുക്കൾ ഒരുമിച്ചാണ് സ്കൂളിലേക്കുള്ള പോക്കും വരവും എക്സ്ട്രാ കറിക്കുലർ ആക്റ്റിവിറ്റീസ് ആയ “കുളിസീൻ“ കാണലും ഒക്കെ. ഭാരതപ്പുഴയെ നാണം കെടുത്തുമാറ് നിറഞ്ഞൊഴുകുന്ന തോട്ടിൽ, അയല്പക്കത്തെ സുന്ദരികളുടെ കുളികാണൽ ആണ് സ്ഥിരം ഹോബി. ഏഴാം ക്ലാസ്സിലെത്തി നിൽക്കുന്ന ഇവർ തമ്മിൽ അല്ലറ ചില്ലറ പ്രായ വ്യത്യാസങ്ങൾ ഉണ്ട്. ഒരു ക്ലാസ്സിൽ “തറോ” ആയി പഠിക്കുകയാണെങ്കിൽ ഒന്നു രണ്ടു വർഷം വേണ്ടിവരും എന്നുള്ള ഒറ്റകാരണത്താലാണ് ഇസ്മായിൽ സ്വന്തം സഹോദരനും കൂടിയായ നിസ്സാമിന്റെ കൂടെ ആയത്. ആ പ്രായകൂടുതൽ പുള്ളിയെ ഗാങ്ങ് ലീഡർ ആക്കി. നാലിലോ അഞ്ചിലോ പഠിക്കുമ്പോൾ IITയും IISഉം എഴുതിയെടുത്ത നോർത്ത് ഇൻഡ്യൻ ചെക്കന്റെ ഇന്റലിജെൻസ് ഒന്നും ഇതിനാവശ്യമായിരുന്നില്ല. മണ്ടത്തരങ്ങൾ മാത്രം വിളമ്പുന്ന അനിയനും കാശുകാരന്റെ കീശകണ്ടാൽ അവന്റെ പിന്നാലെ കൂടുന്ന സ്വഭാവക്കാരനുമായ രമേശനേയും നയിക്കാൻ പ്രാപ്തനായിരുന്നു ഇസ്മായിൽ. പുള്ളിയാണ് പല തീരുമാനങ്ങളും എടുത്തിരുന്നത്, പ്രത്യേകിച്ചും “ഓപ്പറേഷൻ കുളികാണലിൽ”.

വേനലവധി കഴിഞ്ഞ് സ്കൂൾ തുറന്നപ്പോഴേക്കും കുട്ടികളെ വട്ടം കറക്കുന്ന മഴയെത്തി. കുളം ചേറു നിറഞ്ഞ് “ചേറൂർക്കുളമായി”. ആദ്യദിവസം തന്നെ ജോസ് മാഷ് പുതിയ അതിഥിയെ പരിചയപ്പെടുത്തി-ഇസ്മായിൽ. സ്കൂൾ തുറന്ന് ഒരാഴ്ച കഴിഞ്ഞ ശേഷമാണ് “തറോ” ആയി പഠിക്കുന്നതിന്റെ ആ ഞെട്ടുന്ന സത്യം ഇസ്മായിൽ വെളിപ്പെടുത്തിയത്. “നിന്റെ ക്ലാസ്സിലെ, അല്ല നമ്മുടെ ക്ലാസ്സിലെ ബീഫാത്തുമ്മാനെ നിനക്കറിയാലോ? അവളെ എനിക്കൊത്തിരി ഇഷ്ടാണ്..” “ഞാൻ പോയി വീട്ടിൽ പറയട്ടെ?” അതായിരുന്നു നിസ്സാമിന്റെ ആദ്യ പ്രതികരണം. ഇൻസ്റ്റന്റ് ആയി മണ്ടത്തരം പറയാൻ ഒരു പ്രത്യേക കഴിവ് വേണം. അത് ആവോളം കിട്ടിയിട്ടുള്ളത് കൊണ്ട് എല്ലാർക്കും ഇഷ്ടമുള്ള ഒരു കോമാളി കഥാപാത്രമാണ് നിസ്സാം. വടക്കുനോക്കി യന്ത്രത്തിലെ ശ്രീനിവാസനെ അനുസ്മരിപ്പിക്കുന്ന പ്രകൃതവും, പുള്ളിയെ കടത്തിവെട്ടുന്ന കോംപ്ലക്സുമുള്ള രമേശനു പ്രേമവിഷയങ്ങളിൽ വല്യ സാങ്കേതിക പരിജ്ഞാനം ഇല്ലെങ്കിലും സംഭവം സീരിയസ്സാണെന്നു മനസ്സിലായി. “ഇനി എന്താ പ്ലാൻ?”. “അവളോട് പറയണം”. നല്ല ഉയരം, ചുവന്നു തുടുത്ത കവിളുകൾ, ഫോറിൻ ബീച്ചുകളിലെ തെളിനീർ പോലെ തെളിച്ചമുള്ള കണ്ണുകൾ, തട്ടത്തിന്റെ ഇടയിൽ കൂടി മുഖത്ത് എപ്പോഴും വീണുകിടക്കുന്ന മുടി അങ്ങനെ നീണ്ട് പോകുന്നു ഫീച്ചേഴ്സ്. ഇതൊക്കെ കൂടാതെ ക്ലാസ്സിലെ ഒന്നാം റാങ്കുകാരിയാണ്.
“എടാ നീ ലാസ്റ്റാണ്, എങ്ങനെ വീഴ്ത്താനാ?”.
“അതൊക്കെ എളുപ്പമാടാ. പണ്ടാരോ പറഞ്ഞത് കേട്ടിട്ടില്ലേ, പ്രേമത്തിനു കണ്ണില്ലാ എന്ന്. അത് ഇപ്പൊ തിരുത്തിയെഴുതിയിട്ടുണ്ട്“. “പ്രേമത്തിനു വിവരവുമില്ല, വിദ്യാഭ്യാസവുമില്ല” എന്നാക്കിയിട്ടുണ്ട്. ഏത് അണ്ടനും അടകോടനും വരെ പ്രേമിക്കാം.. കയ്യിൽ കാശുണ്ടായാൽ മതി.
രമേശന്റെ മുഖം മങ്ങി. എടാ നിനക്ക് വരെ പ്രേമിക്കാമെന്ന്.. നിസ്സാം അപ്പോഴും വളിച്ച ചിരിചിരിച്ചു.

