ഒട്ടകപക്ഷിയെപ്പോലെ കീബോർഡിൽ തലപൂഴ്ത്തി ഒന്ന് അങ്ങോട്ടോ, ഒന്ന് ഇങ്ങോട്ടോ തിരിയാതെ പണിയെടുക്കുകയായിരുന്ന എന്നിലേയ്ക്ക് “ശങ്ക” കടന്നു വന്നു. സ്വാമിയേ നീ തന്നെ ശരണം, പരീക്ഷിക്കല്ലേ എന്നു പറഞ്ഞ് റെസ്റ്റ്റൂം ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി. നടന്നു നീങ്ങുന്ന വഴിയിൽ അപ്പുറത്തുമിപ്പുറത്തുമുള്ള ക്യുബിക്കിളിൽ ഉള്ളവരുടെയൊക്കെ കണ്ണുകൾ എന്റെ നേരെ നീളുന്നത് ശ്രദ്ധിക്കാതെ ആഞ്ഞുനടന്നു.
“ഹേയ്, കം ഹിയർ. ഐ വാണ്ട് റ്റു ടാക്ക് റ്റു യു.” എച്ച്.ആർ മാനേജരുടെ വിളി ശങ്കയേയും എന്നെയും ഒരുപോലെ പിടിച്ചു നിർത്തി.
ആളൊഴിഞ്ഞ ഒരു ക്യുബിക്കിളിൽ പോയി നിന്നു കൊണ്ട് മാഡം സാഹിബ വളരെ സ്നേഹത്തോടെ എന്നോട് ചോദിച്ചു.
“ഇത്നാ പ്രോബ്ലം ഹൈ, മുഝെ പതാ നഹി ഥാ യാർ. തുമേ പൈസാ ചാഹിയേ?” (നിനക്ക് ഇത്ര അധികം ബുദ്ധിമുട്ടുണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. നിനക്ക് കാശ് വല്ലതും വേണോ?).
ഈ തള്ളയ്ക്ക് പ്രാന്തായാ എന്ന് മനസ്സിൽ വിചാരിച്ചപ്പോഴേയ്ക്കും അവർ വീണ്ടും മൊഴിഞ്ഞു.
“ഏക് മിനിറ്റ് റുകോ. ലെറ്റ് മീ ടേക്ക് മൈ കാർ കീയ്സ്. വീ വിൽ ഗൊ ആൻഡ് ബൈ എ ന്യൂ പെയർ ഓഫ് ഷൂസ്”
കാറെടുത്ത് വരാമെന്നും, ഒരുമിച്ച് പോയി പുതിയ ഷൂസ് വാങ്ങിച്ചുതരാമെന്നും. ആ അത് പറ!! ഭ്രാന്തൊന്നുമല്ല, പകരം ചെരിപ്പ് പോലും വാങ്ങാൻ ആവതില്ലാത്ത ദരിദ്രനാരായണനെ സഹായിക്കാനുള്ള എച്ച്.ആർ സാഹിബയുടെ ത്വര.
“നഹി മൈ ഏക് സ്വാമി ഹും, ഏക് സാധു ബാച്ചിലർ സ്വാമി”
മഹിഷ-മഹിഷിയുടെ കഥയിൽ തുടങ്ങി മോഹിനിയിലൂടെ ഹരിഹരസുതന്റെ കഥ പറഞ്ഞ് പറഞ്ഞ്, “ലോർഡ് അയ്യപ്പാ നെ ഷേർ കൊ ഹറാക്കർ “പുലിപ്പാൽ” ലേക്കർ ആയാ!!” എന്നു മുഴുവനും ശ്വാസമടക്കിപ്പിടിച്ച് പറഞ്ഞ് തീർത്തു. (സ്വാമിയേ ക്ഷമിക്കണേ, പുലിയുടെ ഹിന്ദി അറിയാത്തത് കൊണ്ട് തത്ക്കാലം സിംഹത്തെ വെച്ചഡ്ജസ്റ്റ് ചെയ്തതാണേ.)
“ക്യാ? യെ പുളിപ്പൽ ക്യാ ഹെ?” ദൈവമേ കുടുങ്ങിയോ.
