ഹാജിയാർ സന്തു(ദു)ഷ്ടനാണ്.

അറബ് നാടുകളിലെ അറബികൾ കഷ്ടപ്പെട്ട് എണ്ണക്കിണറ്റിൽ കിടന്നു പണിയെടുത്തും ഒട്ടകത്തിന്റെ പാലുകറന്നുമൊക്കെ ഉണ്ടാക്കുന്ന റിയാലും ദിനാറും ഇൻഡ്യൻ കറൻസികളായി ഒഴുകിയെത്തുന്ന വടക്കൻ കേരളത്തിലെ ഒരു കൊച്ചു ഗ്രാമമാണ് ചേറൂർക്കുളം. ചന്തുവിന്റെ ഇമാജിനറി “തോട്ടക്കാട്ടുക്കര” പോലെയൊന്നുമല്ല, മേല്പറഞ്ഞ ഒറ്റക്കാരണം കൊണ്ട് തന്നെ ഈ ഗ്രാമം പ്രശസ്തമാണ്. നേരം “പര പരാ” വെളുത്തു എന്ന് പറയുന്നത് പോലെ, വേനൽക്കാലമായി എന്ന് വിളിച്ചറിയിക്കുന്ന കുടങ്ങളുടെ കൂട്ടിമുട്ടൽ ശബ്ദങ്ങൾ വീടുകളിൽ മുഴങ്ങാൻ തുടങ്ങുന്നതിനു മുമ്പു തന്നെ പാവങ്ങളുടെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയമായി മാറുന്ന ഒരു വലിയ കുളമാണ് ഈ ഗ്രാമത്തിനു ഈ പേര് നേടിക്കൊടുത്തത്. സത്യവും നീതിയും സമാധാനവും സാഹോദര്യവും ഒക്കെ കളിയാടുന്ന ഈ ഗ്രാമത്തിലെ യു.പി സ്കൂളിൽ പഠിക്കുന്ന മൂന്നു സുഹൃത്തുക്കളാണ് ഇസ്മായിലും നിസ്സാമും രമേശനും. അവരുടെ ലോകത്തേക്ക്…

അയൽവാസികളായ ഈ സുഹൃത്തുക്കൾ ഒരുമിച്ചാണ് സ്കൂളിലേക്കുള്ള പോക്കും വരവും എക്സ്ട്രാ കറിക്കുലർ ആക്റ്റിവിറ്റീസ് ആയ “കുളിസീൻ“ കാണലും ഒക്കെ. ഭാരതപ്പുഴയെ നാണം കെടുത്തുമാറ് നിറഞ്ഞൊഴുകുന്ന തോട്ടിൽ, അയല്പക്കത്തെ സുന്ദരികളുടെ കുളികാണൽ ആണ് സ്ഥിരം ഹോബി. ഏഴാം ക്ലാസ്സിലെത്തി നിൽക്കുന്ന ഇവർ തമ്മിൽ അല്ലറ ചില്ലറ പ്രായ വ്യത്യാസങ്ങൾ ഉണ്ട്. ഒരു ക്ലാസ്സിൽ “തറോ” ആയി പഠിക്കുകയാണെങ്കിൽ ഒന്നു രണ്ടു വർഷം വേണ്ടിവരും എന്നുള്ള ഒറ്റകാരണത്താലാണ് ഇസ്മായിൽ സ്വന്തം സഹോദരനും കൂടിയായ നിസ്സാമിന്റെ കൂടെ ആയത്. ആ പ്രായകൂടുതൽ പുള്ളിയെ ഗാങ്ങ് ലീഡർ ആക്കി. നാലിലോ അഞ്ചിലോ പഠിക്കുമ്പോൾ IITയും IISഉം എഴുതിയെടുത്ത നോർത്ത് ഇൻഡ്യൻ ചെക്കന്റെ ഇന്റലിജെൻസ് ഒന്നും ഇതിനാവശ്യമായിരുന്നില്ല. മണ്ടത്തരങ്ങൾ മാത്രം വിളമ്പുന്ന അനിയനും കാശുകാരന്റെ കീശകണ്ടാൽ അവന്റെ പിന്നാലെ കൂടുന്ന സ്വഭാവക്കാരനുമായ രമേശനേയും നയിക്കാൻ പ്രാപ്തനായിരുന്നു ഇസ്മായിൽ. പുള്ളിയാണ് പല തീരുമാനങ്ങളും എടുത്തിരുന്നത്, പ്രത്യേകിച്ചും “ഓപ്പറേഷൻ കുളികാണലിൽ”.

വേനലവധി കഴിഞ്ഞ് സ്കൂൾ തുറന്നപ്പോഴേക്കും കുട്ടികളെ വട്ടം കറക്കുന്ന മഴയെത്തി. കുളം ചേറു നിറഞ്ഞ് “ചേറൂർക്കുളമായി”. ആദ്യദിവസം തന്നെ ജോസ് മാഷ് പുതിയ അതിഥിയെ പരിചയപ്പെടുത്തി-ഇസ്മായിൽ. സ്കൂൾ തുറന്ന് ഒരാഴ്ച കഴിഞ്ഞ ശേഷമാണ് “തറോ” ആയി പഠിക്കുന്നതിന്റെ ആ ഞെട്ടുന്ന സത്യം ഇസ്മായിൽ വെളിപ്പെടുത്തിയത്. “നിന്റെ ക്ലാസ്സിലെ, അല്ല നമ്മുടെ ക്ലാസ്സിലെ ബീഫാത്തുമ്മാനെ നിനക്കറിയാലോ? അവളെ എനിക്കൊത്തിരി ഇഷ്ടാണ്..” “ഞാൻ പോയി വീട്ടിൽ പറയട്ടെ?” അതായിരുന്നു നിസ്സാമിന്റെ ആദ്യ പ്രതികരണം. ഇൻസ്റ്റന്റ് ആയി മണ്ടത്തരം പറയാൻ ഒരു പ്രത്യേക കഴിവ് വേണം. അത് ആവോളം കിട്ടിയിട്ടുള്ളത് കൊണ്ട് എല്ലാർക്കും ഇഷ്ടമുള്ള ഒരു കോമാളി കഥാപാത്രമാണ് നിസ്സാം. വടക്കുനോക്കി യന്ത്രത്തിലെ ശ്രീനിവാസനെ അനുസ്മരിപ്പിക്കുന്ന പ്രകൃതവും, പുള്ളിയെ കടത്തിവെട്ടുന്ന കോംപ്ലക്സുമുള്ള രമേശനു പ്രേമവിഷയങ്ങളിൽ വല്യ സാങ്കേതിക പരിജ്ഞാനം ഇല്ലെങ്കിലും സംഭവം സീരിയസ്സാണെന്നു മനസ്സിലായി. “ഇനി എന്താ പ്ലാൻ?”. “അവളോട് പറയണം”. നല്ല ഉയരം, ചുവന്നു തുടുത്ത കവിളുകൾ, ഫോറിൻ ബീച്ചുകളിലെ തെളിനീർ പോലെ തെളിച്ചമുള്ള കണ്ണുകൾ, തട്ടത്തിന്റെ ഇടയിൽ കൂടി മുഖത്ത് എപ്പോഴും വീണുകിടക്കുന്ന മുടി അങ്ങനെ നീണ്ട് പോകുന്നു ഫീച്ചേഴ്സ്. ഇതൊക്കെ കൂടാതെ ക്ലാസ്സിലെ ഒന്നാം റാങ്കുകാരിയാണ്.
“എടാ നീ ലാസ്റ്റാണ്, എങ്ങനെ വീഴ്ത്താനാ?”.
“അതൊക്കെ എളുപ്പമാടാ. പണ്ടാരോ പറഞ്ഞത് കേട്ടിട്ടില്ലേ, പ്രേമത്തിനു കണ്ണില്ലാ എന്ന്. അത് ഇപ്പൊ തിരുത്തിയെഴുതിയിട്ടുണ്ട്“. “പ്രേമത്തിനു വിവരവുമില്ല, വിദ്യാഭ്യാസവുമില്ല” എന്നാക്കിയിട്ടുണ്ട്. ഏത് അണ്ടനും അടകോടനും വരെ പ്രേമിക്കാം.. കയ്യിൽ കാശുണ്ടായാൽ മതി.
രമേശന്റെ മുഖം മങ്ങി. എടാ നിനക്ക് വരെ പ്രേമിക്കാമെന്ന്.. നിസ്സാം അപ്പോഴും വളിച്ച ചിരിചിരിച്ചു.