ഓപ്പറേഷൻ തീരുമാനിച്ചു. ഉച്ചക്കഞ്ഞിക്ക് ക്ലാസ്സ് വിടുമ്പോൾ, പ്രാന്താശുപത്രിയിലെ ഗേറ്റിൽ ബിരിയാണി കൊടുക്കുന്നുണ്ട് എന്ന് സലിം കുമാർ പറഞ്ഞുപറ്റിച്ച് അങ്ങോട്ട് ഓടുന്ന പ്രാന്തന്മാരെ പോലെ, എല്ലാരും പോവുമ്പോൾ വീട്ടിൽ നിന്നും ഭക്ഷണം കൊണ്ട്രുന്നവർ മാത്രം ക്ലാസ്സിൽ ബാക്കിയാവും. രണ്ട് മൂന്നു പേരേ ഉള്ളൂ. ആ സമയത്ത് കത്ത് കൊടുക്കണം. ലോകാരംഭം മുതൽക്ക് നിലനിൽക്കുന്ന ഒരു കീഴ്വഴക്കം പോലെ, ലീഡർ തീരുമാനിച്ചു, മെമ്പേഴ്സ് ശരിവെച്ചു. എല്ലാം വിചാരിച്ചത് പോലെ തന്നെ നടന്നു. കത്ത് കൊടുത്തു. പ്രായത്തിന്റെ അറിവില്ലായ്മയാണോ അതോ കഥാനായകനോടുള്ള പ്രണയമോ എന്നറിയില്ല, നായിക കത്ത് ചിരിച്ച് കൊണ്ട് തന്നെ വാങ്ങി. പൊട്ടിച്ച് വായിക്കാനും തുടങ്ങി. “പ്രിയ ബീപ്പാത്തു, നിന്നെ ഒരുപാട് കാലമായി ഞാൻ ശ്രദ്ധിക്കുന്നു. എന്റെ ഖൽബിൽ നീ കുടിയേറി കഴിഞ്ഞിട്ട് കുറച്ച് കാലമായി. നിന്നെ കാണാൻ വേണ്ടി മാത്രമാണ് ഞാൻ ഏഴാം ക്ലാസ്സ് തോറ്റത്…..” മാനം കറുത്തു. കാർമേഘങ്ങൾ ഉരുണ്ടുകൂടി. പേമാരി ഭൂമിയിലേക്ക് ആഞ്ഞടിച്ചു. കൊടും മഴയത്തും കാറ്റത്തും പോപ്പിക്കുടയില്ലാതെ നനഞ്ഞുകുളിച്ച അമ്പലമുറ്റത്തെ ആലില പോലെ ഇസ്മായിൽ നിന്നു വിറച്ചു. സംഭവം സ്റ്റാഫ് റൂമിലെത്തി. ചൂടൻ ജോസ്മാഷ് പാരെന്റ്സിനെ വിളിപ്പിച്ചു. “ഹാജിയാർ“ സ്ഥലത്തില്ലാത്തതിനാൽ അന്തർജനം ബുർക്കയുമണിഞ്ഞു സ്കൂളിലെത്തി പ്രശ്നപരിഹാരം നടത്തി. എല്ലാം നുമ്മ നുമ്മ ആയത് കാരണം പ്രശ്നം പറഞ്ഞൊതുക്കാൻ എളുപ്പമായിരുന്നു. ഏഴാം ക്ലാസ്സിലെ വില്ലന്മാർ മൂന്നുപേർ ആയി ഇസ്മായിലും അവന്റെ കൂടെ ഇരിക്കുന്നത് കൊണ്ട് രമേശനും നിസ്സാമും. പിന്നെയുള്ള പഠനം സൈലന്റ് വാലിയിലെ സിംഹവാലൻ കുരങ്ങനെ പോലെ ആയിരുന്നു, എല്ലാരും പറയും പക്ഷെ അധികമാരും കണ്ടിട്ടില്ല. ക്ലാസ്സിൽ ഉണ്ടെന്ന് എല്ലാർക്കും തോന്നും.

കൊല്ലാവസാന പരീക്ഷയുടെ അവസാന ദിവസം പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന മൂവർ സംഘത്തിന്റെ അടുത്തേക്ക് ഓടിവന്ന് ബീഫാത്തുമ്മ ഒരു ചെറിയ കടലാസ് തുണ്ട് ഇസ്മായിലിന്റെ ബുക്കിൽ വെച്ചിട്ട് ഓടി മറഞ്ഞു. വിശ്വസിക്കാനാവാതെ അതെടുത്ത് നോക്കിയ ഇസ്മായിലിന്റെ കണ്ണിൽ തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ടിനേക്കാളും വലിയ വെടിക്കെട്ട് നടന്നു.
“ഇങ്ങളെ എനിക്കിഷ്ടാണ്…” .
“ഞാൻ കല്യാണം നടത്താൻ വീട്ടിൽ പറയട്ടെ?” നിസ്സാം ചോദ്യം ആവർത്തിച്ചു.
“ഒന്നു പോടാ...മ മ മ്മ.. അല്ലെങ്കിൽ അത് വേണ്ടാ.. മത്തങ്ങാത്തലയാ..”

പിന്നെ പ്രണയത്തിന്റെ നാളുകളും ഹൈസ്കൂളും. വേറെ വേറേ സ്കൂളുകളിൽ ആയത് കൊണ്ട് സ്കൂൾ വിട്ടുവരുന്ന വഴി മാത്രമേ ബീഫാത്തുവിനെ കാണാറുള്ളൂ. അപ്പൊ മൂവർ സംഘം പിരിയും പഞ്ചാബി ഹൌസിലെ അമ്മാവൻ പറയുന്നപോലെ മണ്ടനും പോവും പൊട്ടനും പോവും. യുവമിഥുനങ്ങൾ ഒന്നിച്ച് മിണ്ടിയും പറഞ്ഞും വീട്ടിലേക്ക് നടക്കും.