ഇനിയും ഇവിടെ നിന്നാൽ പുലിപ്പാൽ അല്ല, പുള്ളിപ്പൽ തന്നെയുണ്ടാവും എന്ന് വിചാരിച്ച് ശങ്ക തീർക്കാനോടി. ശങ്ക തീർത്ത് വന്നിട്ട്, കഥയും ശബരിനാഥനെ കാണാൻ പോവാനുള്ള റിച്ച്വൽസിനെക്കുറിച്ചും പിന്നേയും അരമണിക്കൂർ ക്ലാസ്സെടുക്കേണ്ടിവന്നു. എല്ലാം കേട്ടിട്ട് അവസാനം ഒരു പറച്ചിലും,
“ഓ, വെരി ഗുഡ്. ദിസ് വിൽ ബ്രിങ്ങ് ഡിസിപ്ലിൻ ഇൻ യുവർ ലൈഫ്”. ഹും!! പറയുന്നത് കേട്ടാൽ തോന്നും ഡിസിപ്ലിനേ ഇല്ലാ എന്ന്. മനസ്സിൽ ദേഷ്യം തോന്നാതിരിയ്ക്കാൻ, സ്വാമിയേ ശരണം എന്ന് നീട്ടിവിളിച്ച് തിരികെ സീറ്റിലേയ്ക്ക് നടന്നു.
കന്നി ശബരിമല യാത്രയാണ് സ്വഭാവം മൊത്തം പരീക്ഷിച്ചിട്ടേ വിടൂ എന്നുണ്ടോ ആവോ, ആരുടെയും കണ്ണിൽപ്പെടാതെ, ആരേയും കണ്ണിൽപ്പെടുത്താതെ സ്വന്തം സീറ്റെത്തണം, അതിനായി ഫയർ എക്സിറ്റിനടുത്തൂടെയുള്ള വളഞ്ഞ വഴി പിടിച്ചു. ശങ്കയൊക്കെ മാറ്റി ആശ്വാസത്തോടെ ക്യുബിക്കിളിൽ ഇരുന്ന് കീബോർഡിലും മോണിറ്ററിലും തലപ്പൂഴ്ത്തി വർക്കഹോളിക്ക് ആവാം എന്ന് കരുതിയതും അറിയാതെ തല ചെരിച്ച് കോർണറിലെ ക്യുബിക്കിളിലേയ്ക്ക് കണ്ണ് പാഞ്ഞു. ഭാഗ്യം കക്ഷി അവിടെ ഇല്ല. സമാധാനത്തോടെ നിവർന്നിരുന്നതും ആരോ മൃദുലമായി തലയിൽ തൊട്ടു, ഒരു കിളിനാദവും ഒഴുകിയെത്തി. “ഹായ്”
പഞ്ചാബിലെ വിളഞ്ഞു നിൽക്കുന്ന ഗോതമ്പ് പാടങ്ങളെ അനുസ്മരിപ്പിക്കുന്ന, ടീമിന്റെ പൊന്നോമനയും, അഴകിന്റെ പര്യായവും കിം കർദാസിയാന്റെ ഫിഗറുമുള്ള നീന കൌർ. ബാച്ചിലേഴ്സിന്റെ കണ്ട്രോൾ കളയാനായി ദൈവം ഭൂമിയിലേയ്ക്കിറക്കിയ ഒരു ഐറ്റം. മുത്തുപൊഴിയുന്നത് പോലെയുള്ള മന്ദഹാസം ഇടയ്ക്കിടെ ചോദിച്ച് വാങ്ങിയ്ക്കാറും, ഫ്രീയായി കിട്ടാറുമുണ്ടായിരുന്നു. ഇപ്പൊ എന്താണെന്തോ ഉദ്ധേശം.
“ഹായ്” വീണ്ടുമൊരു വിഷ് എന്നെ ചിന്തയിൽ നിന്നുണർത്തി.
“ഹ ഹാാായ്…” നല്ല കുളിര്.
“ഈവനിങ്ങ് ക്യാ കർ രഹെ ഹൊ?” “വൈകിട്ടെന്താ പരിപാടീന്ന്” പഞ്ചാബികുഡി ചോദിക്കുന്നു. അപകടം മണത്തത് കൊണ്ട് ഇളിച്ചു കാണിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.