ഓപ്പറേഷൻ തീരുമാനിച്ചു. ഉച്ചക്കഞ്ഞിക്ക് ക്ലാസ്സ് വിടുമ്പോൾ, പ്രാന്താശുപത്രിയിലെ ഗേറ്റിൽ ബിരിയാണി കൊടുക്കുന്നുണ്ട് എന്ന് സലിം കുമാർ പറഞ്ഞുപറ്റിച്ച് അങ്ങോട്ട് ഓടുന്ന പ്രാന്തന്മാരെ പോലെ, എല്ലാരും പോവുമ്പോൾ വീട്ടിൽ നിന്നും ഭക്ഷണം കൊണ്ട്രുന്നവർ മാത്രം ക്ലാസ്സിൽ ബാക്കിയാവും. രണ്ട് മൂന്നു പേരേ ഉള്ളൂ. ആ സമയത്ത് കത്ത് കൊടുക്കണം. ലോകാരംഭം മുതൽക്ക് നിലനിൽക്കുന്ന ഒരു കീഴ്വഴക്കം പോലെ, ലീഡർ തീരുമാനിച്ചു, മെമ്പേഴ്സ് ശരിവെച്ചു. എല്ലാം വിചാരിച്ചത് പോലെ തന്നെ നടന്നു. കത്ത് കൊടുത്തു. പ്രായത്തിന്റെ അറിവില്ലായ്മയാണോ അതോ കഥാനായകനോടുള്ള പ്രണയമോ എന്നറിയില്ല, നായിക കത്ത് ചിരിച്ച് കൊണ്ട് തന്നെ വാങ്ങി. പൊട്ടിച്ച് വായിക്കാനും തുടങ്ങി. “പ്രിയ ബീപ്പാത്തു, നിന്നെ ഒരുപാട് കാലമായി ഞാൻ ശ്രദ്ധിക്കുന്നു. എന്റെ ഖൽബിൽ നീ കുടിയേറി കഴിഞ്ഞിട്ട് കുറച്ച് കാലമായി. നിന്നെ കാണാൻ വേണ്ടി മാത്രമാണ് ഞാൻ ഏഴാം ക്ലാസ്സ് തോറ്റത്…..” മാനം കറുത്തു. കാർമേഘങ്ങൾ ഉരുണ്ടുകൂടി. പേമാരി ഭൂമിയിലേക്ക് ആഞ്ഞടിച്ചു. കൊടും മഴയത്തും കാറ്റത്തും പോപ്പിക്കുടയില്ലാതെ നനഞ്ഞുകുളിച്ച അമ്പലമുറ്റത്തെ ആലില പോലെ ഇസ്മായിൽ നിന്നു വിറച്ചു. സംഭവം സ്റ്റാഫ് റൂമിലെത്തി. ചൂടൻ ജോസ്മാഷ് പാരെന്റ്സിനെ വിളിപ്പിച്ചു. “ഹാജിയാർ“ സ്ഥലത്തില്ലാത്തതിനാൽ അന്തർജനം ബുർക്കയുമണിഞ്ഞു സ്കൂളിലെത്തി പ്രശ്നപരിഹാരം നടത്തി. എല്ലാം നുമ്മ നുമ്മ ആയത് കാരണം പ്രശ്നം പറഞ്ഞൊതുക്കാൻ എളുപ്പമായിരുന്നു. ഏഴാം ക്ലാസ്സിലെ വില്ലന്മാർ മൂന്നുപേർ ആയി ഇസ്മായിലും അവന്റെ കൂടെ ഇരിക്കുന്നത് കൊണ്ട് രമേശനും നിസ്സാമും. പിന്നെയുള്ള പഠനം സൈലന്റ് വാലിയിലെ സിംഹവാലൻ കുരങ്ങനെ പോലെ ആയിരുന്നു, എല്ലാരും പറയും പക്ഷെ അധികമാരും കണ്ടിട്ടില്ല. ക്ലാസ്സിൽ ഉണ്ടെന്ന് എല്ലാർക്കും തോന്നും.

കൊല്ലാവസാന പരീക്ഷയുടെ അവസാന ദിവസം പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന മൂവർ സംഘത്തിന്റെ അടുത്തേക്ക് ഓടിവന്ന് ബീഫാത്തുമ്മ ഒരു ചെറിയ കടലാസ് തുണ്ട് ഇസ്മായിലിന്റെ ബുക്കിൽ വെച്ചിട്ട് ഓടി മറഞ്ഞു. വിശ്വസിക്കാനാവാതെ അതെടുത്ത് നോക്കിയ ഇസ്മായിലിന്റെ കണ്ണിൽ തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ടിനേക്കാളും വലിയ വെടിക്കെട്ട് നടന്നു.
“ഇങ്ങളെ എനിക്കിഷ്ടാണ്…” .
“ഞാൻ കല്യാണം നടത്താൻ വീട്ടിൽ പറയട്ടെ?” നിസ്സാം ചോദ്യം ആവർത്തിച്ചു.
“ഒന്നു പോടാ...മ മ മ്മ.. അല്ലെങ്കിൽ അത് വേണ്ടാ.. മത്തങ്ങാത്തലയാ..”

പിന്നെ പ്രണയത്തിന്റെ നാളുകളും ഹൈസ്കൂളും. വേറെ വേറേ സ്കൂളുകളിൽ ആയത് കൊണ്ട് സ്കൂൾ വിട്ടുവരുന്ന വഴി മാത്രമേ ബീഫാത്തുവിനെ കാണാറുള്ളൂ. അപ്പൊ മൂവർ സംഘം പിരിയും പഞ്ചാബി ഹൌസിലെ അമ്മാവൻ പറയുന്നപോലെ മണ്ടനും പോവും പൊട്ടനും പോവും. യുവമിഥുനങ്ങൾ ഒന്നിച്ച് മിണ്ടിയും പറഞ്ഞും വീട്ടിലേക്ക് നടക്കും.

മൂന്ന് കൊല്ലം കണ്ണടച്ച് തുറക്കും പോലെ കടന്നുപോയി. എല്ലാം പഴയപടി തന്നെ. നിസ്സാമിന്റെ മണ്ടത്തരങ്ങൾക്ക് കുറവൊന്നുമില്ല, രമേശന്റെ കോംപ്ലക്സിനും. ബീഫാത്തുമ്മയുടെ ബാപ്പയ്ക്ക് അസുഖമായതോടെ അവളുടെ പഠിത്തം മുടങ്ങി. ഇത് ഇസ്മായിലിന്റെ കണ്ടുമുട്ടലുകളെ കാര്യമായ രീതിയിൽ തന്നെ ബാധിച്ചു. പരസ്പരം കാണാനുള്ള അവസരങ്ങൾ ഇല്ലാതെയായി. പത്താം ക്ലാസ്സ് പരീക്ഷയുടെ തലേന്നാണ് അവസാനമായി കണ്ടത്. “നന്നായി പഠിച്ച് ഉദ്യോഗം ഒക്കെ നോക്കണം, നമ്മുക്ക് വേണ്ടിയല്ലേ..” എന്ന് ഇടറുന്ന സ്വരത്തിൽ പറഞ്ഞത് ഓർമ്മയുണ്ട്. പക്ഷെ പരീക്ഷാ ഫലം വന്നപ്പോൾ ചെമ്മീന്റെ ചട്ടിയിലുള്ള ചാട്ടം നിന്നു. എന്നാലും ജീവിതത്തിൽ ആശിച്ചത് നേടണമെന്നുള്ള വാശി ഇസ്മായിലിനെ അലസനാക്കിയില്ല. തന്തയ്ക്ക് കാശ് ഉള്ളത് കൊണ്ട് ജ്വാലി അന്വേഷിച്ച് എങ്ങും പോകേണ്ടിയും വന്നില്ല. സ്വന്തം തടിമില്ലിൽ ബാപ്പാന്റെ കൂടെ രാവിലെ നേരത്തെ പോവുക. പണി പഠിക്കാൻ ആണ്. അത് അത്ര എളുപ്പമല്ലായിരുന്നു…