മൂന്ന് കൊല്ലം കണ്ണടച്ച് തുറക്കും പോലെ കടന്നുപോയി. എല്ലാം പഴയപടി തന്നെ. നിസ്സാമിന്റെ മണ്ടത്തരങ്ങൾക്ക് കുറവൊന്നുമില്ല, രമേശന്റെ കോംപ്ലക്സിനും. ബീഫാത്തുമ്മയുടെ ബാപ്പയ്ക്ക് അസുഖമായതോടെ അവളുടെ പഠിത്തം മുടങ്ങി. ഇത് ഇസ്മായിലിന്റെ കണ്ടുമുട്ടലുകളെ കാര്യമായ രീതിയിൽ തന്നെ ബാധിച്ചു. പരസ്പരം കാണാനുള്ള അവസരങ്ങൾ ഇല്ലാതെയായി. പത്താം ക്ലാസ്സ് പരീക്ഷയുടെ തലേന്നാണ് അവസാനമായി കണ്ടത്. “നന്നായി പഠിച്ച് ഉദ്യോഗം ഒക്കെ നോക്കണം, നമ്മുക്ക് വേണ്ടിയല്ലേ..” എന്ന് ഇടറുന്ന സ്വരത്തിൽ പറഞ്ഞത് ഓർമ്മയുണ്ട്. പക്ഷെ പരീക്ഷാ ഫലം വന്നപ്പോൾ ചെമ്മീന്റെ ചട്ടിയിലുള്ള ചാട്ടം നിന്നു. എന്നാലും ജീവിതത്തിൽ ആശിച്ചത് നേടണമെന്നുള്ള വാശി ഇസ്മായിലിനെ അലസനാക്കിയില്ല. തന്തയ്ക്ക് കാശ് ഉള്ളത് കൊണ്ട് ജ്വാലി അന്വേഷിച്ച് എങ്ങും പോകേണ്ടിയും വന്നില്ല. സ്വന്തം തടിമില്ലിൽ ബാപ്പാന്റെ കൂടെ രാവിലെ നേരത്തെ പോവുക. പണി പഠിക്കാൻ ആണ്. അത് അത്ര എളുപ്പമല്ലായിരുന്നു…

മൊയ്തീൻ കുട്ടി ഹാജിയാർ നാട്ടിലെ പ്രമാണിയാണ്. എളുപ്പമല്ലാത്ത കാര്യമായിട്ടു കൂടി കടബാധ്യതകൾ ഒന്നുമുണ്ടാക്കാതെ വളരെ ചെറുപ്പത്തിൽ തന്നെ ഹജ്ജിനു പോയി, ഹാജിയാരായി. മതപരമായ എന്ത് കാര്യത്തിനും മുന്നിലുണ്ടാവും ഹാജിയാർ. മറ്റുമതങ്ങളെപ്പറ്റിയുള്ള അപാര പാണ്ഡിത്യം, സഹജീവികളോടുള്ള സ്നേഹം, കൃത്യനിഷ്ഠ എല്ലാം ഹാജിയാരുടെ സ്വഭാവ സെർറ്റിഫിക്കറ്റിലെ പൊൻതൂവലുകളായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും, ഇന്നോളം മലയാള സിനിമയിൽ അവതരിപ്പിച്ചിട്ടുള്ള ഹാജിമാർക്ക് കളങ്കമുണ്ടാക്കുന്ന സ്വഭാവമല്ലായിരുന്നു മൊയ്തീൻ കുട്ടി ഹാജിയാരുടേത്. മര്യാദ പുരുഷോത്തമനായ ശ്രീരാമന്റെ സ്വഭാവമാണെങ്കിലും രാമനല്ല ഇഷ്ട ദൈവം, മറിച്ച് പതിനാറായിരത്തെട്ട് “ഒയ്ഫുകളുമായി” ആറാടുന്ന കള്ളകൃഷ്ണനാണ് ഹാജിയാരുടെ ഐക്കൺ. ഹാജിയാർക്കും കലശലായ റോമാൻസിന്റെ അസുഖം ഉണ്ടായിരുന്നു. അസുഖം മാറാൻ ടാബ്ലറ്റ് ആയി മൂന്ന് കെട്ടിയതാണ്. സഖചരീകരണം സ്ഥിരമായിരുന്നെങ്കിലും, കുടുംബാസൂത്രണം പ്രായോഗികമാക്കി സമൂഹത്തിനു മാതൃകയായ ആളാണ് ഹാജിയാർ. ഫസ്റ്റ് വിക്കറ്റ് പാർട്ണർഷിപ്പിൽ ഇസ്മായിലും കൊച്ച് പെങ്ങളും, സെക്കന്റ് വിക്കറ്റിൽ നിസ്സാമും. മൂന്നാം വിക്കറ്റ്, കോർട്ട്ണി വാൽഷും ഗ്ലെൻ മക്ഗ്രാത്തും നടത്തുന്ന പാർട്ണർഷിപ്പ് പോലെ കാലി. എല്ലാരോടും സ്നേഹത്തോടെ പെരുമാറിയിരുന്ന ഹാജിയാർ മക്കളോട് മാത്രം ഇത്തിരി കടുപ്പത്തോടെയാണ് പെരുമാറിയിരുന്നത്. അതിനു ഒരു തിയറിയും ഉണ്ടായിരുന്നു, സ്നേഹം കാണിച്ച് പിള്ളാരെ വഷളാക്കരുത്..

അങ്ങനെ തടിമില്ലും മലഞ്ചരക്ക് വ്യാപാരവുമായി ഇസ്മായിൽ ഓടിനടക്കുന്ന കാലം. ഹാജിയാർ പുത്രന്റെ ബിസിനസ്സ് ഇണ്ട്രസ്റ്റ് കണ്ട് സംപ്രീതനായി ഭാര്യാസഹോദരൻ ഖാദറിന്റെയും കാര്യസ്ഥനായ രമേശന്റെ അച്ഛൻ നാണുവിന്റെയും കൂടെ ഇസ്മായിലിനു ആദ്യത്തെ അസ്സൈന്മെന്റ് കൊടുത്ത് കർണാടകയിലെ ചിക്കമഗളൂരിലേക്ക് വിട്ടു. ഡീലിങ്ങ്സ് ഒക്കെ കണ്ട് നേരിട്ട് പഠിക്കാൻ. ഒന്നു രണ്ടാഴ്ചത്തെ ട്ട്രിപ്പ്. പഴയ കൊക്കകോള പരസ്യം പോലെ ഈറ്റ് ബിസിനസ്സ്, സ്ലീപ്പ് ബിസിനസ്സ്, ഡ്രിങ്ക് ബിസിനസ്സ് ആണെന്നു വിചാരിക്കാറുണ്ടെങ്കിലും ഇസ്മായിലിന്റെ മനസ്സു നിറയെ ബീഫാത്തു മാത്രമായിരുന്നു. ഇരിപ്പുറപ്പിച്ച് കാലുനീട്ടാറാവുമ്പോൾ തന്നെ ബാപ്പാനോട് കാര്യം പറയണം, അല്ലെങ്കിൽ ഏതെങ്കിലും ഗൾഫ്കാരൻ ജാഡതെണ്ടി റെഡിയായി വരും കൊത്തിക്കൊണ്ട് പോവേം ചെയ്യും. ഏഴാം ദിവസം രാവിലെ ഇസ്മായിലും പരിവാരങ്ങളും താമസിക്കുന്ന ഹാജിയാരുടെ വീട്ടിലേക്ക് ഫോൺ കോൾ എത്തി, ഉമ്മാന്റെ വക. “ഇക്കാ ഇങ്ങള് പെട്ടന്ന് വരണം.. ഇവിടെ ഇത്തിരി പ്രശ്നമുണ്ട്. ” കാക്കയാണ് ഫോൺ എടുത്തത്. ഉമ്മാ വിഷമിച്ചിരിക്കുവാണല്ലോ? എന്തോ സീരിയസ് പ്രശ്നമുണ്ട്. എല്ലാ പരിപാടികളും കാൻസൽ ചെയ്ത്. തിരിച്ച് യാത്ര തുടങ്ങി. അവിടെ എന്തോ ഗംഭീരമായ പ്രശ്നം, എനിക്കിവിടെ പ്രേമജ്വരം. ഛെ..എത്ര ശ്രമിച്ചിട്ടും ബീഫാത്തുവല്ലാതെ ഒന്നും കണ്ണിൽ തെളിയുന്നിലല്ലോ? ഇസ്മായിൽ ആത്മഗതം പറഞ്ഞു.