“വൊ സ്മിത മാഡം ഹെ ന, വൊ തുമാരി ബഹുത്ത് താരീഫ് കർ രഹീ ഥി.” ദൈവമേ കുടുങ്ങി.
കഴിഞ്ഞയാഴ്ച്ച മാനേജറുടെ ഫാമിലിയുമൊത്ത് അവരുടെ കുട്ടിയ്ക്ക് ഡ്രെസ്സ് എടുക്കാൻ പോയ കാര്യം ഇനി ഈ ലോകത്തിൽ ആരും അറിയാൻ ബാക്കിയില്ല എന്ന് മനസ്സിലായി. മാനേജറുടെ വൈഫ് ക്ലാസ്സ്മേറ്റ് ആയതു കൊണ്ട് മാത്രം കൂടെ പോയി എന്നത് സത്യമായിരുന്നു.
“കെഹ് രഹി ഥി കീ തുമേ “ബച്ഛോം“ കി ചീസ് മെ ബഹുത്ത് ദിൽചസ്പി ഹൈ.” (അവളു പറഞ്ഞു നിനക്ക് കുട്ടികളുടെ കാര്യങ്ങളിൽ നല്ല അറിവും താല്പര്യവുമാണെന്ന്)
“യു വിൽ ബി എ ഗുഡ് ഫാദർ.”
“മേരെ ദീദി ഓർ ഉൻകി ബച്ഛേ ആ രഹേ ഹെ. ഹമേ കമേഴ്ഷ്യൽ സ്ട്രീറ്റ് ലേ ജാവോഗേ നാ?” (എന്റെ ചേച്ചിയും കുട്ടികളും വരുന്നുണ്ട്. ഞങ്ങളെ കമേഴ്ഷ്യൽ സ്ട്രീറ്റിൽ ഷോപ്പിങ്ങിന് കൊണ്ടുപോകുമോ?)
അതെ ഡീ അതെ, ഞാൻ നിന്റെയും കൂടെ വരാം, നിന്റെ ഫാമിലിയെ പരിചയപ്പെടാം, നിന്നെത്തന്നെ കെട്ടാം എന്നിട്ട് നല്ലൊരു ഫാദറും ആവാം. ഒരു നിമിഷം പഞ്ചാബിലെ ഗോതമ്പ്പ്പാടത്ത് “വിത്ത്” ഇറക്കുന്നതിനെപ്പറ്റി ഞാൻ ആലോചിച്ചുപോയി. ചെറുപ്പം മുതലേ “കൃഷിയോട്” താല്പര്യമുള്ളത് കൊണ്ടാവാം എന്നിലെ കർഷകൻ സടകുടഞ്ഞെഴുന്നേൽക്കാൻ ശ്രമിച്ചു. ശരീരം മൊത്തം കുളിരു കോരിയപ്പോൾ ദൈവദൂതന്റെ സന്ദേശം പോലെ, കൂട്ടത്തിൽ ഏറ്റവും അധികം പ്രാവശ്യം മലചവിട്ടിയതിനാൽ മാത്രം ഗുരുസ്വാമിയായി അവരോധിക്കപ്പെട്ട മറ്റേ ബാച്ചിയുടെ ഇ-മെയിൽ വന്നു.
“മാലയിട്ട ദിവസം പറഞ്ഞത് മറക്കരുത്. ബ്രഹ്മചര്യം കൈവിടാതിരിക്കുക. മനസ്സ് ശുദ്ധമായി സൂക്ഷിക്കുക.”
മുകളിലത്തെ ഫ്ലോറിലിരുന്ന് കൃത്യമായി ഈ സ്വാമിയ്ക്കെങ്ങനെ എന്റെ പ്ലാനുകൾ മനസ്സിലായി? അധികം ആലോചിച്ചു നിൽക്കാതെ പഞ്ചാബി പാടത്തെ പിരിച്ചുവിടാനുള്ള തത്രപ്പാട് തുടങ്ങി.