മൊയ്തീൻ കുട്ടി ഹാജിയാർ നാട്ടിലെ പ്രമാണിയാണ്. എളുപ്പമല്ലാത്ത കാര്യമായിട്ടു കൂടി കടബാധ്യതകൾ ഒന്നുമുണ്ടാക്കാതെ വളരെ ചെറുപ്പത്തിൽ തന്നെ ഹജ്ജിനു പോയി, ഹാജിയാരായി. മതപരമായ എന്ത് കാര്യത്തിനും മുന്നിലുണ്ടാവും ഹാജിയാർ. മറ്റുമതങ്ങളെപ്പറ്റിയുള്ള അപാര പാണ്ഡിത്യം, സഹജീവികളോടുള്ള സ്നേഹം, കൃത്യനിഷ്ഠ എല്ലാം ഹാജിയാരുടെ സ്വഭാവ സെർറ്റിഫിക്കറ്റിലെ പൊൻതൂവലുകളായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും, ഇന്നോളം മലയാള സിനിമയിൽ അവതരിപ്പിച്ചിട്ടുള്ള ഹാജിമാർക്ക് കളങ്കമുണ്ടാക്കുന്ന സ്വഭാവമല്ലായിരുന്നു മൊയ്തീൻ കുട്ടി ഹാജിയാരുടേത്. മര്യാദ പുരുഷോത്തമനായ ശ്രീരാമന്റെ സ്വഭാവമാണെങ്കിലും രാമനല്ല ഇഷ്ട ദൈവം, മറിച്ച് പതിനാറായിരത്തെട്ട് “ഒയ്ഫുകളുമായി” ആറാടുന്ന കള്ളകൃഷ്ണനാണ് ഹാജിയാരുടെ ഐക്കൺ. ഹാജിയാർക്കും കലശലായ റോമാൻസിന്റെ അസുഖം ഉണ്ടായിരുന്നു. അസുഖം മാറാൻ ടാബ്ലറ്റ് ആയി മൂന്ന് കെട്ടിയതാണ്. സഖചരീകരണം സ്ഥിരമായിരുന്നെങ്കിലും, കുടുംബാസൂത്രണം പ്രായോഗികമാക്കി സമൂഹത്തിനു മാതൃകയായ ആളാണ് ഹാജിയാർ. ഫസ്റ്റ് വിക്കറ്റ് പാർട്ണർഷിപ്പിൽ ഇസ്മായിലും കൊച്ച് പെങ്ങളും, സെക്കന്റ് വിക്കറ്റിൽ നിസ്സാമും. മൂന്നാം വിക്കറ്റ്, കോർട്ട്ണി വാൽഷും ഗ്ലെൻ മക്ഗ്രാത്തും നടത്തുന്ന പാർട്ണർഷിപ്പ് പോലെ കാലി. എല്ലാരോടും സ്നേഹത്തോടെ പെരുമാറിയിരുന്ന ഹാജിയാർ മക്കളോട് മാത്രം ഇത്തിരി കടുപ്പത്തോടെയാണ് പെരുമാറിയിരുന്നത്. അതിനു ഒരു തിയറിയും ഉണ്ടായിരുന്നു, സ്നേഹം കാണിച്ച് പിള്ളാരെ വഷളാക്കരുത്..

അങ്ങനെ തടിമില്ലും മലഞ്ചരക്ക് വ്യാപാരവുമായി ഇസ്മായിൽ ഓടിനടക്കുന്ന കാലം. ഹാജിയാർ പുത്രന്റെ ബിസിനസ്സ് ഇണ്ട്രസ്റ്റ് കണ്ട് സംപ്രീതനായി ഭാര്യാസഹോദരൻ ഖാദറിന്റെയും കാര്യസ്ഥനായ രമേശന്റെ അച്ഛൻ നാണുവിന്റെയും കൂടെ ഇസ്മായിലിനു ആദ്യത്തെ അസ്സൈന്മെന്റ് കൊടുത്ത് കർണാടകയിലെ ചിക്കമഗളൂരിലേക്ക് വിട്ടു. ഡീലിങ്ങ്സ് ഒക്കെ കണ്ട് നേരിട്ട് പഠിക്കാൻ. ഒന്നു രണ്ടാഴ്ചത്തെ ട്ട്രിപ്പ്. പഴയ കൊക്കകോള പരസ്യം പോലെ ഈറ്റ് ബിസിനസ്സ്, സ്ലീപ്പ് ബിസിനസ്സ്, ഡ്രിങ്ക് ബിസിനസ്സ് ആണെന്നു വിചാരിക്കാറുണ്ടെങ്കിലും ഇസ്മായിലിന്റെ മനസ്സു നിറയെ ബീഫാത്തു മാത്രമായിരുന്നു. ഇരിപ്പുറപ്പിച്ച് കാലുനീട്ടാറാവുമ്പോൾ തന്നെ ബാപ്പാനോട് കാര്യം പറയണം, അല്ലെങ്കിൽ ഏതെങ്കിലും ഗൾഫ്കാരൻ ജാഡതെണ്ടി റെഡിയായി വരും കൊത്തിക്കൊണ്ട് പോവേം ചെയ്യും. ഏഴാം ദിവസം രാവിലെ ഇസ്മായിലും പരിവാരങ്ങളും താമസിക്കുന്ന ഹാജിയാരുടെ വീട്ടിലേക്ക് ഫോൺ കോൾ എത്തി, ഉമ്മാന്റെ വക. “ഇക്കാ ഇങ്ങള് പെട്ടന്ന് വരണം.. ഇവിടെ ഇത്തിരി പ്രശ്നമുണ്ട്. ” കാക്കയാണ് ഫോൺ എടുത്തത്. ഉമ്മാ വിഷമിച്ചിരിക്കുവാണല്ലോ? എന്തോ സീരിയസ് പ്രശ്നമുണ്ട്. എല്ലാ പരിപാടികളും കാൻസൽ ചെയ്ത്. തിരിച്ച് യാത്ര തുടങ്ങി. അവിടെ എന്തോ ഗംഭീരമായ പ്രശ്നം, എനിക്കിവിടെ പ്രേമജ്വരം. ഛെ..എത്ര ശ്രമിച്ചിട്ടും ബീഫാത്തുവല്ലാതെ ഒന്നും കണ്ണിൽ തെളിയുന്നിലല്ലോ? ഇസ്മായിൽ ആത്മഗതം പറഞ്ഞു.