നാട്ടിലിറങ്ങി ഓട്ടോ പിടിച്ച് വീട്ടിലേക്ക് തിരിച്ചു. രമേശന്റെ വീട് കടന്ന് വേണം ഇസ്മായിലിന്റെ കൊട്ടാരമെത്താൻ. വീട്ടിലേക്ക് നടക്കുമ്പോൾ പടിക്കൽ തന്നെ രമേശൻ നിൽപ്പുണ്ട്. ഇസ്മായിലിനെ നോക്കി ഒരു വളിഞ്ഞ ചിരിചിരിച്ചിട്ട് പെട്ടന്ന് ദു:ഖഭാവം പുറത്തെടുത്തു. എന്തോ സീരിയസ്സ് മാറ്റർ ആണ്. ബാപ്പയ്ക്കെങ്ങാനും? ഹേ..ഹേയ് ഇല്ല. വീട്ടിൽ നിറയെ ആളുകൾ, ഒന്നും മനസ്സിലായില്ല. കാക്കാന്റെ പെട്ടിയുമെടുത്ത് പിന്നിലൂടെ അകത്ത് കേറിയപ്പോൾ, കരഞ്ഞ് കലങ്ങിയ കണ്ണുമായി മൂന്ന് അമ്മമാർ ഇരിക്കുന്നു. ആധിയോടെ ചോദിച്ചു. “ഉപ്പാ എവിടെ?“. മുക്കണ്ണൻ തൃക്കണ്ണ് തുറന്നത് പോലെ കണ്ണുരുട്ടിക്കൊണ്ട് ദേഷ്യത്തോടെ ഇളയമ്മ പറഞ്ഞു, “മുമ്പിൽ പോയി നോക്ക്, അവിടെയെങ്ങാനും ഉണ്ടാവും“. ജീവിച്ചിരിപ്പുണ്ട്, സമാധാനം. ഹാളിൽ ചെന്നപ്പോൾ ബാപ്പയിരിക്കുന്നു, ഉസ്താദും, മുക്രിയും നാട്ടുപ്രമാണികളും. ആഹാ, ബീഫാത്തുവിന്റെ ഉപ്പയും. അപകടം മണത്തു. പിന്നെയങ്ങോട്ട് ഹൃദയഭേദകമായ കാഴ്ചകളാണ് കണ്ടത്. എല്ലാം പോയി, കൈവിട്ടു പോയി… രമേശൻ ആദ്യം ചിരിച്ചതിന്റെ പൊരുൾ മനസ്സിലായി.

രാത്രി ടെറസ്സിൽ ഹൃദയം പൊട്ടി മാനം നോക്കി ഇരുന്ന ഇസ്മായിൽ മലയാളം ക്ലാസ്സിൽ പഠിച്ച ഇഷ്ട കവിത അറിയാതെ ഓർത്തു.

“ മുകളിൽ മിന്നുന്നൊരു താരമേ, ചൊൽക നീ-
  യകലെയെങ്ങാനും പ്രഭാതമുണ്ടോ? ”

എന്തൊക്കെയോ കാടുകേറി ആലോചിച്ചാലോചിച്ച് അറിയാതെ ഇസ്മായിൽ ഉറങ്ങിപ്പോയി. എന്നും രാവിലെ എട്ട് മണിക്ക് തടിമില്ലിൽ പോവാറുള്ള ബാപ്പാ അന്ന് പോയിട്ടില്ല, ഒരുങ്ങുന്നതേ ഉള്ളൂ. തീൻ മേശയിൽ, ആദ്യരാത്രി കഴിഞ്ഞ പിതാശ്രീയുടെ മുഖത്ത് ഐഡിയാ സ്റ്റാർ സിങ്ങറിൽ പാട്ടുപാടി കഴിഞ്ഞ മത്സരാർത്ഥിയെ വധിക്കാന്‍ തയ്യാറായി നിൽക്കുന്ന ശരത്തിന്റേയും എം.ജി അണ്ണന്റേയും മുഖത്തുണ്ടാവാറുള്ളതിനേക്കാളും സന്തോഷം. ഇസ്മായിൽ അറിയാതെ മനസ്സിൽ പറഞ്ഞുപോയി , ഹാജിയാർ സന്തു(ദു)ഷ്ടനാണ്…