“ലുക്ക് ബേട്ടി, ഐ ആം എ സ്വാമി യു നൊ, എ ബാച്ചിലർ സ്വാമി. സ്ത്രീ സമ്പർക്ക് നഹീന്ന് പറഞ്ഞാൽ നഹി. ”
ഹരിയുടെയും ഹരന്റേയും ഹരിഹരസുതന്റെയും കഥ വീണ്ടും തുടക്കം മുതൽക്ക് തന്നെ പറയേണ്ടി വന്നു. എന്റെ കഥ പറയാനുള്ള കഴിവിൽ മതിപ്പും, എത്രപ്പേരോട് ഇനി ഇത് പറയേണ്ടി വരും എന്ന ചിന്ത പേടിയുമുളവാക്കി.
വൈകുന്നേരം ഓഫീസ് ബസ്സിൽ തിരിച്ച് വീട്ടിൽ പോവുമ്പോഴും വീണ്ടും പരീക്ഷണങ്ങൾ നേരിടേണ്ടി വന്നു. ബസ്സ് നിറയെ പെൺപിടകൾ. ഇതുവരെ കണ്ടിട്ടുള്ളവരും കാണാത്തവരും. എല്ലാവരും മനം മയക്കുന്ന ക്ലോസ്-അപ് പുഞ്ചിരിയുമായി എന്നെ വരവേൽക്കുന്നു. സ്വാമി മാത്രമേ ശരണമുള്ളൂ എന്ന് മനസ്സിൽ അരയ്ക്കിട്ടുറപ്പിച്ച് കണ്ണുകൾ ഇറുക്കിയടച്ച് വീടെത്തുന്നത് വരെ പ്രാർത്ഥിച്ചു.
പ്രാർത്ഥനയും മറ്റും കഴിഞ്ഞ് ഉറങ്ങാൻ കിടന്നപ്പോൾ ഗുരുസ്വാമി അന്നേ ദിവസത്തെ വിശേഷങ്ങൾ ആരാഞ്ഞു.
“എങ്ങനെയുണ്ട് കന്നിസ്വാമി പരീക്ഷണങ്ങൾ?”
“സ്വാമി, ഒട്ടും മോശമല്ലാതെ കിട്ടുന്നുണ്ട് പരീക്ഷണങ്ങൾ, അതും ആ നീന കൌറിന്റെ രൂപത്തിൽ. മാലയിട്ട് ശനിയും ഞായറും വീട്ടിലായിരുന്നത് കൊണ്ട്, “ഹേയ് പരീക്ഷണങ്ങൾ അതൊന്നും തീരെ പേടിയില്ല” എന്ന് പറഞ്ഞത് ഞാൻ പിൻവലിച്ചിരിക്കുന്നു സ്വാമി. എന്നിൽ ഇപ്പൊ അഹങ്കാരം ലവലേശമില്ല. ഇനിയുള്ള പത്ത് ദിവസം എനിക്ക് മാനേജറോട് വർക്ക് ഫ്രം ഹോം ഓപ്ഷൻ കിട്ടുമോ എന്ന് ചോദിക്കണം. ഇന്നൊരു ദിവസം കൊണ്ട് തന്നെ മതിയായി. മൊത്തം പ്രശ്നമാ. ഇങ്ങനെയാണെങ്കിൽ എന്നെ വല്ല പുലിപിടിയ്ക്കുകയോ ആന ചവിട്ടുകയോ ചെയ്യും, തീർച്ച.”
“ഹ ഹ ഹ.”
“ചിരിച്ചൊ ചിരിച്ചൊ. സ്വാമിയ്ക്കൊക്കെ ചിരിക്കാം. ഞാൻ വീട്ടിലെ ഏക ആൺ തരിയാ. (പോരാത്തതിനു കല്യാണവും കഴിഞ്ഞിട്ടില്ല.)”.
കന്നിസ്വാമിയുടെ പരാക്രമങ്ങൾ പിന്നേയും ഒരുപാടുണ്ട്. ഒരുപാട് പരീക്ഷണങ്ങൾ നേരിട്ടെങ്കിലും വ്രതശുദ്ധിയോടെ പോയി വന്നു. എല്ലാം ഭഗവാൻ തേരി മായ!!