നാട്ടിലിറങ്ങി ഓട്ടോ പിടിച്ച് വീട്ടിലേക്ക് തിരിച്ചു. രമേശന്റെ വീട് കടന്ന് വേണം ഇസ്മായിലിന്റെ കൊട്ടാരമെത്താൻ. വീട്ടിലേക്ക് നടക്കുമ്പോൾ പടിക്കൽ തന്നെ രമേശൻ നിൽപ്പുണ്ട്. ഇസ്മായിലിനെ നോക്കി ഒരു വളിഞ്ഞ ചിരിചിരിച്ചിട്ട് പെട്ടന്ന് ദു:ഖഭാവം പുറത്തെടുത്തു. എന്തോ സീരിയസ്സ് മാറ്റർ ആണ്. ബാപ്പയ്ക്കെങ്ങാനും? ഹേ..ഹേയ് ഇല്ല. വീട്ടിൽ നിറയെ ആളുകൾ, ഒന്നും മനസ്സിലായില്ല. കാക്കാന്റെ പെട്ടിയുമെടുത്ത് പിന്നിലൂടെ അകത്ത് കേറിയപ്പോൾ, കരഞ്ഞ് കലങ്ങിയ കണ്ണുമായി മൂന്ന് അമ്മമാർ ഇരിക്കുന്നു. ആധിയോടെ ചോദിച്ചു. “ഉപ്പാ എവിടെ?“. മുക്കണ്ണൻ തൃക്കണ്ണ് തുറന്നത് പോലെ കണ്ണുരുട്ടിക്കൊണ്ട് ദേഷ്യത്തോടെ ഇളയമ്മ പറഞ്ഞു, “മുമ്പിൽ പോയി നോക്ക്, അവിടെയെങ്ങാനും ഉണ്ടാവും“. ജീവിച്ചിരിപ്പുണ്ട്, സമാധാനം. ഹാളിൽ ചെന്നപ്പോൾ ബാപ്പയിരിക്കുന്നു, ഉസ്താദും, മുക്രിയും നാട്ടുപ്രമാണികളും. ആഹാ, ബീഫാത്തുവിന്റെ ഉപ്പയും. അപകടം മണത്തു. പിന്നെയങ്ങോട്ട് ഹൃദയഭേദകമായ കാഴ്ചകളാണ് കണ്ടത്. എല്ലാം പോയി, കൈവിട്ടു പോയി… രമേശൻ ആദ്യം ചിരിച്ചതിന്റെ പൊരുൾ മനസ്സിലായി.

രാത്രി ടെറസ്സിൽ ഹൃദയം പൊട്ടി മാനം നോക്കി ഇരുന്ന ഇസ്മായിൽ മലയാളം ക്ലാസ്സിൽ പഠിച്ച ഇഷ്ട കവിത അറിയാതെ ഓർത്തു.

“ മുകളിൽ മിന്നുന്നൊരു താരമേ, ചൊൽക നീ-
  യകലെയെങ്ങാനും പ്രഭാതമുണ്ടോ? ”

എന്തൊക്കെയോ കാടുകേറി ആലോചിച്ചാലോചിച്ച് അറിയാതെ ഇസ്മായിൽ ഉറങ്ങിപ്പോയി. എന്നും രാവിലെ എട്ട് മണിക്ക് തടിമില്ലിൽ പോവാറുള്ള ബാപ്പാ അന്ന് പോയിട്ടില്ല, ഒരുങ്ങുന്നതേ ഉള്ളൂ. തീൻ മേശയിൽ, ആദ്യരാത്രി കഴിഞ്ഞ പിതാശ്രീയുടെ മുഖത്ത് ഐഡിയാ സ്റ്റാർ സിങ്ങറിൽ പാട്ടുപാടി കഴിഞ്ഞ മത്സരാർത്ഥിയെ വധിക്കാന്‍ തയ്യാറായി നിൽക്കുന്ന ശരത്തിന്റേയും എം.ജി അണ്ണന്റേയും മുഖത്തുണ്ടാവാറുള്ളതിനേക്കാളും സന്തോഷം. ഇസ്മായിൽ അറിയാതെ മനസ്സിൽ പറഞ്ഞുപോയി , ഹാജിയാർ സന്തു(ദു)ഷ്ടനാണ്…

ഉത്സവപ്പിറ്റേന്ന്…

ഞാൻ: ആ, അമ്മാ പറയൂ. എന്തൊക്കെയുണ്ട് വിശേഷങ്ങൾ? ഇന്നലെ വിളിക്കാൻ സമയം കിട്ടിയില്ല.
അമ്മ: ഓ, അത് എപ്പോഴും അങ്ങനെ തന്നെയല്ലേ? നിനക്കെന്നാടാ സമയമുള്ളത്?
ഞാൻ: :-) അച്ഛൻ പോയോ? ദേഷ്യത്തിലാണോ? ഞാൻ നേരിട്ടു വിളിച്ചു സംസാരിച്ചോളാം. അപ്പോ ദേഷ്യം മാറിക്കോളും.
അമ്മ: ഹും. നാളെ ഇവിടെ ഹർത്താൽ ആണ്. അവൾക്ക് എക്സാമും.
ഞാൻ: ഓഹോ. എക്സാമോ? അപ്പോ അവളുടെ ക്ലാസ് തീർന്നോ?
അമ്മ: അത് ശരി, അപ്പോ ഞാൻ കഴിഞ്ഞ ആഴ്ച വിളിച്ചപ്പോ പറഞ്ഞതൊന്നും കേട്ടിട്ടില്ല, അല്ലെങ്കിൽ ഓർമ്മയില്ല എന്ന് സാരം. ഹും
ഞാൻ: ഹേയ്, അല്ല, അങ്ങനെയൊന്നുമില്ല. അവളെവിടെ എന്റെ പുന്നാരപെങ്ങൾ?
നാളെ ഹർത്താൽ ആണെങ്കിൽ എങ്ങനെ കോളേജിൽ പോവും? എക്സാം മിസ് ആവില്ലേ?
അമ്മ: അവളും ഫ്രണ്ട്സും കൂടി ഇന്ന് വൈകുന്നേരം ഹോസ്റ്റലിൽ പോവും
ഞാൻ: അതാണ്..ആതാണു. ഹോസ്റ്റലിൽ നിൽക്കാനുള്ള സൂത്രമാണിത്. അല്ലേ?
എന്നോട് പെർമിഷൻ ചോദിക്കണ്ടാ. അമ്മ തന്നെ നോക്കിയാൽ മതി.
അമ്മ: അല്ലെങ്കിലും നിന്റെ പെർമിഷൻ വേണ്ടാ എന്ന് ഇവിടെയിരുന്നു പറയുന്നുണ്ട്. ഹി ഹി.
ഞാൻ: ശരി, അമ്മയും മോളും കൂടി എന്ത് വേണേലും ആയ്ക്കോ. വേറെ വിശേഷങ്ങൾ?
അമ്മ: നീ അമ്പലത്തിലെ ഉത്സവത്തിനും തെയ്യത്തിനും വരുന്നുണ്ടോ?
ഞാൻ: ആഹ്..ഹും.. അതിപ്പോ.. എന്നാണത്?
അമ്മ: മെയ് 21,22,23,24. ഹും.
ഞാൻ: അപ്പോഴേക്കും ഞാൻ ബിസി ആവുമെന്ന് തോന്നുന്നു. ഒരു വർക്ക് വന്നിട്ടുണ്ട്. അതിന്റെ
തിരക്കിൽ ആവും. അല്ലെങ്കിൽ ഞാൻ വരാൻ ശ്രമിക്കാം.
അമ്മ: എനിക്കറിയാം. [അമ്മേ, ഏട്ടൻ വരില്ല അമ്മേ. ഏട്ടനു കുറച്ചിലും പരുങ്ങലും ഒക്കെയാ.
ഈ നാട്ടിൻ പുറത്തെ ആഘോഷത്തിനൊന്നും ഏട്ടൻ വരില്ല. ഏട്ടൻ സലിം കുമാർ ചതിക്കാത്ത ചന്തുവിൽ പറയുന്നത് പോലെയാ..ഹി ഹി]
[ഞാൻ കേൾക്കാൻ വേണ്ടിയാണ് അവൾ അത് പറഞ്ഞത്. സലിം കുമാർ, ചതിക്കാത്ത ചന്തു? ഏതാ ഡയലോഗ്? ഓ.. “ജാഡ തെണ്ടി….”]
ഞാൻ: അമ്മേ, അവളോട് അധികം കളിക്കണ്ട എന്ന് പറ. എന്നെ ജാഡ തെണ്ടി എന്ന് വരെ അവൾ വിളിച്ചു. ആഹാ. എനിക്കങ്ങനെ ജാഡയൊന്നുമില്ല. പക്ഷെ വരാൻ ഒരു മടിയില്ലാതില്ല.
അമ്മ: നീ വാ. കുറേ വർഷങ്ങൾ ആയില്ലേ? കൃത്യം പറഞ്ഞാൽ നീ +2 കഴിഞ്ഞ് ഇവിടെ ഉണ്ടായിട്ടില്ല.
ഡിഗ്രീ,പി.ജി,ജോലി 3+3=6+2=8 കൊല്ലം. 8കൊല്ലമായി നീ ഉത്സവത്തിനുണ്ടായിട്ട്.
അറിയാമോ? അച്ഛനും പറയുന്നുണ്ടായിരുന്നു “അവനൊന്നു വന്നു പോയ്ക്കൂടേ” എന്ന്.
ഇപ്രാവശ്യം വന്നേ പറ്റൂ. [അമ്മയുടെ ഫൈനൽ ഡിസിഷൻ ആയി.][ഹേയ്.. ഹൂ ഹൂ]
ഞാൻ: മാനേജരോട് ലീവ് അപ്രൂവ് ചെയ്യാൻ പറ്റുമോ എന്ന് ചോദിക്കണം. അവളോട് അധികം കിടന്ന് കൂവാതെ നാളേക്കുള്ള പരൂക്ഷക്ക് പഠിക്കാൻ പറയൂ.
അനിയത്തി: ആഹാ അത്രയ്ക്കായോ ? ഞാൻ എല്ലാം കേൾക്കുന്നുണ്ടെടോ. താനാരുവാ?
ഞാൻ: നീ എന്തോ കൊണ്ട്രണം എന്ന് sms അയച്ചില്ലേ? അത് നമുക്ക് പിന്നെ ആലോചിക്കാം.
അനിയത്തി: അയ്യോ.. ഏട്ടാ പ്ലീസ്.. സോറി. ഞാൻ ഒന്നും പറഞ്ഞിട്ടില്ല.
ഞാൻ: ഹി ഹി ഹി. ഡി, ഞാൻ പിന്നെ സംസാരിക്കാം,അല്ലെങ്കിൽ sms അയക്കാം. ഫ്രണ്ട്
വിളിക്കുന്നു.Bye sweetie, take care. ആഹ് പിന്നേയ് All the best for exam.
അനിയത്തി: താങ്ക്സ്. ഉത്സവത്തിന് വരാൻ നോക്ക്. പ്ലീസ്,പ്ലീസ്.. ബൈ, മിസ് യു..