ഉത്സവപ്പിറ്റേന്ന്…

ഞാൻ: ആ, അമ്മാ പറയൂ. എന്തൊക്കെയുണ്ട് വിശേഷങ്ങൾ? ഇന്നലെ വിളിക്കാൻ സമയം കിട്ടിയില്ല.
അമ്മ: ഓ, അത് എപ്പോഴും അങ്ങനെ തന്നെയല്ലേ? നിനക്കെന്നാടാ സമയമുള്ളത്?
ഞാൻ: :-) അച്ഛൻ പോയോ? ദേഷ്യത്തിലാണോ? ഞാൻ നേരിട്ടു വിളിച്ചു സംസാരിച്ചോളാം. അപ്പോ ദേഷ്യം മാറിക്കോളും.
അമ്മ: ഹും. നാളെ ഇവിടെ ഹർത്താൽ ആണ്. അവൾക്ക് എക്സാമും.
ഞാൻ: ഓഹോ. എക്സാമോ? അപ്പോ അവളുടെ ക്ലാസ് തീർന്നോ?
അമ്മ: അത് ശരി, അപ്പോ ഞാൻ കഴിഞ്ഞ ആഴ്ച വിളിച്ചപ്പോ പറഞ്ഞതൊന്നും കേട്ടിട്ടില്ല, അല്ലെങ്കിൽ ഓർമ്മയില്ല എന്ന് സാരം. ഹും
ഞാൻ: ഹേയ്, അല്ല, അങ്ങനെയൊന്നുമില്ല. അവളെവിടെ എന്റെ പുന്നാരപെങ്ങൾ?
നാളെ ഹർത്താൽ ആണെങ്കിൽ എങ്ങനെ കോളേജിൽ പോവും? എക്സാം മിസ് ആവില്ലേ?
അമ്മ: അവളും ഫ്രണ്ട്സും കൂടി ഇന്ന് വൈകുന്നേരം ഹോസ്റ്റലിൽ പോവും
ഞാൻ: അതാണ്..ആതാണു. ഹോസ്റ്റലിൽ നിൽക്കാനുള്ള സൂത്രമാണിത്. അല്ലേ?
എന്നോട് പെർമിഷൻ ചോദിക്കണ്ടാ. അമ്മ തന്നെ നോക്കിയാൽ മതി.
അമ്മ: അല്ലെങ്കിലും നിന്റെ പെർമിഷൻ വേണ്ടാ എന്ന് ഇവിടെയിരുന്നു പറയുന്നുണ്ട്. ഹി ഹി.
ഞാൻ: ശരി, അമ്മയും മോളും കൂടി എന്ത് വേണേലും ആയ്ക്കോ. വേറെ വിശേഷങ്ങൾ?
അമ്മ: നീ അമ്പലത്തിലെ ഉത്സവത്തിനും തെയ്യത്തിനും വരുന്നുണ്ടോ?
ഞാൻ: ആഹ്..ഹും.. അതിപ്പോ.. എന്നാണത്?
അമ്മ: മെയ് 21,22,23,24. ഹും.
ഞാൻ: അപ്പോഴേക്കും ഞാൻ ബിസി ആവുമെന്ന് തോന്നുന്നു. ഒരു വർക്ക് വന്നിട്ടുണ്ട്. അതിന്റെ
തിരക്കിൽ ആവും. അല്ലെങ്കിൽ ഞാൻ വരാൻ ശ്രമിക്കാം.
അമ്മ: എനിക്കറിയാം. [അമ്മേ, ഏട്ടൻ വരില്ല അമ്മേ. ഏട്ടനു കുറച്ചിലും പരുങ്ങലും ഒക്കെയാ.
ഈ നാട്ടിൻ പുറത്തെ ആഘോഷത്തിനൊന്നും ഏട്ടൻ വരില്ല. ഏട്ടൻ സലിം കുമാർ ചതിക്കാത്ത ചന്തുവിൽ പറയുന്നത് പോലെയാ..ഹി ഹി]
[ഞാൻ കേൾക്കാൻ വേണ്ടിയാണ് അവൾ അത് പറഞ്ഞത്. സലിം കുമാർ, ചതിക്കാത്ത ചന്തു? ഏതാ ഡയലോഗ്? ഓ.. “ജാഡ തെണ്ടി….”]
ഞാൻ: അമ്മേ, അവളോട് അധികം കളിക്കണ്ട എന്ന് പറ. എന്നെ ജാഡ തെണ്ടി എന്ന് വരെ അവൾ വിളിച്ചു. ആഹാ. എനിക്കങ്ങനെ ജാഡയൊന്നുമില്ല. പക്ഷെ വരാൻ ഒരു മടിയില്ലാതില്ല.
അമ്മ: നീ വാ. കുറേ വർഷങ്ങൾ ആയില്ലേ? കൃത്യം പറഞ്ഞാൽ നീ +2 കഴിഞ്ഞ് ഇവിടെ ഉണ്ടായിട്ടില്ല.
ഡിഗ്രീ,പി.ജി,ജോലി 3+3=6+2=8 കൊല്ലം. 8കൊല്ലമായി നീ ഉത്സവത്തിനുണ്ടായിട്ട്.
അറിയാമോ? അച്ഛനും പറയുന്നുണ്ടായിരുന്നു “അവനൊന്നു വന്നു പോയ്ക്കൂടേ” എന്ന്.
ഇപ്രാവശ്യം വന്നേ പറ്റൂ. [അമ്മയുടെ ഫൈനൽ ഡിസിഷൻ ആയി.][ഹേയ്.. ഹൂ ഹൂ]
ഞാൻ: മാനേജരോട് ലീവ് അപ്രൂവ് ചെയ്യാൻ പറ്റുമോ എന്ന് ചോദിക്കണം. അവളോട് അധികം കിടന്ന് കൂവാതെ നാളേക്കുള്ള പരൂക്ഷക്ക് പഠിക്കാൻ പറയൂ.
അനിയത്തി: ആഹാ അത്രയ്ക്കായോ ? ഞാൻ എല്ലാം കേൾക്കുന്നുണ്ടെടോ. താനാരുവാ?
ഞാൻ: നീ എന്തോ കൊണ്ട്രണം എന്ന് sms അയച്ചില്ലേ? അത് നമുക്ക് പിന്നെ ആലോചിക്കാം.
അനിയത്തി: അയ്യോ.. ഏട്ടാ പ്ലീസ്.. സോറി. ഞാൻ ഒന്നും പറഞ്ഞിട്ടില്ല.
ഞാൻ: ഹി ഹി ഹി. ഡി, ഞാൻ പിന്നെ സംസാരിക്കാം,അല്ലെങ്കിൽ sms അയക്കാം. ഫ്രണ്ട്
വിളിക്കുന്നു.Bye sweetie, take care. ആഹ് പിന്നേയ് All the best for exam.
അനിയത്തി: താങ്ക്സ്. ഉത്സവത്തിന് വരാൻ നോക്ക്. പ്ലീസ്,പ്ലീസ്.. ബൈ, മിസ് യു..

കുറച്ചേധികം നേരമായോ? ഹേയ് ഇല്ല. STD കാൾ അല്ലേ, no probs. ഇവിടെ ISD വിളിച്ച് skype-ൽ കിട്ടിയ girlsനോട് സൊള്ളുന്ന വിരുതന്മാരുണ്ട്. ഓഫീസ് ഫോണിന്റെ ഗുണം ഇതൊക്കെയാണ്. 

www.irctc.co.in അടിച്ചപ്പോൾ അയൽക്കാരൻ ക്യുബിക്കിൾ നിന്ന് എത്തി നോക്കുന്നു.
“ഓ irctc, റിസർവേഷൻ ഇല്ലാതെ നാട്ടിൽ പോവില്ലല്ലോ.. ഏതാണ് AC-3,or sleeper?? ജാഡ തെണ്ടി. റിച്ച് ഫാമിലി ലോട്ട് ഓഫ് മണി..” ഹും.. ഒന്നിന്നും മറുപടി പറയാൻ നിന്നില്ല.
ഡാ.. നീ നാട്ടിലേക്ക് വരുന്നുണ്ടോ?
ഇല്ലെടാ.. എനിക്ക് ഒന്ന് രണ്ട് certification ഈ മാസം തന്നെ ചെയ്താൽ കൊള്ളാമെന്നുണ്ട്. നീ പോയി വാ.. മാനേജറോട് ഞാൻ സംസാരിക്കാം.
അത് നല്ലതാ. നീ സംസാരിച്ചാൽ ഒരു മാസം വരെ ലീവ് കിട്ടാൻ സാധ്യത ഉണ്ട്. പിന്നേയ് നീ എന്തിനാ ജാഡ തെണ്ടി എന്ന് വിളിച്ചത്?
ഹി ഹി.. ഞാൻ പോയി പുള്ളിയെ കണ്ടിട്ട് വരാം.

ഏന്താണ് എല്ലാവരും ഇങ്ങനെ പറയുന്നത്? കൺഫ്യൂഷനായല്ലോ? സാധാരണ IT-കാർ കാണിക്കുന്ന ഒന്നും തന്നെ ഞാൻ കാണിക്കാറില്ല. ഓഫീസിൽ പോവുമ്പോഴും വരുമ്പോഴും ഏതെങ്കിലും ഒരു പ്രശസ്തനായ എഴുത്തുകാരന്റെ [പ്രത്യേകിച്ചും ഇംഗ്ലീഷ്] ബുക്ക് തുറന്ന് പിടിച്ചിരിക്കുക [വായിക്കരുത്], ബാക്കിയുള്ളവരെ പഞ്ചപുച്ഛത്തോടെ നോക്കുക, കയ്യിലുള്ള ബ്ലാക്ക് ബെറി വെറുതെ ഇടക്കിടെ പുറത്തെടുക്കുക, വോൾവോ ബസ്സിൽ ഇരിക്കുമ്പോൾ പലപല ഭാഷകളിൽ ഉറക്കെ വർത്തമാനം പറയുക etc etc..[കക്ഷി മലയാളി ആണെങ്കിൽ ഈ സ്വഭാവങ്ങളിൽ ഒന്നോ രണ്ടോ തീർച്ചയായും കാണിച്ചിരിക്കും..അനുഭവം ഗുരു.] അങ്ങനെ കുറേയുണ്ട്. ഒരു ബ്ലോഗ് ഉണ്ടായിരുന്നെങ്കിൽ കുറേ പോസ്റ്റുകൾ ഇടാൻ മാത്രമുണ്ട് ഒരു “ജാഡ തെണ്ടി” IT-കാരന്മാരുടെ സ്വഭാവ വിശേഷങ്ങൾ. ഇങ്ങനെയൊന്നുമല്ലല്ലോ ഞാൻ..പിന്നെ? why?? ദുഷ്ട്.. ലീവ് അപ്രൂവ് ആയിക്കിട്ടിയുടൻ തന്നെ യെശ്വന്ത്പുർ-കണ്ണൂർ നം.6517-നു റ്റിക്കറ്റ് ബുക്ക് ചെയ്തു. WL 38. You dont worry, അത് confirm ആവും.

A week later
2 മാസം മുമ്പ് നാട്ടിൽ പോയപ്പോൾ ഇത്രയും തിരക്കുണ്ടായിരുന്നില്ല, റ്റിക്കറ്റ് ഓകെ ആയത് കൊണ്ട് പ്രശ്നമില്ല. മൊബൈലിൽ പാട്ട് കേട്ട് കിടന്നുറക്കം പിടിച്ച് വന്നപ്പോഴേക്കും ആരോ പിടിച്ചു കുലുക്കിയുണർത്തി. TTR വീണ്ടും. ലാസ്റ്റ് മിനിറ്റ് confirmation ആയത് കൊണ്ടാവണം വീണ്ടും ചെക്കിങ്ങ്. ഛെ..ഉറക്കം കളഞ്ഞു.

വെറുതെ കിടന്ന് ഓരോന്നു ആലോചിക്കാൻ തുടങ്ങി. ചെറുപ്പം മുതലേ യാത്ര ചെയ്യുന്നതാണ് ട്രെയിനിൽ. എത്രയെത്ര യാത്രകൾ, എത്രയെത്ര കഥാപാത്രങ്ങൾ. ഒരു ബ്ലോഗ് എഴുതണം. [സമയം കിട്ടണം] സമയമുണ്ടാക്കി എഴുതണം. പലതും കുത്തികുറിക്കാൻ പറ്റും. നാടും നാട്ടുകാരും കൂട്ടുകാരും എല്ലാം. അവരിൽ നിന്നൊക്കെ അകന്ന് നിന്നിരുന്ന 7-8 വർഷങ്ങൾ, ബാല്യം, മുത്തശ്ശി അങ്ങനെ അങ്ങനെ..

ഏതാണ് ബെറ്റർ? സ്കൂളിൽ ചോറു വെച്ചിരുന്നെങ്കിലും മഴയത്ത് കുട പിടിച്ച് വീടിനടുത്തുള്ള കൂട്ടുകാരുടെ കൂടെ ഉണ്ണാൻ വന്നിരുന്നതോ[അപ്പോഴേ എനിക്ക് ജാഡയുണ്ടോ]..? നെൽകൃഷി സമയത്ത് ചെറിയ ചാലുകളിലൂടെ വെള്ളം വന്നിരുന്നതിൽ കടലാസ് തോണിയുണ്ടാക്കി കളിച്ചിരുന്നതോ? പാടത്ത് ഞാറു നടുമ്പോൾ ചെറിയച്ഛന്റെ ചീത്തയും കേട്ട് കൂട്ടുകാരോടൊപ്പം ഞാറു പണികാർക്ക് എറിഞ്ഞ് കൊടുത്തിരുന്നതോ? ഉത്സവ സമയത്ത് രാത്രിയിലുള്ള ഗാനമേളകൾക്കും മറ്റും, ലൈറ്റ് ഇല്ലാതെ തപ്പി പിടിച്ച് പോയിരുന്നതോ? അതോ… weekend ആയി എന്ന് അറിയിക്കുന്ന fridayകളിൽ dominos-ൽ പോയി മൂക്കറ്റം തിന്ന്, ഫ്രണ്ട്സിനു വെള്ളമടിക്കാൻ കമ്പിനി കൊടുക്കുന്നതോ? ശനിയാഴ്ച ഉച്ചയ്ക്കെഴുന്നേറ്റ് അൺലിമിറ്റഡ്-buffet കഴിച്ച് ക്ഷീണിച്ച് വീണ്ടും വന്ന് കിടന്നുറങ്ങുന്നതോ? ഞാറാഴ്ച രാവിലെ മാഗി ഉണ്ടാക്കി കഴിച്ച് surf-excel-ഉം ഡ്രെസ്സുകളുമായി മൽപ്പിടിത്തം നടത്തുന്നതോ? Priorities are very important in life..