കുറച്ചേധികം നേരമായോ? ഹേയ് ഇല്ല. STD കാൾ അല്ലേ, no probs. ഇവിടെ ISD വിളിച്ച് skype-ൽ കിട്ടിയ girlsനോട് സൊള്ളുന്ന വിരുതന്മാരുണ്ട്. ഓഫീസ് ഫോണിന്റെ ഗുണം ഇതൊക്കെയാണ്. 

www.irctc.co.in അടിച്ചപ്പോൾ അയൽക്കാരൻ ക്യുബിക്കിൾ നിന്ന് എത്തി നോക്കുന്നു.
“ഓ irctc, റിസർവേഷൻ ഇല്ലാതെ നാട്ടിൽ പോവില്ലല്ലോ.. ഏതാണ് AC-3,or sleeper?? ജാഡ തെണ്ടി. റിച്ച് ഫാമിലി ലോട്ട് ഓഫ് മണി..” ഹും.. ഒന്നിന്നും മറുപടി പറയാൻ നിന്നില്ല.
ഡാ.. നീ നാട്ടിലേക്ക് വരുന്നുണ്ടോ?
ഇല്ലെടാ.. എനിക്ക് ഒന്ന് രണ്ട് certification ഈ മാസം തന്നെ ചെയ്താൽ കൊള്ളാമെന്നുണ്ട്. നീ പോയി വാ.. മാനേജറോട് ഞാൻ സംസാരിക്കാം.
അത് നല്ലതാ. നീ സംസാരിച്ചാൽ ഒരു മാസം വരെ ലീവ് കിട്ടാൻ സാധ്യത ഉണ്ട്. പിന്നേയ് നീ എന്തിനാ ജാഡ തെണ്ടി എന്ന് വിളിച്ചത്?
ഹി ഹി.. ഞാൻ പോയി പുള്ളിയെ കണ്ടിട്ട് വരാം.

ഏന്താണ് എല്ലാവരും ഇങ്ങനെ പറയുന്നത്? കൺഫ്യൂഷനായല്ലോ? സാധാരണ IT-കാർ കാണിക്കുന്ന ഒന്നും തന്നെ ഞാൻ കാണിക്കാറില്ല. ഓഫീസിൽ പോവുമ്പോഴും വരുമ്പോഴും ഏതെങ്കിലും ഒരു പ്രശസ്തനായ എഴുത്തുകാരന്റെ [പ്രത്യേകിച്ചും ഇംഗ്ലീഷ്] ബുക്ക് തുറന്ന് പിടിച്ചിരിക്കുക [വായിക്കരുത്], ബാക്കിയുള്ളവരെ പഞ്ചപുച്ഛത്തോടെ നോക്കുക, കയ്യിലുള്ള ബ്ലാക്ക് ബെറി വെറുതെ ഇടക്കിടെ പുറത്തെടുക്കുക, വോൾവോ ബസ്സിൽ ഇരിക്കുമ്പോൾ പലപല ഭാഷകളിൽ ഉറക്കെ വർത്തമാനം പറയുക etc etc..[കക്ഷി മലയാളി ആണെങ്കിൽ ഈ സ്വഭാവങ്ങളിൽ ഒന്നോ രണ്ടോ തീർച്ചയായും കാണിച്ചിരിക്കും..അനുഭവം ഗുരു.] അങ്ങനെ കുറേയുണ്ട്. ഒരു ബ്ലോഗ് ഉണ്ടായിരുന്നെങ്കിൽ കുറേ പോസ്റ്റുകൾ ഇടാൻ മാത്രമുണ്ട് ഒരു “ജാഡ തെണ്ടി” IT-കാരന്മാരുടെ സ്വഭാവ വിശേഷങ്ങൾ. ഇങ്ങനെയൊന്നുമല്ലല്ലോ ഞാൻ..പിന്നെ? why?? ദുഷ്ട്.. ലീവ് അപ്രൂവ് ആയിക്കിട്ടിയുടൻ തന്നെ യെശ്വന്ത്പുർ-കണ്ണൂർ നം.6517-നു റ്റിക്കറ്റ് ബുക്ക് ചെയ്തു. WL 38. You dont worry, അത് confirm ആവും.

A week later
2 മാസം മുമ്പ് നാട്ടിൽ പോയപ്പോൾ ഇത്രയും തിരക്കുണ്ടായിരുന്നില്ല, റ്റിക്കറ്റ് ഓകെ ആയത് കൊണ്ട് പ്രശ്നമില്ല. മൊബൈലിൽ പാട്ട് കേട്ട് കിടന്നുറക്കം പിടിച്ച് വന്നപ്പോഴേക്കും ആരോ പിടിച്ചു കുലുക്കിയുണർത്തി. TTR വീണ്ടും. ലാസ്റ്റ് മിനിറ്റ് confirmation ആയത് കൊണ്ടാവണം വീണ്ടും ചെക്കിങ്ങ്. ഛെ..ഉറക്കം കളഞ്ഞു.