വീട്ടിലെത്തിയത് മുതൽ ഒറ്റ പരിപാടിയേ ഉള്ളൂ, രാവിലെ നേരത്തേ 9:30-നു എണീറ്റ് കുളിച്ച് ഭക്ഷണം കഴിക്കുമ്പോഴേക്കും ഊണു റെഡിയാവും. ഊണ് കഴിച്ച് അമ്മയുമായി നാട്ടുപരദൂഷണങ്ങൾ ചോദിച്ചറിയുമ്പോഴേക്കും വൈകിട്ടത്തെ കാപ്പികുടി. അമ്മയുമായി ബന്ധുജനങ്ങളുടേയും നാട്ടുകാരുടേം പരദൂഷണം, അനിയത്തിയുമായി അടി, പടം കാണൽ, അച്ഛനുമായി വർക്ക് റിലേറ്റ്ഡ് ക്വറീസ്, കേരള രാഷ്ട്രീയ ചർച്ചകൾ അങ്ങനെ 2-3 ദിവസം പോയി. ഇനി ഉത്സവ ദിവസങ്ങൾ ആണ്. തൊട്ടടുത്ത വീടുകളിലെ കൂട്ടുകാരൊക്കെ ഗൾഫിലെ പൊരിവെയിലിൽ കിടന്ന് അദ്വാനിക്കുന്നവരാണ്. എല്ലാരും വരും. ചെറുപ്പത്തിൽ ഒരുമിച്ച് കളിച്ച് നടന്നവരൊക്കെ കല്യാണം കഴിച്ച് കുടുംബപ്രാരാഭ്ദങ്ങളുമായി നടക്കുന്നവരാണ് [അവർക്കൊക്കെ എന്ത് വേണേലും ആവാം ഗൾഫ് അല്ലേ ഗൾഫ്..നമ്മൾ വെറും IT..ജാഡയില്ലാത്ത IT …]

മുത്തശ്ശിയോടും അച്ഛനോടും ഒക്കെയുള്ള ബഹുമാനം കല്യാണമൊക്കെ കഴിച്ച പിള്ളേർസ് എന്നോടും, “നിങ്ങൾ എന്നാ വന്നതു?” “നിങ്ങളോ??? നീ എന്നോ അല്ലെങ്കിൽ പഴയപോലെ പേരോ വിളിച്ചാൽ മതി. എന്തോ പോലെ..” എല്ലാരും വരുന്നുണ്ടോ?
ഹും, എല്ലാരും try ചെയ്യുന്നുണ്ട് വരാൻ, എനിക്ക് നേരത്തേ ലീവ് കിട്ടി 2-3 മാസത്തേക്ക് [വിസ വീണ്ടും ശരിയാക്കണമെന്നർത്ഥം].
നിങ്ങൾ, അല്ല..നീ മാത്രമാണു ഉത്സവത്തിനൊന്നും ഇല്ലാതിരുന്നത്. എല്ലാരും ഉത്സവത്തിനെങ്കിലും വരാൻ നോക്കാറുണ്ട്. ഹും..
ഹേ, നമ്മുടെ ഉദയൻ വരുന്നുണ്ടോ?
“അവനു വരാൻ പറ്റുമെന്ന് തോന്നുന്നില്ല. പോയിട്ടിപ്പൊ ഒന്ന്-ഒന്നര കൊല്ലമല്ലേ ആയിട്ടുള്ളൂ. വരുമ്പോ ഞാൻ അവനെ കണ്ടിരുന്നു, അവനു നല്ല സങ്കടമുണ്ട്. അവനു അവിടെ വല്യ താല്പര്യമില്ല. വരാൻ മാക്സിമം try ചെയ്യാൻ പറഞ്ഞു ഞാൻ. നമ്പർ വേണോ? വിളിക്കുന്നോ?“
[പിള്ളേർസിനു വന്ന മാറ്റം ശ്രദ്ധിക്കുകയായിരുന്നു ഞാൻ. ബസ് കണ്ടക്ടർ, കോൺക്രീറ്റ് പണിയൊക്കെ ചെയ്തിരുന്നവർ maximum,try etc ഇംഗ്ലീഷ് വാക്കുകൾ എടുത്ത് അമ്മാനമാടുന്നു. ഓ ഗോഡ്… ഞാൻ ജാഡതെണ്ടി തന്നെ..]
ഇല്ല. ഇപ്പോ വേണ്ടാ. ഞാൻ മൊബൈൽ എടുത്തിട്ടില്ല. പിന്നെ തന്നാൽ മതി. അവനെ ഇത്തവണ കാണാൻ പറ്റുമെന്ന് തോന്നുന്നു. നമുക്ക് അടിച്ചുപൊളിക്കാം.