വെറുതെ കിടന്ന് ഓരോന്നു ആലോചിക്കാൻ തുടങ്ങി. ചെറുപ്പം മുതലേ യാത്ര ചെയ്യുന്നതാണ് ട്രെയിനിൽ. എത്രയെത്ര യാത്രകൾ, എത്രയെത്ര കഥാപാത്രങ്ങൾ. ഒരു ബ്ലോഗ് എഴുതണം. [സമയം കിട്ടണം] സമയമുണ്ടാക്കി എഴുതണം. പലതും കുത്തികുറിക്കാൻ പറ്റും. നാടും നാട്ടുകാരും കൂട്ടുകാരും എല്ലാം. അവരിൽ നിന്നൊക്കെ അകന്ന് നിന്നിരുന്ന 7-8 വർഷങ്ങൾ, ബാല്യം, മുത്തശ്ശി അങ്ങനെ അങ്ങനെ..

ഏതാണ് ബെറ്റർ? സ്കൂളിൽ ചോറു വെച്ചിരുന്നെങ്കിലും മഴയത്ത് കുട പിടിച്ച് വീടിനടുത്തുള്ള കൂട്ടുകാരുടെ കൂടെ ഉണ്ണാൻ വന്നിരുന്നതോ[അപ്പോഴേ എനിക്ക് ജാഡയുണ്ടോ]..? നെൽകൃഷി സമയത്ത് ചെറിയ ചാലുകളിലൂടെ വെള്ളം വന്നിരുന്നതിൽ കടലാസ് തോണിയുണ്ടാക്കി കളിച്ചിരുന്നതോ? പാടത്ത് ഞാറു നടുമ്പോൾ ചെറിയച്ഛന്റെ ചീത്തയും കേട്ട് കൂട്ടുകാരോടൊപ്പം ഞാറു പണികാർക്ക് എറിഞ്ഞ് കൊടുത്തിരുന്നതോ? ഉത്സവ സമയത്ത് രാത്രിയിലുള്ള ഗാനമേളകൾക്കും മറ്റും, ലൈറ്റ് ഇല്ലാതെ തപ്പി പിടിച്ച് പോയിരുന്നതോ? അതോ… weekend ആയി എന്ന് അറിയിക്കുന്ന fridayകളിൽ dominos-ൽ പോയി മൂക്കറ്റം തിന്ന്, ഫ്രണ്ട്സിനു വെള്ളമടിക്കാൻ കമ്പിനി കൊടുക്കുന്നതോ? ശനിയാഴ്ച ഉച്ചയ്ക്കെഴുന്നേറ്റ് അൺലിമിറ്റഡ്-buffet കഴിച്ച് ക്ഷീണിച്ച് വീണ്ടും വന്ന് കിടന്നുറങ്ങുന്നതോ? ഞാറാഴ്ച രാവിലെ മാഗി ഉണ്ടാക്കി കഴിച്ച് surf-excel-ഉം ഡ്രെസ്സുകളുമായി മൽപ്പിടിത്തം നടത്തുന്നതോ? Priorities are very important in life..

വീട്ടിലെത്തിയത് മുതൽ ഒറ്റ പരിപാടിയേ ഉള്ളൂ, രാവിലെ നേരത്തേ 9:30-നു എണീറ്റ് കുളിച്ച് ഭക്ഷണം കഴിക്കുമ്പോഴേക്കും ഊണു റെഡിയാവും. ഊണ് കഴിച്ച് അമ്മയുമായി നാട്ടുപരദൂഷണങ്ങൾ ചോദിച്ചറിയുമ്പോഴേക്കും വൈകിട്ടത്തെ കാപ്പികുടി. അമ്മയുമായി ബന്ധുജനങ്ങളുടേയും നാട്ടുകാരുടേം പരദൂഷണം, അനിയത്തിയുമായി അടി, പടം കാണൽ, അച്ഛനുമായി വർക്ക് റിലേറ്റ്ഡ് ക്വറീസ്, കേരള രാഷ്ട്രീയ ചർച്ചകൾ അങ്ങനെ 2-3 ദിവസം പോയി. ഇനി ഉത്സവ ദിവസങ്ങൾ ആണ്. തൊട്ടടുത്ത വീടുകളിലെ കൂട്ടുകാരൊക്കെ ഗൾഫിലെ പൊരിവെയിലിൽ കിടന്ന് അദ്വാനിക്കുന്നവരാണ്. എല്ലാരും വരും. ചെറുപ്പത്തിൽ ഒരുമിച്ച് കളിച്ച് നടന്നവരൊക്കെ കല്യാണം കഴിച്ച് കുടുംബപ്രാരാഭ്ദങ്ങളുമായി നടക്കുന്നവരാണ് [അവർക്കൊക്കെ എന്ത് വേണേലും ആവാം ഗൾഫ് അല്ലേ ഗൾഫ്..നമ്മൾ വെറും IT..ജാഡയില്ലാത്ത IT …]

മുത്തശ്ശിയോടും അച്ഛനോടും ഒക്കെയുള്ള ബഹുമാനം കല്യാണമൊക്കെ കഴിച്ച പിള്ളേർസ് എന്നോടും, “നിങ്ങൾ എന്നാ വന്നതു?” “നിങ്ങളോ??? നീ എന്നോ അല്ലെങ്കിൽ പഴയപോലെ പേരോ വിളിച്ചാൽ മതി. എന്തോ പോലെ..” എല്ലാരും വരുന്നുണ്ടോ?
ഹും, എല്ലാരും try ചെയ്യുന്നുണ്ട് വരാൻ, എനിക്ക് നേരത്തേ ലീവ് കിട്ടി 2-3 മാസത്തേക്ക് [വിസ വീണ്ടും ശരിയാക്കണമെന്നർത്ഥം].
നിങ്ങൾ, അല്ല..നീ മാത്രമാണു ഉത്സവത്തിനൊന്നും ഇല്ലാതിരുന്നത്. എല്ലാരും ഉത്സവത്തിനെങ്കിലും വരാൻ നോക്കാറുണ്ട്. ഹും..
ഹേ, നമ്മുടെ ഉദയൻ വരുന്നുണ്ടോ?
“അവനു വരാൻ പറ്റുമെന്ന് തോന്നുന്നില്ല. പോയിട്ടിപ്പൊ ഒന്ന്-ഒന്നര കൊല്ലമല്ലേ ആയിട്ടുള്ളൂ. വരുമ്പോ ഞാൻ അവനെ കണ്ടിരുന്നു, അവനു നല്ല സങ്കടമുണ്ട്. അവനു അവിടെ വല്യ താല്പര്യമില്ല. വരാൻ മാക്സിമം try ചെയ്യാൻ പറഞ്ഞു ഞാൻ. നമ്പർ വേണോ? വിളിക്കുന്നോ?“
[പിള്ളേർസിനു വന്ന മാറ്റം ശ്രദ്ധിക്കുകയായിരുന്നു ഞാൻ. ബസ് കണ്ടക്ടർ, കോൺക്രീറ്റ് പണിയൊക്കെ ചെയ്തിരുന്നവർ maximum,try etc ഇംഗ്ലീഷ് വാക്കുകൾ എടുത്ത് അമ്മാനമാടുന്നു. ഓ ഗോഡ്… ഞാൻ ജാഡതെണ്ടി തന്നെ..]
ഇല്ല. ഇപ്പോ വേണ്ടാ. ഞാൻ മൊബൈൽ എടുത്തിട്ടില്ല. പിന്നെ തന്നാൽ മതി. അവനെ ഇത്തവണ കാണാൻ പറ്റുമെന്ന് തോന്നുന്നു. നമുക്ക് അടിച്ചുപൊളിക്കാം.

മെയ് 21. പിറ്റേന്ന് ഉച്ചയ്ക്ക്, അച്ഛന്റെ കൂടെ കസവിൻ കരയുള്ള, മലയാളത്തനിമയുള്ള വെള്ള കോടിയുടുത്ത് തെയ്യത്തിന് പോവുമ്പോഴും കൂട്ടുകാരെയൊക്കെ കണ്ടു. കുശലം പറയുന്നതിനിടയിൽ ഉദയനെ ചോദിക്കാൻ മറന്നില്ല. ഉദയൻ വരുന്നുണ്ട്. ഇന്നലെ രാത്രി അവന്റെ വീട്ടിലേക്ക് വിളിച്ചിരുന്നത്രേ.നാളെ രാവിലെ ഇവിടെ എത്തും. ഉദയനും ഞാനുമാണ് പണ്ടുമുതലേ കൂട്ട്. രണ്ടോ മൂന്നോ ദിവസങ്ങൾ മാത്രമാണ് ഞങ്ങൾ തമ്മിലുള്ള പ്രായവ്യത്യാസം. മാന്യൻ, എല്ലാകാര്യത്തിനും മുമ്പിൽ, അവരുടെ കുടുംബത്തിലെ എന്ത് ഫങ്ങ്ക്ഷനിനും ചുക്കാൻ പിടിക്കുന്നത് മൂപ്പരാണ്. വായാടി, ചിരിച്ച് കൊണ്ടേ ഇരിക്കും, എന്നെ എപ്പോഴും മറ്റുള്ളവരുടെ മുമ്പിൽ ആക്കും [എല്ലാം എന്റെ നേർ വിപരീതം]. ഞങ്ങൾ ഒന്നു മുതൽ പത്ത് വരെ ഒരുമിച്ച് സ്കൂളിൽ പോയവരാണ്. ആ ഒരു സ്നേഹം എപ്പോഴുമുണ്ട്. ഞാറ്റുവേല പോലെ വല്ലപ്പോഴും നാട്ടിൽ വന്നിരുന്നെങ്കിലും കാണാൻ പറ്റിയിട്ടേ ഇല്ല. അല്ലറ ചില്ലറ ജോലികളുമായി ഹാസ്സൻ,ഗുൽബർഗ, ബെൽഗാം, ചിത്രദുർഗ അങ്ങനെ അലയുകയായിരുന്നു പുള്ളി. പിന്നെ, പണ്ട് മുതലേ നാട്ടിൽ നിലനിൽക്കുന്ന ട്രെൻഡ് അനുസരിച്ച്, ഏതോ ഒരു അളിയൻ ശരിയാക്കിത്തന്ന വിസയിൽ അറബിനാട്ടിലേക്ക്. പോവുന്നതിനു മുമ്പും അവിടെ എത്തിയിട്ടും ഒന്ന് രണ്ട് തവണ വിളിച്ചിരുന്നു. ഹാ, എന്തായാലും വീട്ടിലെ ഹൈ കമാന്റിന്റെ ഉത്തരവ് പ്രകാരം വന്നപ്പോൾ ഒരു സുഖം തോന്നുന്നുണ്ട്. പഴയ കൂട്ടുകാരെ കാണുക, പഴയത് പോലെ [അല്ലെങ്കിലും] വർത്തമാനം പറഞ്ഞിരിക്കുക എല്ലാം ഒരു സുഖമാണ്. priorities are very important എന്ന് മനസ്സിലായി.

മെയ് 22. രാവിലെ 8 മണിക്ക് cnn-ibn news കണ്ടിരുന്ന അച്ഛൻ ഓടിക്കിതച്ച് upstairs-ലെ എന്റെ മുറിയിലെത്തി എന്നെ തട്ടിവിളിച്ചു. പതിവില്ലാത്ത സംഭവമായതിനാൽ ചാടിയെഴുന്നേറ്റു. എന്താ അച്ഛാ? എന്ത് പറ്റി? അച്ഛന്റെ മുഖത്ത് വല്ലാത്ത സങ്കടം നിഴലിക്കുന്നതായി തോന്നി. ഫ്ലാഷ് ന്യൂസ് "Air India Express Flight No.812 from dubai to mangalore crashed in mangalore.." എന്ത്? ഒന്നും മനസ്സിലായില്ല. താഴെയെത്തി TV-ൽ നോക്കുമ്പോഴാണ് മനസ്സിലായത്. ഈശ്വരാ.. ഇതിലല്ലേ? ഞാൻ അച്ഛനെ നോക്കി, അച്ഛൻ എന്നേയും.. മനസ്സ് അറിയാതെ പ്രാർത്ഥിച്ചു, ആ 8 survivors-ൽ ഉദയൻ ഉണ്ടാവണേ.. പുറത്ത് പോയി കാതോർത്തപ്പോൾ കരച്ചിലുകൾ ഉയരാൻ തുടങ്ങിയിരുന്നു.

ഒന്നിനും ഒരു ഉഷാറില്ല. 2-3 ദിവസമായി TV-യുടെ മുമ്പിൽ തന്നെയാണ്. എങ്ങോട്ടും പോവാൻ തോന്നുന്നില്ല. ഞങ്ങളെല്ലാവരേയും ഒരേ പോലെ നോക്കിയിരുന്ന അവന്റെ അച്ഛനെയും അമ്മയേയും ഒക്കെ എങ്ങനെ face ചെയ്യും? കത്തിക്കരിഞ്ഞതിനാൽ പല ബോഡികളും തിരിച്ചറിയാൻ പറ്റുന്നില്ലത്രേ. DNA-test ചെയ്തിട്ട് വേണം ബോഡി identify ചെയ്യാൻ. അവന്റെ റിലേഷനിലുള്ള കൂട്ടുകാരെ കണ്ടപ്പോ അവർ പറഞ്ഞത്, ലീവ് കിട്ടാതെ ബോസ്സുമായി അടിയുണ്ടാക്കിയിട്ടാണ് 4 ദിവസത്തെ ലീവ് ഒപ്പിച്ചത് എന്നാണ്..ഈശ്വരാ..ലീവ് കിട്ടേണ്ടിയിരുന്നില്ല. മരണം മാടി വിളിച്ചാൽ എന്ത് ചെയ്യാനൊക്കും? വേണ്ട, ഒരുപിടി മാംസകഷ്ണമായി അവനെ എനിക്ക് കാണണ്ട. ആരേയും കാണണ്ട. “ അമ്മേ ഞാൻ ഇന്നു ഉച്ചയ്ക്കുള്ള സൂപ്പർഫാസ്റ്റിൽ തിരിച്ച് പോവാണ്[യാതൊരു ജാഡയുമില്ലാതെ..] വിഷമിക്കരുത്. എനിക്കിപ്പൊ ഇവിടെ എന്തോ ശ്വാസം മുട്ടുന്നു. പ്ലീസ്” ഒരു അമ്മ ഹൃദയത്തിനു എല്ലാം പെട്ടന്ന് മനസ്സിലാവും.. “നീ പോയ്ക്കോ”

ബാംഗ്ലൂർ സൂപ്പർഫാസ്റ്റിൽ കേറി ഇരിക്കുമ്പോൾ മനസ്സു നിറയെ അവ്യക്തമായ ചിന്തകളായിരുന്നു. വരേണ്ടിയിരുന്നില്ല. ഇവിടെ ഇല്ലായിരുന്നെങ്കിൽ ചിലപ്പൊ ഇത്രയും ഫീൽ ആവില്ലായിരുന്നു. Weekend-ഉം പിസ്സയും തുണിയലക്കലുമൊക്കെയായി കഴിഞ്ഞു കൂടിയാൽ മതിയായിരുന്നു….

From രാവണൻ To ലക്ഷ്മണൻ CC രാമൻ

ത്രേതായുഗം ഒരു mythological സംഭവമാണോ അതോ നടന്ന സംഭവമാണോ എന്ന് അറിയില്ല. പക്ഷെ ഇവിടെ പ്രതിപാദിക്കാൻ പോകുന്ന മഹാ ഇതിഹാസം നടന്നതാണെന്ന് അറിയുന്നവർ സാക്ഷ്യപ്പെടുത്തും.