മെയ് 21. പിറ്റേന്ന് ഉച്ചയ്ക്ക്, അച്ഛന്റെ കൂടെ കസവിൻ കരയുള്ള, മലയാളത്തനിമയുള്ള വെള്ള കോടിയുടുത്ത് തെയ്യത്തിന് പോവുമ്പോഴും കൂട്ടുകാരെയൊക്കെ കണ്ടു. കുശലം പറയുന്നതിനിടയിൽ ഉദയനെ ചോദിക്കാൻ മറന്നില്ല. ഉദയൻ വരുന്നുണ്ട്. ഇന്നലെ രാത്രി അവന്റെ വീട്ടിലേക്ക് വിളിച്ചിരുന്നത്രേ.നാളെ രാവിലെ ഇവിടെ എത്തും. ഉദയനും ഞാനുമാണ് പണ്ടുമുതലേ കൂട്ട്. രണ്ടോ മൂന്നോ ദിവസങ്ങൾ മാത്രമാണ് ഞങ്ങൾ തമ്മിലുള്ള പ്രായവ്യത്യാസം. മാന്യൻ, എല്ലാകാര്യത്തിനും മുമ്പിൽ, അവരുടെ കുടുംബത്തിലെ എന്ത് ഫങ്ങ്ക്ഷനിനും ചുക്കാൻ പിടിക്കുന്നത് മൂപ്പരാണ്. വായാടി, ചിരിച്ച് കൊണ്ടേ ഇരിക്കും, എന്നെ എപ്പോഴും മറ്റുള്ളവരുടെ മുമ്പിൽ ആക്കും [എല്ലാം എന്റെ നേർ വിപരീതം]. ഞങ്ങൾ ഒന്നു മുതൽ പത്ത് വരെ ഒരുമിച്ച് സ്കൂളിൽ പോയവരാണ്. ആ ഒരു സ്നേഹം എപ്പോഴുമുണ്ട്. ഞാറ്റുവേല പോലെ വല്ലപ്പോഴും നാട്ടിൽ വന്നിരുന്നെങ്കിലും കാണാൻ പറ്റിയിട്ടേ ഇല്ല. അല്ലറ ചില്ലറ ജോലികളുമായി ഹാസ്സൻ,ഗുൽബർഗ, ബെൽഗാം, ചിത്രദുർഗ അങ്ങനെ അലയുകയായിരുന്നു പുള്ളി. പിന്നെ, പണ്ട് മുതലേ നാട്ടിൽ നിലനിൽക്കുന്ന ട്രെൻഡ് അനുസരിച്ച്, ഏതോ ഒരു അളിയൻ ശരിയാക്കിത്തന്ന വിസയിൽ അറബിനാട്ടിലേക്ക്. പോവുന്നതിനു മുമ്പും അവിടെ എത്തിയിട്ടും ഒന്ന് രണ്ട് തവണ വിളിച്ചിരുന്നു. ഹാ, എന്തായാലും വീട്ടിലെ ഹൈ കമാന്റിന്റെ ഉത്തരവ് പ്രകാരം വന്നപ്പോൾ ഒരു സുഖം തോന്നുന്നുണ്ട്. പഴയ കൂട്ടുകാരെ കാണുക, പഴയത് പോലെ [അല്ലെങ്കിലും] വർത്തമാനം പറഞ്ഞിരിക്കുക എല്ലാം ഒരു സുഖമാണ്. priorities are very important എന്ന് മനസ്സിലായി.

മെയ് 22. രാവിലെ 8 മണിക്ക് cnn-ibn news കണ്ടിരുന്ന അച്ഛൻ ഓടിക്കിതച്ച് upstairs-ലെ എന്റെ മുറിയിലെത്തി എന്നെ തട്ടിവിളിച്ചു. പതിവില്ലാത്ത സംഭവമായതിനാൽ ചാടിയെഴുന്നേറ്റു. എന്താ അച്ഛാ? എന്ത് പറ്റി? അച്ഛന്റെ മുഖത്ത് വല്ലാത്ത സങ്കടം നിഴലിക്കുന്നതായി തോന്നി. ഫ്ലാഷ് ന്യൂസ് "Air India Express Flight No.812 from dubai to mangalore crashed in mangalore.." എന്ത്? ഒന്നും മനസ്സിലായില്ല. താഴെയെത്തി TV-ൽ നോക്കുമ്പോഴാണ് മനസ്സിലായത്. ഈശ്വരാ.. ഇതിലല്ലേ? ഞാൻ അച്ഛനെ നോക്കി, അച്ഛൻ എന്നേയും.. മനസ്സ് അറിയാതെ പ്രാർത്ഥിച്ചു, ആ 8 survivors-ൽ ഉദയൻ ഉണ്ടാവണേ.. പുറത്ത് പോയി കാതോർത്തപ്പോൾ കരച്ചിലുകൾ ഉയരാൻ തുടങ്ങിയിരുന്നു.

ഒന്നിനും ഒരു ഉഷാറില്ല. 2-3 ദിവസമായി TV-യുടെ മുമ്പിൽ തന്നെയാണ്. എങ്ങോട്ടും പോവാൻ തോന്നുന്നില്ല. ഞങ്ങളെല്ലാവരേയും ഒരേ പോലെ നോക്കിയിരുന്ന അവന്റെ അച്ഛനെയും അമ്മയേയും ഒക്കെ എങ്ങനെ face ചെയ്യും? കത്തിക്കരിഞ്ഞതിനാൽ പല ബോഡികളും തിരിച്ചറിയാൻ പറ്റുന്നില്ലത്രേ. DNA-test ചെയ്തിട്ട് വേണം ബോഡി identify ചെയ്യാൻ. അവന്റെ റിലേഷനിലുള്ള കൂട്ടുകാരെ കണ്ടപ്പോ അവർ പറഞ്ഞത്, ലീവ് കിട്ടാതെ ബോസ്സുമായി അടിയുണ്ടാക്കിയിട്ടാണ് 4 ദിവസത്തെ ലീവ് ഒപ്പിച്ചത് എന്നാണ്..ഈശ്വരാ..ലീവ് കിട്ടേണ്ടിയിരുന്നില്ല. മരണം മാടി വിളിച്ചാൽ എന്ത് ചെയ്യാനൊക്കും? വേണ്ട, ഒരുപിടി മാംസകഷ്ണമായി അവനെ എനിക്ക് കാണണ്ട. ആരേയും കാണണ്ട. “ അമ്മേ ഞാൻ ഇന്നു ഉച്ചയ്ക്കുള്ള സൂപ്പർഫാസ്റ്റിൽ തിരിച്ച് പോവാണ്[യാതൊരു ജാഡയുമില്ലാതെ..] വിഷമിക്കരുത്. എനിക്കിപ്പൊ ഇവിടെ എന്തോ ശ്വാസം മുട്ടുന്നു. പ്ലീസ്” ഒരു അമ്മ ഹൃദയത്തിനു എല്ലാം പെട്ടന്ന് മനസ്സിലാവും.. “നീ പോയ്ക്കോ”

ബാംഗ്ലൂർ സൂപ്പർഫാസ്റ്റിൽ കേറി ഇരിക്കുമ്പോൾ മനസ്സു നിറയെ അവ്യക്തമായ ചിന്തകളായിരുന്നു. വരേണ്ടിയിരുന്നില്ല. ഇവിടെ ഇല്ലായിരുന്നെങ്കിൽ ചിലപ്പൊ ഇത്രയും ഫീൽ ആവില്ലായിരുന്നു. Weekend-ഉം പിസ്സയും തുണിയലക്കലുമൊക്കെയായി കഴിഞ്ഞു കൂടിയാൽ മതിയായിരുന്നു….
Related Posts with Thumbnails