ത്രേതായുഗം : Somewhere in India
ലക്ഷ്മണൻ: ത്രേതായുഗത്തിലെ രാമന്റെ അനുജൻ, വലിയ രാമഭക്തൻ.
രാമൻ: ത്രേതായുഗത്തിലെ മഹാവിഷ്ണുവിന്റെ അവതാരം. ന്യായാധിപൻ, സത്യവാൻ, ധർമ്മിഷ്ഠൻ.
രാവണൻ: രാമായണത്തിലെ വില്ലൻ. സീതയെ കട്ടുകൊണ്ട് പോയ വീരൻ. രാമന്റെ arch rival.

Present day in Bangalore
ലക്ഷ്മണൻ: ഒരു വിവര സാങ്കേതിക വിദ്യ(vsv) കമ്പിനിയിലെ ഒരു ടീമിലെ തലമൂത്ത അംഗം, അതായത് സീനിയർ മെമ്പർ.
രാമൻ: അതേ ടീമിലെ ലക്ഷ്മണനേക്കാൾ ഉത്തരവാദിത്തം കൂടിയ, പക്ഷെ ജൂനിയർ അംഗം.
രാവണൻ: ആ vsv കമ്പിനിയുടെ പ്രിസ്റ്റീജിയസ് client.

ലക്ഷ്മണനും രാമനും ഈ കലിയുഗത്തിൽ സഹോദരന്മാരല്ല കേട്ടൊ. എന്തിനു അധികം, ഒരേ ജില്ലയിലോ, സംസ്ഥാനത്തിലോ അല്ല. ഒരു കാര്യം മാത്രമാണ് common, ഹിന്ദി സംസാരിക്കുന്ന വടക്കേ ഇന്ത്യക്കാരാണിവർ, നോർത്തീസ്.. ലക്ഷ്മണൻ ആളൊരു പാവമാണ്, 6അടി 3 ഇഞ്ച് ഉയരം, സ്വദേശം കൃഷ്ണന്റെ സ്വന്തം ദ്വാരക. ഒരു ചെറിയ ബെൻസ് കാർ വാങ്ങാനുള്ള മോഹവുമായി നടക്കുന്നു. അതിന്റെതായ എല്ലാ അഹങ്കാരവുമുണ്ട് കക്ഷിക്ക്. പുള്ളിയുടെ പോക്കറ്റ് ഒരിക്കലും കാലിയാവാറില്ല. പോരാത്തതിനു സ്വന്തം ടീമിന്റെ തലമൂത്ത മെമ്പറാണ് താനും.

രാമൻ ലാലൂന്റെ സ്വന്തം നാട്ടുകാരനാണ്. ഏതു ഭാഷ സംസാരിച്ചാലും അതിൽ നമ്മുടെ റാബ്രിയുടെ ഹിന്ദി മിക്സ് ചെയ്യുന്ന ഒരു നല്ല സ്വഭാവമുണ്ട് രാമന്. ഒരുപാട് വയസായെങ്കിലും കല്യാണം കഴിക്കാതെ ചുള്ളനായി നടക്കുന്നു. വായ്നോക്കാൻ കിട്ടുന്ന ഒരവസരവും കളയാറില്ല പുള്ളി. വലിയ ബുദ്ധിജീവിയാണെന്നാണ് വിചാരം, ഒരു ബുജി കണ്ണടയും ഉണ്ട്. ഇന്ത്യയിലെ തന്നെ രണ്ടാമത്തെ വലിയ vsvകമ്പിനിയിൽ വർക്ക് ചെയ്തിട്ടുണ്ട്. ലവൻ മൊത്തത്തിൽ ഒരു പുലിയാണ് കേട്ടാ..

രാവണൻ ഏലിയാസ് രവീൺ, സ്റ്റീഫൻ. പ്രസിദ്ധമായ ഒരു സമവാക്യം അടിച്ചുമാറ്റി പേരാക്കിയ ഒരു കമ്പിനിയുടെ ഫീൽഡ് റെപ്പ് അഥവാ ആവാസ തന്ത്രഞ്ജാനി (Resident Engineer) കലികാലമായതു കൊണ്ട് രാവണൻ, പേർഷ്യയിൽ 2010 വർഷങ്ങൾക്ക് മുമ്പ് ഒരു ആട്ടിടയൻ തുടങ്ങിയ മതത്തിൽ ചേർന്നു. ഇടക്കിടെ വരാറുള്ള ഇ-മെയിൽ ആണ് പുള്ളി ജീവിച്ചിരിക്കുന്നു എന്നതിന്റെ ഏക തെളിവ്. ഓരോ ഇ-മെയിലിനും 5 മിനിറ്റിനകം മറുപടി വരും,വന്നിരിക്കും. ബ്ലാക്ക്ബെറിയില്ലാതെ ജീവിതമില്ല ഇദ്ദേഹത്തിന്.

അങ്ങനെ കാലം പോയ്കൊണ്ടിരിക്കെ രാവണൻ ഒരു വലിയ പ്രൊജക്ടിന്റെ ഓർഡറുമായി വരുന്നു. ടീമിൽ ഡിസ്കസ് ചെയ്ത ശേഷം മാനേജർ രാമനേയും ലക്ഷ്മണനേയും രാവണന്റെ കീഴിൽ പണിയെടുക്കാൻ വിടുന്നു (Resource Allocation). വലിയ വർക്ക് ആണ്. രാമനും ലക്ഷ്മണനും ചത്തു പണിയെടുക്കുന്നു. 5 ദിവസത്തെ വർക്ക് ഒരു വിധം തീർത്ത് റിപ്പോർട്ട് അയക്കുന്ന ദിവസം വന്നു. മേജർ വർക്ക് ചെയ്തത് രാമൻ പക്ഷെ റിപ്പോർട്ട് അയക്കുന്നത് ലക്ഷ്മണൻ. റിപ്പോർട്ട് അറ്റാച്ച് ചെയ്ത് ഔട്ട്ലുക്കിൽ Send കൊടുത്തു. To രാവണൻ From ലക്ഷ്മണൻ.

5 മിനിറ്റ് ആയില്ല വന്നു മറുപടി. ലക്ഷ്മണാ മോനേ.. നീ ചെയ്തത് എല്ലാം തെറ്റാണു, മാറ്റി വീണ്ടും ചെയ്യെടാ.. എന്ന ഒരു താക്കീതും. പാവം ലക്ഷ്മണൻ, ഒരുപാടു നാളത്തെ പ്രവൃത്തി പരിചയമുണ്ടെങ്കിലും എന്തോ ഒന്നു തെറ്റി. കുത്തിയിരുന്നു രണ്ട് മണിക്കൂർ വീണ്ടും. എന്നിട്ട് Send ചെയ്തു. വീണ്ടും തെറ്റ് കണ്ടു. പാശുപതാസ്ത്രം പോലെ വന്നു വീണ്ടും ഒരു ഇ-മെയിൽ. ബൂം! ലക്ഷ്മണൻ ഞെട്ടിത്തരിച്ചിരുന്നു പോയി. ശരിയാക്കി തിരിച്ചയച്ചു റിപ്പോർട്ട് വേറൊരു അമ്പിൽ (ആരോ) ക്ലിക്ക് ചെയ്തിട്ട്.

എന്തോ കാര്യമായിട്ടുണ്ട്. രാവണന്റെ Escalation ഇ-മെയിലാസ്ത്രം വീണ്ടും വന്നു. ഇപ്രാവശ്യം From രാവണൻ To ലക്ഷ്മണൻ cc-ൽ രാമൻ. ചുരുക്കി പറഞ്ഞാൽ രാവണൻ ലക്ഷ്മണനെ തെറി വിളിക്കുന്നു, പക്ഷെ രാമൻ അത് കേട്ട് നിൽക്കുന്നു നിസ്സഹായനായി. ത്രേത്രായുഗമെവിടെ… കലിയുഗമെവിടെ.. എന്ത് പറയാൻ സുഹൃത്തുക്കളേ, ഇത് കലികാല വൈഭവം.
Related Posts with Thumbnails